ആലപ്പുഴ: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ നേട്ടം ലക്ഷ്യമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്ന് എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആറ് ജില്ലകളില്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.
ഏറ്റവുമധികം സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്നത് തെക്കന്‍ ജില്ലകളിലാണെന്നാണ് റിപ്പോര്‍ട്ട്.
ഓണമടക്കമുള്ള ആഘോഷവേളകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നത് പതിവാണെങ്കിലും ഇത്തവണ ബാറുകള്‍ പൂട്ടിക്കിടക്കുന്നതിന്റെ നേട്ടവും ലക്ഷ്യമാക്കി മാഫിയകള്‍ വന്‍തോതില്‍ സ്പിരിറ്റ് സംഭരിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് പ്രധാനമായും സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.
തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം സ്പിരിറ്റ് സംഭരിച്ചിരിക്കുന്നത് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണെന്നും വിവരമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി, മത്സ്യം എന്നിവയുമായി വരുന്ന ലോറികള്‍ മുതല്‍ ആഡംബര കാറുകളില്‍ വരെ സ്പിരിറ്റ് കടത്തുന്നുവെന്നും സൂചനയുണ്ട്. സ്പിരിറ്റ് കടത്തിന് നേതൃത്വം നല്കുന്നവര് വിദേശങ്ങളിലോ അന്യസംസ്ഥാനങ്ങളിലോ താമസിക്കുകയും അവിടെയിരുന്ന് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പിരിറ്റ് സംഭരിച്ച് വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശമുണ്ട്. എന്നാല്‍ എക്സൈസിന്റെ ആള്‍ബലം പരിമിതമാണ്. ആവശ്യമുള്ളതിന്റെ പകുതി ആള്‍ശേഷി പോലും എക്സൈസിനില്ല. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കില്ല. ആധുനിക സാങ്കേതിക സൗകര്യങ്ങളും എക്സൈസിനില്ല, സേനാബലവും സാങ്കേതിക സൗകര്യങ്ങളുമുള്ള പോലീസ് സേനയാകട്ടെ എക്സൈസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല. രഹസ്യാന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരങ്ങള്‍ പോലും എക്സൈസിന് പോലീസ് കൈമാറുന്നില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: