തിരുവനന്തപുരം: ആനവേട്ടക്കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ സിബിഐക്ക് കത്തയക്കും. കേസിന് അന്തര്‍ സംസ്ഥാന ബന്ധമുള്ള സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ദല്‍ഹിയിലുള്ള വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കേന്ദ്രസര്‍ക്കാരിന് നേരിട്ട് കത്ത് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് മന്ത്രി വൈകുന്നേരം മാധ്യമപ്രവര്‍ത്തകരെ കണ്ടു കാര്യങ്ങള്‍ വിശദമാക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കിയിരുന്നു.
സംസ്ഥാനത്തിനകത്ത് വിവിധയിടങ്ങളിലായി അമ്പതിലധികം കാട്ടാനകളെ വേട്ടയാടിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആനക്കൊമ്പുകള്‍ ദല്‍ഹി, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. കൂടുതല്‍ പ്രതികളുള്ള കേസില്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തുവാന്‍ വനംവകുപ്പിനും സംസ്ഥാന പൊലീസിനും പരിമിതിയുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിലപാട് സ്വീകരിച്ചത്.
അതിനിടെ മൂന്നു ആനകളുടെ അവശിഷ്ടങ്ങള്‍കൂടി അന്വേഷണ സംഘം ഇന്ന് കണ്ടെത്തി. അതിരപ്പിള്ളി റേഞ്ചില്‍നിന്നാണ് ആനകളുടെ അവശിഷ്ടങ്ങള്‍ കണ്ടെതുത്തത്. ഇതോടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ആനകളുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞദിവസം അതിരപ്പിള്ളിയില്‍ രണ്ടു ആനകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: