1960ലാണ് ഗവണ്മെന്റ് പ്രസ്സുകളില്‍ സര്‍ക്കാര്‍ ഫാക്ടറീസ് ആക്ട് നടപ്പാക്കിയത്. കേരള സര്‍വീസ് റൂളും ഫാക്ടറീസ് ആക്ടും ഒരുപോലെ ബാധകമായ സ്ഥാപനമാണ് ഗവണ്മെന്റ് പ്രസ്. എന്നാല്‍ ഫാക്ടറീസ് ആക്ട് ഇവിടെ സ്റ്റാറ്റിയൂട്ടറി റൂള്‍ ആയിട്ടല്ല ബാധകമാക്കിയത്. പകരം ഡിപ്പാര്‍ട്ട്മെന്റ് മാനുവല്‍ ഉണ്ടാക്കി ഗവണ്മെന്റ് പ്രസ്സിനെ അതിന് കീഴില്‍ കൊണ്ടുവരികയാണുണ്ടായത്.
ഗവണ്മെന്റ് പ്രസ്സിലെ അച്ചടി വിഭാഗം ജീവനക്കാരടക്കം ജോലി ചെയ്യുന്നത് ഈ മാനുവലിന്റെ അടിസ്ഥാനത്തിലാണ്. അച്ചടി ജീവനക്കാരുടെ ജോലി സമയം, ഓവര്‍ടൈം എന്നിവ അടക്കം എല്ലാ ജീവനക്കാരുടെയും ജോലി സംബന്ധമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത് ഈ പ്രസ് മാനുവലിന്റെ അടിസ്ഥാനത്തിലാണ്.
മാത്രമല്ല ഫാക്ടറീസ് ആക്ട് ബാധകമാക്കി 1960 മുതല്‍ ഗവണ്മെന്റ് പ്രസ് ലൈസന്‍സ് ഫീസും സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഇവിടെ നിന്ന് പെന്ഷന് പറ്റിയ 117 പേര് തങ്ങള്‍ക്ക് ഫാക്ടറീസ് ആക്ട് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോയി. 2009-2010ല്‍ 56 ലക്ഷം രൂപ ലേബര്‍ കോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കെട്ടിവച്ച് കേസ് അവസാനിപ്പിച്ചു. തുടര്‍ന്ന് പെന്ഷന് പറ്റിയ 80 പേര് കൂടി ഇതേ ആവശ്യവുമായി ലേബര്‍ കോടതിയെ സമീപിച്ചു. അതോടെ പണം നല്‍കാതെ കേസ് ജയിക്കാനായി 2014 നവംബര്‍ 29ന് യുഡിഎഫ് സര്‍ക്കാര്‍ ഫാക്ടറീസ് ആക്ട് റദ്ദാക്കി ഉത്തരവിറക്കി.
നിയമസഭാ സബ്ജക്ട് കമ്മറ്റി പഠിച്ച് രൂപം നല്കിയ ഗവണ്മെന്റ് പ്രസ് മാനുവല്‍ ക്യാബിനറ്റ് റദ്ദാക്കുകയായിരുന്നു. സ്റ്റാറ്റിയൂട്ടറി ആയ പ്രസ് മാനുവല്‍ നിലവിലുള്ളപ്പോള്‍ ഫാക്ടറീസ് ആക്ട് റദ്ദാക്കാന്‍ ക്യാബിനറ്റിന് അധികാരമുണ്ടോ എന്ന ചോദ്യം അവശേഷിക്കന്നു. തൊഴിലാളികള്‍ക്ക് ഫാക്ടറീസ് ആക്ട് ബാധകമായിരിക്കുന്ന പ്രസ് മാനുവല്‍ അനുസരിച്ച് ആനുകൂല്യം നല്‍കുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്ടുപിടിച്ച സൂത്രപ്പണിയായിരുന്നു ഇത്.
ഹെവി ഹൈടെന്‍ഷന്‍ പവര്‍ ഉപയോഗിച്ചുള്ള അച്ചടിയന്ത്രങ്ങള് പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ഗവണ്മെന്റ് പ്രസ്സുകളില്‍ ഏതാണ്ട് 1200 ഓളം പേര് പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അല്‍പ്പ ലാഭത്തിനു വേണ്ടി തൊഴിലാളി ദ്രോഹം നടത്തി സര്‍ക്കാര്‍ ഫാക്ടറീസ് ആക്ട് അട്ടിമറിച്ചത്. ഇത് മൂലം നിരവധി നഷ്ടങ്ങള്‍ തൊഴിലാളികള്ക്കുണ്ടാകും. ഒന്നാമതായി ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടപ്പെടുമെന്നതാണ്.
അതുപോലെ ഓവര്‍ടൈം അലവന്‍സ് ലഭ്യമാകാതെ വരും. ഹാനികരമായ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ യാതൊരുവിധ സുരക്ഷയും ഏര്‍പ്പെടുത്താന്‍ കഴിയാതെയും വരും. ഇത്രയേറെ ബുദ്ധിമുട്ടുകളുണ്ടാകുമെന്നറിഞ്ഞിട്ടും ഫാക്ടറീസ് ആക്ട് അടിസ്ഥാനമാക്കി സര്‍ക്കാര്‍ രൂപം നല്കിയ പ്രസ് മാനുവല്‍ റദ്ദാക്കി തൊഴിലാളിദ്രോഹത്തിന് കൂട്ടുനില്‍ക്കുകയാണ് ഭരണകൂടവും ചെയ്യുന്നത്.
ബെന്നി (എഐടിയുസി):
ഗവണ്മെന്റ് പ്രസ്സുകളെ തകര്‍ക്കാനും സ്വകാര്യ പ്രസ്സുകളെ വളര്‍ത്താനും മാത്രം ഉപകരിക്കുന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെന്ന് എഐടിയുസി പ്രതിനിധി ബെന്നി ജന്മഭൂമിയോട് പ്രതികരിച്ചു. സര്‍ക്കാര്‍ പ്രസ്സുകളെ നശിപ്പിച്ച് സ്വകാര്യമേഖലയെ വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് വന്‍ സുരക്ഷാവീഴ്ചയ്ക്കും കാരണമാകുമെന്നും ബെന്നി പറഞ്ഞു.
സതീഷ് (ബിഎംഎസ്): ഗവ പ്രസ്സിനെ സംബന്ധിച്ചും അച്ചടിയെക്കുറിച്ചും യാതൊരു പരിജ്ഞാനവുമില്ലാത്തവര്‍ ഗവ പ്രസ്സുകളുടെ തലപ്പത്തു വന്നതും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുമാണ് ഗവ പ്രസ്സുകളെ ഇന്നു കാണുന്ന അവസ്ഥയിലെത്തിച്ചതെന്നും ബിഎംഎസ് നേതാവ് സതീഷ് കുറ്റപ്പെടുത്തി. സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കാന്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന തൊഴിലാളികളെ ദ്രോഹിക്കാനാണ് പ്രസ് മാനുവല്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ഫാക്ടറീസ് ആക്ട് റദ്ദാക്കിയത്. ഇത് പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ യൂണിയനുകള്‍ രാഷ്ട്രീയവ്യത്യാസം മറന്ന് ഹൈക്കോടതിയെ സമീപിക്കും, വമ്പിച്ച പ്രക്ഷോഭം നടത്തും സതീഷ് മുന്നറിയിപ്പു നല്കി.
ഷാജി കുര്യന് (ഐഎന്‍ടിയുസി): കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ മാറിമാറി വന്ന ഗവണ്മെന്റ് പ്രസ് സൂപ്രണ്ടുമാരും പ്രിന്റിംഗ് ഡയറക്ടര്‍മാരും അച്ചടി വകുപ്പു സെക്രട്ടറിമാരും ഗവണ്മെന്റ് പ്രസ്സിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരാണെന്ന് ഐഎന്‍ടിയുസി നേതാവ് ഷാജി കുര്യന് പറഞ്ഞു. ഇവരുടെ നിരുത്തരവാദപരമായ നയങ്ങളും അഴിമതിയും തൊഴിലാളിദ്രോഹവും കെടുകാര്യസ്ഥതയും ഒക്കെ ചേര്‍ന്നാണ് പ്രസ്സിനെ ഇന്നുകാണുന്ന അവസ്ഥയില്‍ എത്തിച്ചത്. ഗവണ്മെന്റ് പ്രസ്സിനെ ലാഭത്തിലാക്കാനും പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുപോകാനും തൊഴിലാളികള്‍ ഒന്നടങ്കം മുന്നോട്ടുവന്നിരിക്കുന്നത് വളരെ ആശാവഹമായ കാര്യമാണെന്നും ഷാജി കുര്യന് പറഞ്ഞു.
പി. സജു (സിഐടിയു) : സംസ്ഥാനസര്‍ക്കാര്‍ ഇച്ഛാശക്തിയോടെ ഇടപെട്ടാലേ ഗവണ്മെന്റ് പ്രസ്സിന്റെ ഇന്നത്തെ ശോചനീയാവസ്ഥ പരിഹരിക്കാനാകൂ എന്ന് സിഐടിയു നേതാവ് പി. സജു പറഞ്ഞു. സര്‍ക്കാരിന്റെ അച്ചടി ജോലികളില്‍ ഗണ്യമായ പങ്കും ഗവണ്മെന്റ് പ്രസ്സില്‍ തന്നെ അച്ചടിക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കപ്പെടണം. അച്ചടി ജോലി പുറത്ത് സ്വകാര്യ പ്രസ്സുകള്‍ക്ക് നല്കുന്ന പതിവ് അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: