തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രത്തിലെ നിര്‍ണായക കാലഘട്ടത്തില്‍ പെരിയനമ്പി (മേല്‍ശാന്തി) സ്ഥാനം വഹിച്ച മധുരമ്പാടി നാരായണന് പത്മനാഭന് സ്ഥാനത്തുനിന്നും വിട ചൊല്ലുന്നു. പുതിയ പെരിയനമ്പിയെ അവരോധിക്കുന്ന കുടമാറ്റം ചടങ്ങ് 20ന് നടക്കും. ഉപ്പാരണം നരസിംഹകുമാറാണ് പുതിയ വലിയ നമ്പി.
ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഭരണ സമിതി അംഗമാകുന്ന ആദ്യത്തെ പെരിയനമ്പിയാണ് നാരായണന് പത്മനാഭന്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മേല്‍ശാന്തി പദം വഹിക്കുന്ന അദ്ദേഹത്തെ രാജകുടുംബാംഗങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശിച്ച ജില്ലാ ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ക്കും ഒപ്പം ഭരണസമിതി അംഗമാക്കിയത്.
കാസര്‍കോഡ് ജില്ലയിലെ പൂജാരിമാര്‍ക്കാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പി സ്ഥാനം ലഭിക്കുക. ചന്ദ്രഗിരി പുഴയ്ക്ക് ഇപ്പുറം കേരളത്തിലുള്ള ഇവര്‍ ഇക്കരശേരി സമുദായമെന്നും പുഴയ്ക്ക് അപ്പുറം ഉള്ളവര്‍ക്ക് അക്കരശേരി സമുദായമെന്നുമാണ് പറഞ്ഞിരുന്നത്. ഈ രണ്ടു വിഭാഗത്തിലുള്ളവര്‍ മാറിമാറിയാണ് പെരിയനമ്പി സ്ഥാനം വഹിക്കുന്നത്. കാഞ്ഞങ്ങാട് പുല്ലൂര്ഗ്രാമത്തില് മരുതംമ്പാടി ഇല്ലത്തില്‍ പൂല്ലൂര്‍ യോഗസഭ ഇക്കരശേരി സമുദായംഗമായ നാരായണന് പത്മനാഭന് 2008ലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിയാകുന്നത്.
അതിനുമുമ്പ് ഏറ്റുമാനൂര്‍ കുമാരനല്ലൂര്‍, കിടങ്ങൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിയായിരുന്നു. നാട്ടില്‍ വിവിധ ക്ഷേത്രങ്ങളില്‍ തന്ത്രിസ്ഥാനവും വഹിക്കുന്നുണ്ട്.
ഏഴുവര്‍ഷത്തെ പെരിയനമ്പി സ്ഥാനം വഹിച്ച നാരായണന് പത്മനാഭന് രണ്ട് മുറജപത്തിനും ലക്ഷദീപത്തിനും കാര്‍മികത്വം വഹിക്കാന്‍ കഴിഞ്ഞുവെന്നും ഉള്ള പ്രതേ്യകതയുമുണ്ട്. നമ്പി സ്ഥാനം ഏറ്റ ഉടന്‍ 2008ല്‍ നടന്ന മുറജപത്തിനും കഴിഞ്ഞവര്‍ഷം നടന്ന മുറജപത്തിനും ഇദ്ദേഹമായിരുന്നു മേല്‍നോട്ടം വഹിച്ചത്.
പുറപ്പെടാ ശാന്തിക്കാരനായിട്ടാണ് പെരിയനമ്പിമാര്‍ ജീവിക്കേണ്ടത്. സ്ഥാനം ഏറ്റടുത്താല്‍ പിന്നെ സ്വന്തം വീട്ടിലോ മറ്റുള്ളവരുടെ വീട്ടിലോ പോകാന്‍ പാടില്ല. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ പ്രതേ്യകം നമ്പിമാര്ക്കായി നിര്‍മിച്ചിട്ടുള്ള മഠത്തിലുമാത്രമാണ് പ്രവേശനം. ശംഖുതറ്റുമുണ്ടും കക്ഷത്തില്‍ നേര്യത് അംഗവസ്ത്രവും കൈയില്‍ ഇ നിലവറയുടെ താക്കോലുമാണ് ധരിച്ചായിരിക്കും പെരിയനമ്പിമാര്‍ നടക്കേണ്ടത്.
ഉഷ അന്തര്‍ജനമാണ് നാരായണന് പത്മനാഭന്റെ ഭാര്യ. എസ്യുടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായ കിഷോര്‍ നാരായണന്, പ്ലസ്ടു വിദ്യാര്‍ഥി പത്മകുമാര്‍ എന്നിവരാണ് മക്കള്‍. പെരിയനമ്പി സ്ഥാനം ഒഴിഞ്ഞാല്‍ പിന്നെ മറ്റു ക്ഷേത്രങ്ങളില്‍ പൂജാരി ആയി പോകാന്‍ കഴിയില്ല. ”വൈകുണ്ഠനാഥനെ സേവിച്ച ആള് എന്തിന് മറ്റുള്ളിടത്ത് പോകണം. ഇല്ലത്ത് കൃഷിയും പശുവിനെയും നോക്കി ശേഷകാലം ജീവിക്കാന്‍ കഴിയും’ . പെരിയനമ്പി ജന്മഭൂമിയോട് പറഞ്ഞു.
പുതിയ പെരിനമ്പിയായി വരുന്ന ഉപ്പാരണം നരസിംഹകുമാര്‍ ഇതുവരെ പഞ്ചഗവ്യ തന്ത്രിയായിരുന്നു. ശ്രീകണ്ഠേശ്വരം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി ഇരുന്നിട്ടുണ്ട്. ശ്രീവരാഹം സമീപത്തായിരുന്നു താമസം. വിദ്യയാണ് ഭാര്യ.
പുതിയ പെരിയനമ്പിയെ വാഴിക്കുന്ന ചടങ്ങ് 20ന് രാവിലെ 10നും 10.30നും ഇടയ്ക്കാണ്. വ്യാസ കോണ്‍ മണ്ഡപത്തില്‍ കുടമാറ്റം ചടങ്ങ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: