കോതമംഗലം: വടാട്ടുപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ വടാട്ടുപാറ ചക്കിമേട്ടില്‍ മാലിയില്‍ രവിയുടെ മകന് ജയ(33)നെയാണ് വീടിന് സമീപം കാട്ടാന കുത്തിക്കൊന്നത്. പലര്‍ച്ചെ പ്രാഥമികാവശ്യങ്ങള്‍ക്കായി വീടിന് പുറത്തിറങ്ങിയ ജയനെ കുത്തിയശേഷം ആന കാട്ടിലേക്ക് മറയുകയായിരുന്നു. ജയന്റെ കരച്ചില് കേട്ടെത്തിയ വീട്ടുകാര്‍ കോതമംഗലത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറ, മാമലക്കണ്ടം, കുട്ടമ്പുഴ മേഖലകളില്‍ കാട്ടാനയുടെ ശല്യം രൂക്ഷമാണ്. ഇതില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ എഡിസിഎഫ് എം. നരേന്ദ്രബാബു ജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുമെന്നും 12കിലോമീറ്റര്‍ വനമേഖലയില്‍ ആറ് മാസത്തിനകം വേലികെട്ടാമെന്നും കാട്ടാനയെ ഉള്‍വനത്തിലേക്ക് ഓടിക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാമെന്നും ഉറപ്പ് നല്കി. എന്നാല്‍ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനാല്‍ ഉച്ചയ്ക്ക് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ ജയന്റെ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ചു. തുടര്‍ന്ന് മൃതദേഹവുമായി ആശുപത്രിയില്‍ നിന്നും കോതമംഗലം മുനിസിപ്പല്‍ ജംഗ്ഷനിലേക്ക് പ്രതിഷേധവുമായെത്തുകയും മൃതദേഹം ആംബുലന്‍സില്‍ കയറ്റി പ്രതിഷേധക്കാര്‍ ആംബുലന്‍സിന് മുന്നില്‍ നിലയുറപ്പിക്കുകയും ചെയ്തു. പോലീസ് ആംബുലന്‍സ് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന്റെ വക്കിലെത്തിച്ചു. കോതമംഗലം തഹസില്‍ദാര്‍ പി.കെ.തമ്പിയെത്തി പ്രതിഷേധക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം നീണ്ടു. രണ്ട് മണിക്കൂറോളം അനിശ്ചിതത്വത്തിനൊടുവില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുടെ നേതൃത്വത്തില്‍ കോതമംഗലം തഹസീല്‍ദാര്‍, കോതമംഗലം ഡിഎഫ്ഒ വി.പി. ചെറിയാന്‍കുഞ്ഞ് എന്നിവരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ കൂടുതല്‍ നഷ്ടപരിഹാരത്തിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും മരപ്പാലം ജയന്റെ ഭാര്യക്ക് താത്കാലിക ജോലി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഫെന്‍സിംഗും ട്രഞ്ചും തീര്‍ത്ത് കാട്ടാനശല്യം ഒഴിവാക്കാനുള്ള നടപടികള്‍ ചെയ്യാമെന്നുമുള്ള ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠന്‍ചാല്‍ താന്നിമലയില്‍ കുടുംബാംഗം ആശ. മക്കള്‍: അഭിരവ്, അഭിനയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: