ഹരിപ്പാട്: മോഷണത്തിനിടെ വീടിനുള്ളില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് സംഘത്തെ കുഴയ്ക്കുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ശേഷമാണ് മുട്ടം വലിയകുഴി ഭാരതിയില്‍ വീട്ടില്‍ വിദേശ മലയാളിയായ സുരന്റെ ഭാര്യ ജലജ (51) യെ തലയ്ക്ക് മാരകമായ മുറിവേല്‍പ്പിച്ച് കൊല നടത്തിയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും വീടിനുള്ളില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടാവ് ഉപേക്ഷിച്ചതോ, കൊലയ്ക്ക് ഉപയോഗിച്ചതോ ആയ ആയുധങ്ങളുടെ യാതൊരുവിധ തെളിവും കണ്ടെത്താനായില്ല.
കൊലയ്ക്ക് ശേഷം അതിവിദഗ്ദ്ധമായി മോഷ്ടാക്കള്‍ തെളിവ് നശിപ്പിച്ചതാണ് പോലീസിനെ കുഴയ്ക്കുന്നത്. ആലപ്പുഴയില്‍ നിന്നെത്തിയ പോലീസ് നായ വീട്ടമ്മ മരിച്ചുകിടന്ന മുറിയിലും മറ്റും മണം പിടിച്ചുവെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ഇതിനുശേഷം നായ വീടിന്റെ മുകളിലത്തെ നിലയിലെ ബാത്ത്റൂമില്‍ കയറിയെങ്കിലും ഇവിടെ നിന്നും പിന്മാറിയശേഷം വീട്ടില്‍ത്തന്നെ നിലയുറപ്പിക്കുകയായിരുന്നു.
രാത്രിയില്‍ ഉണ്ടായ ശക്തമായ മഴ കാരണം അക്രമികളുടെ കാല്‍പാത പിന്തുടരാനുംപോലീസ് നായയക്ക് കഴിഞ്ഞില്ല. മോഷണത്തിന് മുമ്പോ പിന്‍പോ ആയിരിക്കാം കൊല നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. സാമാന്യം ശാരീരികക്ഷമത കൂടുതലുള്ള വീട്ടമ്മ ചെറുത്തുനില്‍പ്പ് നടത്തിയതാകാം തലക്ക് മാരകമായ മുറിവേല്‍പ്പിക്കാന്‍ കാരണമെന്ന് പോലീസ് കരുതുന്നു. തലയുടെ പിന്‍ഭാഗത്തും പിടലിക്കുമായി നാലോളം ആഴത്തിലുള്ള വെട്ടുകളുണ്ട്. ഇക്കാരണത്താല്‍ കൊലചെയ്തശേഷമാകാം മോഷണം നടത്തിയതെന്നും സംശയിക്കപ്പെടുന്നു. ഇതിനുശേഷം കഴുത്തിലും കൈയിലുമണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ കൈക്കലാക്കി തെളിവുകള്‍ നശിപ്പിക്കുന്നതിനായി വീടിനുള്‍വശം വൃത്തിയാക്കിയതായും കാണുന്നു.
മുകളിലത്തെ നിലയിലെ ബാത്ത്റൂമില്‍ രക്തക്കറകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ബാത്ത്റൂമില്‍ കയറി കൈകാലുകള്‍ വൃത്തിയാക്കിയശേഷമാണ് മോഷ്ടാക്കള്‍ പിന്‍വാങ്ങിയതെന്നും കരുതുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മയുടെ മൊബൈല്‍ഫോണും അക്രമികള്‍ കൈക്കലാക്കി. കൂടുതല്‍ തെളിവ് ശേഖരിച്ച് പ്രതികളെ പിടികൂടുന്നതിനായി പരിസരവാസികളേയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന കായംകുളം സിഐ കെ.എസ്. ഉദയഭാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: