ന്യൂദല്‍ഹി: ലളിത് മോദി വിഷയത്തില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇതുവരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്കി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലളിത് മോദിയെ സഹായിക്കുകയെന്നത് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നെന്നും അതിനാലാണ് ക്രിമിനല്‍ കുറ്റം പോലും ചുമത്താന്‍ പറ്റാത്ത നിയമമനുസരിച്ച് മോദിക്കെതിരെ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ കേസെടുത്തതെന്നും അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്‍ മത്സത്തിനായി ചെലവഴിച്ച പണം റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ കൊണ്ടുപോയി എന്നതാണ് ലളിത് മോദിക്കെതിരെയുളള കേസെന്ന് ജയ്റ്റ്ലി വിശദീകരിച്ചു. റവന്യൂ ഇന്റലിജന്‍സിന്റെ തെളിവെടുപ്പിന് ഹാജരാകാതെ ലളിത് മോദി ബ്രിട്ടനിലേക്ക് കടന്നു. തുടര്‍ന്ന് മോദിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ലളിത് മോദിയെ ഈ ഘട്ടത്തില്‍ സഹായിച്ചു. ഫെമ നിയമപ്രകാരമാണ് മോദിക്കെതിരെ കേസെടുത്തത്. ഫെമ നിയമപ്രകാരം വിദേശത്തുളളയാളെ തിരികെയെത്തിക്കാനാകില്ല. ക്രിമിനല്‍ കുറ്റമായി കേസ് രജിസ്റ്റര്‍ ചെയ്യാനുമാകില്ല. ആകെ നല്കാവുന്ന ശിക്ഷ പിഴയീടാക്കുക എന്നതു മാത്രമാണ്. ഈ സാഹചര്യത്തില്‍ ഏതടിസ്ഥാനത്തിലാണ് ലളിത് മോദിയെ തിരികെയെത്തിക്കാന്‍ കഴിയുന്നതെന്ന് ജയ്റ്റലി ചോദിച്ചു.
ഫെമ നിയമപ്രകാരം ഇന്റര്‍ പോളില്‍ റെഡ്കോര്‍ണര്‍ നോട്ടീസ് നല്‍കാനാകില്ല. ലണ്ടനിലുളള ലളിത് മോദിക്കായി രാജസ്ഥാനിലെ ഏതാനും വിമാനത്താവളങ്ങളില്‍ മാത്രം നിയമസാധുതയുളള ഇളം നീല തിരച്ചില്‍ നോട്ടീസാണ് യുപിഎ ഇറക്കിയതെന്നും ജയ്റ്റലി പറഞ്ഞു. ലളിത് മോദിയുടെ വിഷയത്തില്‍ മുന്‍ ധനമന്ത്രി പി ചിദംബരം മൂന്ന് കത്തുകള്‍ ബ്രിട്ടീഷ് സര്‍ക്കാരിനയച്ചു. നിയമപ്രകാരം ലളിത് മോദിയെ അറസ്റ്റ് ചെയ്ത് തിരികെയെത്തിക്കാന്‍ വഴിയൊന്നുമില്ലെന്ന് ബ്രിട്ടണ് അറിയിച്ചു. തുടര്‍ന്നാണ് മോദിക്ക് യാത്രാരേഖകള്‍ നല്കിയാല് അത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്ന് കത്തു നല്‍കിയത്. ഇത് വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെയാണ് ചെയ്തതെന്നും ജയ്റ്റലി പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ലളിത് മോദിക്കെതിരെ കളളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തത്. ഇതു വഴി റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ സാധിക്കും. ഇതു പോലും ചെയ്യാത്ത യുപിഎ സര്‍ക്കാരാണ് ഇപ്പോള്‍ സുഷമ സ്വരാജിനെ കുറ്റപ്പെടുത്തുന്നതെന്ന് ജയ്റ്റലി ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ നിയമമനുസരിച്ച അവിടുത്തെ സര്‍ക്കാര്‍ എടുക്കുന്ന നടപടി കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാവില്ലെന്നു മാത്രമാണ് സുഷമ സ്വരാജ് ബ്രിട്ടനെ അറിയിച്ചതെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സത്യാവസ്ഥ കേട്ടിരിക്കാന്‍ കോണ്ഗ്രസിനാവാത്തതിനാലാണ് അവര്‍ സഭ ബഹിഷ്ക്കരിച്ചതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: