എന്റെ പ്രിയപ്പെട്ട 125 കോടി ഇന്ത്യാക്കാരെ,
സ്വാതന്ത്ര്യദിനത്തിന്റെ ഈ ശുഭമുഹൂര്‍ത്തത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ആഗസ്റ്റ് 15-ന്റെ പ്രഭാതം വെറുമൊരു സാധാരണ പ്രഭാതമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെ പ്രഭാതമാണത്.
125 കോടി ജനതയുടെയും ഇന്ത്യയുടെ അഭിമാനത്തിനായി നൂറ്റാണ്ടുകളോളം ത്യാഗവും പീഡനവും സഹിച്ച നമ്മുടെ മഹാന്മാരായ നേതാക്കളുടെ ദൃഢനിശ്ചയത്തിന്റെയും പ്രഭാതമാണിത്. അവര്‍ തങ്ങളുടെ ജീവന് ബലിയര്‍പ്പിച്ചു, യുവത്വം ജയിലുകളില്‍ ഹോമിച്ചു, അതിക്രമങ്ങള്‍ക്കിരയായി, പക്ഷേ ഒരിക്കലും തങ്ങളുടെ സ്വപ്നങ്ങളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല, പ്രതിജ്ഞയുടെ കാര്യത്തിലും. ഇന്ന് ആ സ്വാതന്ത്ര്യസമരസേനാനികളെ ദശലക്ഷം തവണ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ പ്രശസ്തരായ പല ഇന്ത്യന്‍ പൗരന്മാരും, യുവാക്കളും, പണ്ഡിതരും, സാമൂഹിക പ്രവര്‍ത്തകരും അല്ലെങ്കില്‍ പുത്രന്മാരും പുത്രികളും ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു.
ഇന്ത്യ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ ആയിരക്കണക്കിന് അത്തരം വ്യക്തികളെ ഈ ചെങ്കോട്ടയില്‍നിന്ന് ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയുടെ വിശാലതയും വൈവിധ്യവും ലോകം പലപ്പോഴും പ്രശംസിച്ചിട്ടുള്ളതാണ്, പക്ഷേ ഇന്ത്യയ്ക്ക് നിരവധി ഗുണങ്ങളും, വൈവിധ്യവും, വിശാലതയും ഉള്ളതുപോലെ ഓരോ ഇന്ത്യാക്കാരനിലും ലാളിത്യവും, രാജ്യത്തിന്റെ ഓരോ മൂലയില്‍ ഐക്യവുമുണ്ട്. ഇതാണ് നമ്മുടെ ആസ്തി. ഇതുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയും. നമ്മുടെ രാജ്യത്തിന്റെ ശക്തി നൂറ്റാണ്ടുകളോളം പരിരക്ഷിക്കുകയും ഓരോ യുഗങ്ങളിലും ആ കരുത്തിന് നവജീവന്‍ പകരാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെയും ആവശ്യകതയനുസരിച്ച് ഭാവിയിലെ സ്വപ്നങ്ങള്‍ പൂവണിയിക്കാനായി ആ കരുത്തിനെ പരുവപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിലൂടെയും ഓരോ ദിവസവും ഓരോ പുതിയ തീരുമാനങ്ങളിലൂടെയും കടന്നുപോയാണ് ഇന്ത്യ ഈ ഘട്ടത്തിലെത്തിയിരിക്കുന്നത്.
നമ്മുടെ ഐക്യം, നമ്മുടെ ലാളിത്യം, നമ്മുടെ സാഹോദര്യം, നമ്മുടെ സൗഹാര്‍ദ്ദം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യങ്ങള്‍. അതിനൊരിക്കലും നിറംമങ്ങുകയോ മുറിവേല്‍ക്കുകയോ ചെയ്യരുത്. നമ്മുടെ രാജ്യത്തിന്റ ഐക്യം തകര്‍ക്കപ്പെട്ടാല്‍ സ്വപ്നങ്ങള്‍ ഛിന്നഭിന്നമായിപ്പോകും. അത് ജാതീയതയുടെ വിഷമായാലും വര്‍ഗീയതയുടെ ഭ്രാന്തായാലും നമ്മളൊരിക്കലും അതിന് ഇടം അനുവദിക്കരുത്, വളരാന്‍ അനുവദിക്കരുത്. ജാതീയതയുടെ വിഷവും വര്‍ഗ്ഗീയതയുടെ ഭ്രാന്തും വികസനത്തിന്റെ സദ്ഫലങ്ങളിലൂടെ ഇല്ലായ്മ ചെയ്യാന്‍ നമുക്ക് സാധിക്കണം. ഇതിലൂടെ പുതിയ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം.
ടീം ഇന്ത്യയിലൂടെ ഈ രാജ്യം മുന്നോട്ടു കുതിക്കുകയാണ്. ഈ ടീം ഇന്ത്യ 125 കോടി ഇന്ത്യാക്കാരടങ്ങുന്നതാണ്. എപ്പോഴെങ്കിലും സങ്കല്പ്പിക്കപ്പെട്ട കാര്യമായിരുന്നോ, ഈ ടീം ഇന്ത്യ ഒറ്റക്കെട്ടായി മുന്നേറുമ്പോള്‍ രാഷ്ട്രം പുതിയ ഉയരങ്ങളിലെത്തുമെന്ന്? ഈ മുന്നേറ്റം വഴി രാഷ്ട്രം പുരോഗമിക്കുകയും സുരക്ഷിതമാവുകയും ചെയ്തു. ഗവണ്മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും നേട്ടങ്ങളും നമ്മള് നമുക്കുതന്നെ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ക്കുമെല്ലാം കാരണം 125 കോടി ജനങ്ങളടങ്ങന്ന ഈ ടീം ഇന്ത്യയാണ്, നമുക്കവരോട് നന്ദിയുണ്ട്.
ഒരു രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. നമ്മളാവട്ടെ 125 കോടി ജനങ്ങളുടെ പങ്കാളിത്തം മുന്‍ഗണനാക്രമത്തില്‍ ഉറപ്പുവരുത്തിക്കൊണ്ടേയിരിക്കുന്നു. ഈ പങ്കാളിത്തം തുടരുകയാണെങ്കില്‍ രാജ്യം ഓരോ നിമിഷത്തിലും 125 കോടി ചുവടുകള്‍ മുന്നോട്ടു പോവും. ഈ പങ്കാളിത്തം ാ്യഴീ്.ശി വെബ്ബ്സൈറ്റിലൂടെയോ അല്ലെങ്കില്‍ മന് കി ബാത് പരിപാടിയിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന ലക്ഷക്കണക്കിന് കത്തുകളിലൂടെയോ ആവാം. വളരെ ദൂരെയും ഒറ്റപ്പെട്ടുകിടക്കുന്നതുമായ ഗ്രാമങ്ങളില്‍ നിന്ന് വളരെയധികം നിര്‍ദ്ദേശങ്ങളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതുതന്നെയാണ് ടീം ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയും.
ടീം ഇന്ത്യയ്ക്ക് ഒരേയൊരു നിയോഗമേയുള്ളൂ, നമ്മുടെ സംവിധാനങ്ങളും പദ്ധതികളും രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്നതായിരിക്കണം എന്നതാണത്. നമ്മുടെ സംവിധാനങ്ങള്‍, നമ്മുടെ വിഭവങ്ങള്‍, നമ്മുടെ ആസൂത്രണങ്ങള്‍, നമ്മുടെ പദ്ധതികള്‍ എന്നിവയെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി എങ്ങനെ വിനിയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രമേ ഭരണത്തിന്റെ പ്രസക്തി നീതീകരിക്കാനാവൂ. എന്തെന്നാല്‍, രാജ്യത്തെ ഒരു ദരിദ്രനും ദാരിദ്ര്യാവസ്ഥയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല, അവര്‍ ദാരിദ്ര്യത്തിനെതിരായി പൊരുതാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ സ്ഥാനമേറ്റതിന് ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15-ന്, എന്റെ ചില ആശയങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍, ആ ചിന്തകള്‍ തുറന്ന മനസ്സോടെ 125 കോടി ഇന്ത്യാക്കാരുടെ മുമ്പാകെ ഞാന്‍ വെച്ചു. പക്ഷെ, ഇന്ന് ഒരു വര്‍ഷം കഴിഞ്ഞ്, ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന്, ത്രിവര്‍ണ്ണ പതാക സാക്ഷിയായി എന്റെ രാജ്യനിവാസികള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരു വര്‍ഷത്തിനുള്ളില്‍ 125 കോടി പൗരന്മാരടങ്ങുന്ന ടീം ഇന്ത്യ പുത്തന്‍ ആത്മവിശ്വാസത്തോടെ, പുതിയ ശക്തിയോടെ, തങ്ങളുടെ സ്വപ്നങ്ങള്‍ കഠിനാധ്വാനം നടത്തി സമയബന്ധിതമായി സാക്ഷാത്ക്കരിക്കാന്‍ ഒന്നിച്ചിരിക്കുന്നുവെന്ന്. വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു അന്തരീക്ഷം വികസിച്ചിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 15-ന് ഞാന്‍ പ്രധാനമന്ത്രി ജന്‍ ധന് യോജന പ്രഖ്യാപിച്ചിരുന്നു.
പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കാനായി ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചിട്ട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കഴിഞ്ഞ ആഗസ്റ്റ് 15 വരെ, നമ്മുടെ പൗരന്മാരില് 40 ശതമാനത്തിനും ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. ബാങ്കുകളുടെ വാതിലുകള്‍ പാവപ്പെട്ടവരുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. ഈ കറുത്ത പാട് നീക്കം ചെയ്യുമെന്ന് നാം പ്രതിജ്ഞയെടുത്തു. ലോകം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെക്കുറിച്ച് സംസാരിക്കുന്നു. ഈ സാമ്പത്തിക സന്നിവേശനം ശക്തമായ അടിത്തറയില്‍ വേണം സ്ഥാപിക്കാന്‍. ഇതിനായി ഏറ്റവും പാവപ്പെട്ടവരെ സാമ്പത്തിക പ്രക്രിയയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ബാങ്ക് അക്കൗണ്ട് അതിന്റെ ആദ്യപടിയാണ്. ”ഞങ്ങള്‍ ചെയ്യാം, നമുക്കിത് ചെയ്യാം, ഞങ്ങളത് ആലോചിക്കുന്നു, നമുക്കു നോക്കാം”, എന്നതിനുപകരം ഞങ്ങളൊരു തീരുമാനമെടുത്തു, ജനുവരി 26-ന് രാജ്യം ത്രിവര്‍ണ്ണ പതാകയുടെ മുന്നില്‍ നില്‍ക്കുന്നതിന് മുമ്പ്, ആ സമയപരിധിക്കകം ഞങ്ങള്‍ ലക്ഷ്യം നിറവേറ്റുമെന്ന്. എന്റെ രാജ്യനിവാസികളേ, ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും, നിശ്ചിത സമയപരിധിക്കുള്ളില്‍ ആ ദൗത്യം പൂര്‍ത്തികരിച്ചുവെന്ന്. പ്രധാന്‍മന്ത്രി ജന്‍ ധന് യോജനക്കു കീഴില്‍ 17 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു.
പാവപ്പെട്ടവര്‍ക്ക് ഒരു അവസരം നല്‍കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അതുകൊണ്ടാണ് അവരുടെ കൈയ്യില്‍ ഒരു രൂപയോ, ഒരു പൈസയോ പോലും ഇല്ലെങ്കില്‍ കൂടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായത്. ബാങ്കുകള്‍ക്ക് കടലാസിനും സ്റ്റേഷനറിക്കുമായി കുറച്ചുതുക ചെലവിടേണ്ടിവന്നിട്ടുണ്ടാകാം. എല്ലാത്തിനുമുപരി ആര്‍ക്കുവേണ്ടിയാണ് ഈ ബാങ്കുകള്‍? പാവങ്ങള്‍ക്കു വേണ്ടിയാവണം അവ. അതുകൊണ്ടുതന്നെയാണ് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറക്കാന്‍ അവര്‍ സമ്മതിച്ചത്. രാജ്യത്തിലെ ധനികരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാവപ്പെട്ടവരെയും അവരുടെ ഹൃദയത്തിന്റെ വിശാലതയെയും രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ദരിദ്രരുടെ സമ്പന്നതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഞാനവരെ അഭിനന്ദിക്കുന്നു. കാരണം, സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനാവശ്യപ്പെട്ടിട്ടും ഈ രാജ്യത്തെ ദരിദ്രര്‍ 20,000 കോടി രൂപ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. പാവപ്പെട്ടവരുടെ സമ്പന്നതയല്ലെങ്കില്‍ പിന്നെ എന്താണിത്, ഇതെങ്ങനെ സാധ്യമായി? ഈ ദരിദ്രരുടെ സമ്പന്നതയിലൂടെ ടീം ഇന്ത്യ മുന്നോട്ടുപോവുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
നമ്മുടെ രാജ്യത്ത് പുതിയ ഒരു ബാങ്ക് ശാഖ തുറക്കുമ്പോഴോ ബാങ്കിനായി ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോഴോ അത് വലിയ ചര്‍ച്ചയാവാറുണ്ട്. വലിയൊരു ലക്ഷ്യം നേടിക്കഴിഞ്ഞെന്നും അതിനെ വിശേഷിപ്പിക്കാറുണ്ട്. വലിയ വികസനങ്ങള്‍ സംഭവിക്കുന്നുണ്ട്, ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്, കാരണം കഴിഞ്ഞ 60 വര്‍ഷങ്ങളായി രാഷ്ട്രത്തിന്റെ പുരോഗതി നാം അളക്കുന്നത് ഈ മാനദണ്ഡങ്ങളിലൂടെ മാത്രമാണ്. ആ മാനദണ്ഡങ്ങള്‍ ഇന്നും അവതന്നെയാണ്. ഒരു ബാങ്കിന്റെ പുതിയ ശാഖ തുറക്കുമ്പോള്‍ അത് ഏറെ അഭിനന്ദിക്കപ്പെടുകയും ഏറെ പ്രചാരം സിദ്ധിക്കുകയും ഗവണ്മെന്റിന് അഭിനന്ദങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു. പക്ഷേ, 17 കോടി ജനങ്ങളെ ബാങ്കുകളിലേക്ക് കൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഓരോ മിനിറ്റിലും അക്കൗണ്ടുകള്‍ തുറക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ടത്. ബാങ്കുകളുടെ വാതിലുകള്‍ ദരിദ്രര്‍ക്കു മുമ്പാകെ തുറന്നുകൊടുക്കുന്നതിന് സഹകരിച്ച ടീം ഇന്ത്യയിലെ പ്രധാന പങ്കാളികളായ, ബാങ്ക് ജീവനക്കാര്‍, ടീം ഇന്ത്യയുടെ പ്രധാന അംഗങ്ങളായ ബാങ്കുകള്‍ എന്നിവയെ നിറഞ്ഞ ഹൃദയത്തോടെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. വരുംദിവസങ്ങളില്‍ ഇത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
സാമ്പത്തിക സന്നിവേശം നമ്മുടെ സമ്പദ്വ്യവസ്ഥയിന്മേല് കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്നും അതിനാല്‍ അത് എല്ലായ്പോഴും നല്ലതല്ലെന്നുമുള്ള ചിന്ത സാമ്പത്തികവിദഗ്ധര്‍ക്കിടയിലുണ്ട്. ഞാന്‍ ഈ ആശയത്തോട് യോജിക്കുന്നില്ല. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് വികസന പിരമിഡിനെ നിരീക്ഷിക്കുകകയാണെങ്കില്‍ അടിഭാഗമാണ് ഏറ്റവും വിസ്തൃതമായിട്ടുള്ളത്. അത് ശക്തമാണെങ്കില്‍ വികസന പിരമിഡ് പൂര്‍ണ്ണമായും ശക്തിയുള്ളതാകും. ഇന്ന് ദളിതുകള്‍, അധഃസ്ഥിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, അവഗണിക്കപ്പെട്ടവര്‍ എല്ലാം ഈ അടിഭാഗത്താണ്. ഈ വികസന പിരമിഡിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണെങ്കില്‍ ഈ വിഭാഗങ്ങള്‍ സാമ്പത്തിക സന്നിവേശത്തിലൂടെ ശാക്തീകരിക്കപ്പെടും. അങ്ങനെയാണെങ്കില്‍ ഈ വികസന പിരമിഡ് ഒരിക്കലും ഇളകുകയില്ല.
ഏതൊരു വന്‍കാറ്റിനെയും അത് അതിജീവിക്കും. ശക്തമായ സാമ്പത്തിക അടിത്തറയില്‍ അധിഷ്ഠിതമായ ഈ പിരമിഡ് നിവര്ന്നുനില്ക്കുകയും പിരമിഡിന്റെ താഴെത്തട്ടിലുള്ളവരുടെ ക്രയശേഷി വര്‍ദ്ധിക്കുകയും ചെയ്യും. സമൂഹത്തിന്റെ അടിത്തട്ടിലുള്ള വ്യക്തിയുടെ ക്രയശേഷി വര്‍ദ്ധിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക മുന്നേറ്റം ആര്‍ക്കും തടയാനാകില്ല. സാമ്പത്തിക സന്നിവേശം രാജ്യത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കും. അതിനാല്‍, ഈ വിഷയത്തില്‍ ഊന്നല്‍ നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനും ഞങ്ങള്‍ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്ഷന് യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി യോജന. സാമൂഹിക സുരക്ഷിതത്വമില്ലാത്ത ദശലക്ഷം പേര് നമ്മുടെ രാജ്യത്തുണ്ട്. പാവപ്പെട്ടവര്‍ മാത്രമല്ല; രാജ്യത്തെ ഇടത്തരക്കാര്‍ക്കുപോലും ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. പ്രതിമാസം ഒരു രൂപ എന്ന ഒരു ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് നാം രൂപം കൊടുത്തു. ഇത് ഒരു വലിയ തുകയൊന്നുമല്ല, പ്രതിമാസം ഒരു രൂപ, അങ്ങനെ 12 മാസത്തില്‍ 12 രൂപ എന്ന തോതില്‍ നിങ്ങള്‍ക്കും പ്രധാനമന്ത്രി ബീമാ സുരക്ഷാ യോജനയില്‍ പങ്കാളികളാകാം.
കുടുംബത്തിലുണ്ടാകുന്ന ഏതെങ്കിലും അത്യാഹിതങ്ങളില്‍ നിങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ കിട്ടും. എങ്ങനെ ഒരു സമ്പദ്ഘടനയെ മുന്നോട്ടു കൊണ്ടുപോകാം? നമ്മള് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന നടപ്പിലാക്കി. പ്രതിദിനം 90 പൈസ, അതായത് ഒരു രൂപയിലും താഴെ, അങ്ങനെ പ്രതിവര്‍ഷം 330 രൂപ ചെലവിടുക വഴി നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിങ്ങള്‍ക്ക് ലഭിക്കും. ഞങ്ങള്‍ അത് ചെയ്തു.
പദ്ധതികള്‍ പഴയകാലത്തും ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതികളില്ലാത്ത ഏത് ഗവണ്‍മെന്റാണുള്ളത്. നാട മുറിക്കലും, ഉദ്ഘാടനവും നടത്താത്ത ഏത് ഗവണ്മെന്റാണ് ഉള്ളത്. പക്ഷേ, വാഗ്ദാനം നിറവേറ്റുന്നതിലാണ് കാര്യം. ഞങ്ങള്‍ ഒരു പുതിയ തൊഴില്‍ സംസ്ക്കാരത്തിന് തുടക്കമിട്ടു. മുമ്പുണ്ടായിരുന്ന 40 ഉം 50 ഉം വര്‍ഷം പഴക്കമുള്ള പല പദ്ധതികളും അഞ്ച് മുതല്‍ ആറ് കോടി ജനങ്ങളിലേക്ക് വരെ എത്തിയിരുന്നില്ല. പക്ഷേ എന്റെ ഗവണ്മെന്റ് പ്രഖ്യാപിച്ച പദ്ധതികള്‍ 100 ദിവസം പിന്നിടുമ്പോള്‍തന്നെ നമ്മുടെ രാജ്യത്ത് 10 കോടിയിലധികം ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭിച്ചു. 10 കോടി എന്ന് പറയുമ്പോള്‍ 10 കോടി കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അതിന്റെ അര്‍ത്ഥം 30 മുതല്‍ 35 കോടി കുടുംബങ്ങളുള്ള രാജ്യത്ത് 10 കോടി കുടുംബങ്ങള്‍ക്ക് 100 ദിവസം പൂര്‍ത്തിയാകും മുമ്പേ ഇത്തരം പദ്ധതികളുടെ ആനുകൂല്യം ലഭിച്ചു എന്നതാണ്.
125 കോടി ജനങ്ങളുള്ള ടീം ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചു എന്നുള്ളതാണ്. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഞാന്‍ നിങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ ശുചിത്വത്തെക്കുറിച്ചും ശൗചാലയം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ അത്ഭുതപ്പെട്ടു കാണും; ശൗചാലയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയാണല്ലോ ഇതെന്ന്. പക്ഷേ ഇപ്പോള്‍ രാജ്യത്ത് നടത്തിയ എല്ലാ സര്‍വ്വേകളും സര്‍വ്വതല സ്പര്‍ശിയായ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സമൂഹത്തില്‍ ശുചിത്വ സന്ദേശം എത്തിക്കാന്‍ എല്ലാവരോടും സഹായം തേടുകയും ഉണ്ടായി.
ശുചിത്വ സന്ദേശം എല്ലായിടത്തും എത്തിക്കുകയും, ആശയങ്ങളില്ലാതെ ശുചിത്വദിനത്തില്‍ പങ്കാളികളായ മാധ്യമപ്രവര്‍ത്തകര്‍, ആത്മീയനേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പ്രശസ്തര്‍, എല്ലാവര്ക്കും എന്റെ ഹൃദയംഗമായ നന്ദി. പക്ഷേ ആരാണ് ഈ ശുചിത്വ പ്രചരണത്തിന്റെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡര്‍? അഞ്ചും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളുള്ള എണ്ണമറ്റ കുടുംബങ്ങളാണ് ഈ യജ്ഞത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും വഴികാട്ടികളുമായത്. റോഡില്‍ തുപ്പിയതിനെയും മാലിന്യം നിക്ഷേപിച്ചതിനെയും മുതിര്‍ന്നവരെ കുട്ടികള്‍ കളിയാക്കി; നമ്മുടെ രാജ്യവും പരിസരവും ശുചിയാക്കണം എന്ന് ഊന്നിപ്പറഞ്ഞു. ഈ ശുചിത്വ പ്രചാരണം വിജയിപ്പിച്ച കുട്ടികളെ ഞാന്‍ നന്ദി അറിയിക്കുന്നു; അവരെ നമിക്കുന്നു. ഈ കുട്ടികള്‍ ശുചിത്വത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും ബോധവാന്മാരാണ്. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ മനസ്സിലാക്കാത്ത കാര്യങ്ങള്‍ നിഷ്ക്കളങ്കരായ ഈ കുരുന്നുകള്‍ നമുക്ക് മനസ്സിലാക്കിത്തന്നു.
ഈ കുട്ടികളുടെ തിരിച്ചറിവും ശുചിത്വത്തിന്റെ കാര്യത്തില്‍ പരിപൂര്‍ണ്ണ സമര്‍പ്പണബോധവുമുള്ള കുട്ടികള്‍ ഉള്ള രാജ്യം തീര്‍ച്ചയായും ശുചിത്വമുള്ളതാകുമെന്നും മാലിന്യങ്ങളോട് വിമുഖത കാണിക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം 2019-ല്‍ നാം ആഘോഷിക്കാനിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ വേളയില്‍ നമുക്ക് ശുചിത്വ ഭാരതത്തെ സമര്‍പ്പിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തിന് ഇതിലും മികച്ച ഒരു സ്നേഹോപഹാരം ഉണ്ടാവില്ല. ഇതിലേക്കായി ഇപ്പോള്‍ തുടക്കമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എനിക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇത് നിര്‍ത്താനാവില്ല. ഞാന്‍ ഈ പരിപാടി പ്രഖ്യാപിച്ചത് ടീം ഇന്ത്യയ്ക്ക് ഈ പ്രവര്‍ത്തനം ഏറ്റെടുക്കാനാവുമോ എന്നറിയാനാണ്. കൂടിയാലോചനകള്‍ക്ക് ശേഷമല്ല ഈ പരിപാടി പ്രഖ്യാപിച്ചത്. ജില്ലകളില്‍ നിന്നോ ഗ്രാമങ്ങളില്‍ നിന്നോ ഉള്ള വിവരങ്ങള്‍ ലഭിച്ചതിനു ശേഷമായിരുന്നില്ല പ്രഖ്യാപനം നടത്തിയത്.
അടുത്ത ഓഗസ്റ്റ് 15 ഓടെ നമ്മുടെ സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ ശൗചാലയങ്ങള്‍ നമുക്ക് പണിയാമെന്ന ആശയം എന്റെ മനസ്സില്‍ വന്നയുടനേ ഞാന്‍ അത് പറയുകയായിരുന്നു. പിന്നീട്, നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ടീം ഇന്ത്യ അതിന്റെ ഉത്തരവാദിത്ത്വം തിരിച്ചറിയുകയുകയും രാജ്യത്ത് 2.62 ലക്ഷം സ്കൂളുകളില്‍ 4.25 ലക്ഷത്തിലധികം ശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഏതു ഗവണ്മെന്റിനും സമയപരിധി ദീര്‍ഘിപ്പിക്കാന്‍ തോന്നുന്നത്ര വലുതായിരുന്നു ഈ സംഖ്യ. എന്നാല്‍, ടീം ഇന്ത്യയുടെ പ്രതിബദ്ധത നോക്കൂ. അവര്‍ സമയം ദീര്‍ഘിപ്പിക്കാനായി ഒരാവശ്യവും ഉന്നയിച്ചില്ല. ഓഗസ്റ്റ് 15 ആയ ഇന്ന് ഈ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ ത്രിവര്‍ണ്ണ പതാകയെ മാനിക്കുന്ന ടീം ഇന്ത്യയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ശൗചാലയങ്ങളില്‍ ഏറെക്കുറേ എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ ടീം ഇന്ത്യ വിജയിച്ചു.
ഇതില്‍ വഹിച്ച പങ്കിന് സംസ്ഥാന ഗവണ്മെന്റുകള്, ജില്ലാതലത്തിലെ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, നയ ആസൂത്രകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ എന്നിവരെയും ഞാന്‍ അഭിനന്ദിക്കുന്നു. 4.25 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ മാത്രം കാര്യമല്ലിത്. നിരാശയുടെ അന്തരീക്ഷത്തില്‍ ഒന്നും നടക്കില്ലെന്ന ചിന്തയും, എങ്ങനെ നടത്തുമെന്നതും, എങ്ങനെ നടത്താമെന്നതുമാണ് കാര്യം. ഈ നേട്ടം ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. നാം ആരെക്കാളും മോശമല്ല, ടീം ഇന്ത്യയ്ക്ക് പിന്മാറാനാവില്ല. ടീം ഇന്ത്യ വിജയം നേടുക തന്നെ ചെയ്യും. ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ പ്രതിബദ്ധതയുമായി രാഷ്ട്രം മുമ്പോട്ടുപോകുകയാണ്, പുതിയ സ്വപ്നങ്ങളുമായി മുന്നേറുകയാണ്. നമുക്ക് തടയാനാവില്ല. നമുക്ക് നിരന്തരം മുന്നോട്ടു പോയേ തീരൂ. അതിനാല്‍, സഹോദരീ സഹോദരന്മാരേ, നമ്മുടെ തൊഴില്‍ ശക്തിക്കായി ശ്രമേവ ജയതേ എന്ന പദ്ധതി നാം തയ്യാറാക്കിയിട്ടുണ്ട്. തൊഴിലാളികളോടുള്ള നമ്മുടെ കാഴ്ചപ്പാട് നമുക്ക് ഭൂഷണമല്ല.
നീളമുള്ള ഒരു കുര്‍ത്തയും ജാക്കറ്റും അണിഞ്ഞിരിക്കുന്ന ഒരു വ്യക്തിയേക്കാള്‍ കോട്ടും പാന്റും ടൈയുമിട്ട ഒരു വ്യക്തിയെ കാണുമ്പോള്‍ നാം എണീറ്റ് നിന്ന് ആദരിക്കും. പക്ഷേ, ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍, റിക്ഷാക്കാരന്, പത്രവിതരണക്കാരന്, അല്ലെങ്കില്‍ പാല്ക്കാരന് എന്നിവരെയൊന്നും നാം ആദരവോടെ കാണാറില്ല. ഈ ദൗര്‍ബല്യം നമ്മുടെ 125 കോടി നാട്ടുകാരുടെ മനസ്സുകളില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ തുടച്ചു നീക്കണം. ആര്‍ക്കുവേണ്ടിയാണോ നാം നന്നായിരിക്കുന്നത്, ആര്‍ക്കുവേണ്ടിയാണോ നാം നല്ല പ്രവൃത്തികള്‍ ചെയ്യുന്നത്, അവരാണ് നമ്മുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികള്‍. അതിനാല്‍, തൊഴിലിന്റെ മഹത്വവും തൊഴിലാളികളോട് ബഹുമാനവും മതിപ്പും നമ്മുടെ ദേശീയ കടമയും സ്വഭാവവുമാകണം. ഓരോ വ്യക്തിയുടെയും ശീലവും സ്വഭാവവിശേഷവും അതായിരിക്കണം.
ഏതെങ്കിലും ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഒരു ദൗത്യം നമ്മള് അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവരെ സഹായിക്കും. അസംഘടിത തൊഴിലാളികളുടെ ഈ വിഭാഗം മുമ്പൊരിക്കലും ഇത്രയും പരിഗണിക്കപ്പെട്ടിട്ടില്ല. എങ്കിലും ഈ തൊഴിലാളി വര്‍ഗ്ഗം അവര്‍ പാടുപെട്ട് നേടിയ പണം ഗവണ്മെന്റ് ഖജനാവിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ക്രമേണ ഈ സംഖ്യ 27,000 കോടി രൂപയായിട്ടുണ്ട്. എന്നാല്‍ നിര്ഭാഗ്യവാന്മാരായ ഈ തൊഴിലാളികള്‍ ഒരു പട്ടണത്തില്‍ ആറ് മുതല്‍ എട്ട് മാസം വരെ പണിയെടുത്ത ശേഷം മറ്റൊരു സ്ഥലത്തേക്ക് നീങ്ങി അവിടെ രണ്ടു വര്‍ഷം പണിയെടുക്കും. പക്ഷേ, അവരുടെ ആദ്യ ജോലിക്കിടെ ആദ്യ സ്ഥലത്ത് നിക്ഷേപിച്ച പണത്തിന് യാതൊരു കണക്കുമുണ്ടാകില്ല.
തങ്ങളുടെ കൈവശമുള്ള പണം തുച്ഛമായതു കാരണം 200 രൂപയോളം മുടക്കി അവിടെ തിരികെപോയി തങ്ങളുടെ പണത്തിന് അവകാശം ഉന്നയിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കാറില്ല. ഇതുകാരണം പാവപ്പെട്ടവര്‍ കഷ്ടപ്പെട്ട് നേടിയ 27,000-ത്തോളം കോടി രൂപ ഗവണ്മെന്റ് ഖജനാവില്‍ കിടന്ന് പാഴാവുകയാണ്. തൊഴിലാളികള്‍ക്ക് ഒരു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ട് നാം ഇതിനൊരു പരിഹാരം കണ്ടെത്തി. ഇനി മുതല്‍ ജോലി സംബന്ധമായി അവര്‍ എവിടെ സ്ഥലം മാറിപ്പോയാലോ അല്ലെങ്കില്‍ ഒരു ജോലി വിട്ട് മറ്റൊന്നിലേക്ക് പോയാലോ ഒരു ഫാക്ടറി വിട്ട് മറ്റൊന്നില്‍ ചേര്‍ന്നാലോ, ഒരു സംസ്ഥാനം വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് പോയാലോ ഈ നമ്പരും അതില്‍ നിക്ഷേപിച്ചിട്ടുളള പണവും അവരോടൊപ്പം പോകും. കേവലം ഒരു രൂപ പോലും ആര്‍ക്കും നിങ്ങളെ പറ്റിക്കാനാവില്ല. അവര്‍ നിക്ഷേപിച്ചിട്ടുള്ള ഈ 27,000 കോടി രൂപ ഇത്തരത്തില്‍ അവര്‍ക്ക് മടക്കി നല്കാന് ശ്രമിച്ചുവരികയാണ്.
ഏതു കാര്യത്തിനും ഒരു നിയമമുണ്ടാക്കി കോടതികളെ തിരക്കുള്ളതാക്കിത്തീര്‍ക്കുക നമ്മുടെ നാട്ടില്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട്. ഒരോ വിഷയത്തില്‍ ഒരു നിയമം മറ്റൊന്നിനോട് വൈരുദ്ധ്യമുള്ളതാണ്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇത് സദ്ഭരണത്തിന്റെ ഒരു നല്ല ലക്ഷണമല്ല. അതിനാല്‍ നിയമം വ്യക്തമായിരിക്കണം. അത് ഹ്രസ്വവും കാലഘട്ടവുമായി സ്വരച്ചേര്ച്ചയുള്ളതുമാവണം. എങ്കില്‍ മാത്രമേ ഒരു സമൂഹത്തിന് മുന്നേറാനാവൂ. നമ്മുടെ തൊഴിലാളികള്‍ക്കായി നിലവിലുള്ള 44 വ്യത്യസ്ത നിയമങ്ങളില്‍ തന്റെ പ്രയോജനത്തിനായി അനുയോജ്യമായ ഒരെണ്ണം കണ്ടെത്താന്‍ ഒരു പാവപ്പെട്ട തൊഴിലാളിക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും. ഞങ്ങള്‍ ഇതിന് മാറ്റം വരുത്തി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരും ഏറ്റവും നിരക്ഷരനുമായ തൊഴിലാളിക്കും തങ്ങള്‍ക്ക് പ്രയോജനകരമായ നിയമം കണ്ടെത്തുന്നതിന് ഇത്തരം 44 നിയമങ്ങളെ ഞങ്ങള്‍ നാല് പെരുമാറ്റച്ചട്ടങ്ങളില്‍ അണിനിരത്തി. ഇത് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച മേഖലയാണ്.
നമ്മുടെ നാട്ടില്‍ അഴിമതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. രോഗിയായ ഒരാള്‍ ആരോഗ്യവാനായി ഇരിക്കേണ്ടത് സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. ആരും ആവശ്യപ്പെട്ടില്ലെങ്കിലും എങ്ങനെ ഭേദമാക്കാമെന്നത് സംബന്ധിച്ച് മറ്റുള്ളവരെ ഉപദേശിക്കുക ഏവരുടെയും സ്വഭാവമാണ്.
ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് അസുഖം മാറും, അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് അസുഖം മാറും എന്നൊക്കെ. അഴിമതിയും അതുപോലെയാണ്. അഴിമതിയില്‍ ഉള്‍പ്പെട്ടവരും അഴിമതി മൂലം നഷ്ടമുണ്ടായവരും ഉപദേശിക്കും. പരസ്പരമുള്ള ഉപദേശത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതുതന്നെ.
ഞാനിത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇന്ന് എന്റെ സഹപൗരന്മാര്ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ടീം ഇന്ത്യയുടെ 125 കോടി ജനങ്ങളോട് എനിക്ക് പറയണം ഈ രാജ്യം അഴിമതിമുക്തമാക്കാനാകും. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്ക് പറയാന്‍ കഴിയും; അത് മുകള്‍ത്തട്ടില്‍ നിന്നുതന്നെ തുടങ്ങണം.
നമ്മുടെ രാജ്യത്ത് അഴിമതി ചിതല് പോലെ പ്രവര്‍ത്തിക്കുന്നു. എങ്ങും പരക്കുകയും അതേസമയം അദൃശ്യമായിരിക്കുകയും ചെയ്യും. കിടപ്പുമുറിയിലെ തുണികള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരിയില്‍ എത്തുമ്പോഴായിരിക്കും ഇവയെ തുരത്തണമെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത്. ഇവയെ കളയാനായി തറയുടെ ഓരോ ചതുരശ്ര മീറ്ററിലും കീടനാശിനി കുത്തിവെക്കണം. കാരണം, വീടിന്റെ ഒരുഭാഗത്ത് മാത്രം തളിച്ചാല്‍ കീടനാശിനികള്‍ പ്രവര്‍ത്തിക്കുകയില്ല. ചിതലിനെ എന്നേന്നക്കുമായി ഒഴിവാക്കണമെങ്കില്‍ ഓരോ ചതുരശ്ര മീറ്ററിലും ഓരോ മാസവും കീടനാശിനികള്‍ കുത്തിവെക്കണം. അങ്ങനെ വര്‍ഷങ്ങളുടെ ശ്രമഫലമായി ചിതല് പോകും. നമ്മുടെ വലിയ രാജ്യത്ത് അഴിമതിയുടെ ചിതല് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സുദീര്‍ഘമായ എണ്ണമറ്റ ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ശ്രമങ്ങള്‍ ഫലം കാണുമെന്ന് എനിക്കുറപ്പുണ്ട്.
പാചകവാതക സബ്സിഡിയില്‍ ഞാന്‍ 15,000 കോടി രൂപയുടെ വെട്ടിക്കുറവ് പ്രഖ്യാപിച്ചാല്‍ നൂറുകണക്കിന് മാധ്യമക്കുറിപ്പുകളില്‍ ഞാന്‍ പ്രശംസയ്ക്ക് പാത്രീഭൂതനാകുമെന്ന് എനിക്കുറപ്പുണ്ട്. അവര്‍ പറയുമായിരിക്കും 15,000 കോടി രൂപയുടെ പാചകവാതക സബ്സിഡി പിന്‍വലിച്ച മനുഷ്യനാണിതെന്ന്. ഈ മനുഷ്യന് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്. ഞാന്‍ അങ്ങനെ എടുക്കാതിരുന്നാല്‍ ഇക്കൂട്ടര്‍ പറയും യാതൊന്നും പ്രകടമല്ലെന്ന്. ചില സമയങ്ങളില്‍ ചിലര്‍ക്ക് ദോഷൈകദൃക്കുകളായിരിക്കാനാണ് താല്‍പ്പര്യം. അവരുടെ നിരാശ മറ്റുള്ളവരുമായി പങ്കിടാത്തിടത്തോളം അവര്‍ക്ക് ശരിയായി ഉറങ്ങാനാവില്ല. അതൊരു ശീലമാണ്. ചിലയാളുകള്‍ സുഖമില്ലാതാവുമ്പോള്‍ തങ്ങളുടെ രോഗാവസ്ഥ മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കും. കാരണം തങ്ങളുടെ അവസ്ഥ മറ്റുള്ളവരുമായി പങ്കിടാനും അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, മറ്റുചിലരുണ്ട് അവര്‍ക്ക് അസുഖം വന്നാല്‍ മറ്റുള്ളവര്‍ തന്നെ കാണണമെന്നും അസുഖവിവരം അറിയണമെന്നുമുള്ളവരാണവര്‍. ആരെങ്കിലും കാണാന്‍ വന്നാല്‍ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് സന്ദര്‍ശകരുമായി മണിക്കൂറുകളോളം പറയും.
എനിക്ക് കാണാന്‍ കഴിയും, ചില ആളുകള്‍ ഇച്ഛാഭംഗത്തിനായി കാത്തിരിക്കുകയും അത് പരത്തുകയും ചെയ്യും. തങ്ങളുടെ ഇച്ഛാഭംഗം എത്രത്തോളം പരത്തുന്നുവോ, അവര്‍ക്ക് രാത്രിയില്‍ അത്രയും സുഖകരമായ ഉറക്കം ലഭിക്കും. അത്തരക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പദ്ധതിയോ, പ്രവൃത്തികളോ ഉള്ളവരല്ല. എന്തായാലും ഇത്തരം ആള്‍ക്കാര്‍ക്ക് വേണ്ടി സമയം ചെലവിടാന്‍ 125 കോടി ജനങ്ങളടങ്ങുന്ന നമ്മുടെ ടീം ഇന്ത്യയ്ക്ക് എങ്ങനെ കഴിയും.
പക്ഷേ, എങ്ങനെയാണത് സംഭവിക്കുന്നത്. പാചകവാതക സബ്സിഡിയില്‍ നേരിട്ട് ആനുകൂല്യം കൈമാറുന്ന പദ്ധതി ഞങ്ങള്‍ ഏര്‍പ്പെടുത്തി. ജന്‍ ധന് യോജന, ആധാര്‍ കാര്‍ഡ് എന്നിവ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയച്ചു തുടങ്ങി. ഈ പ്രവൃത്തികളുടെ ഫലമായി ഇടനിലക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടമായി. പൂഴ്ത്തിവെപ്പുകാര്‍ക്ക് ജോലിയില്ലാതായി. ഒരു പൈസ പോലും നഷ്ടപ്പെടാതെ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു. പ്രശംസ കിട്ടാന്‍ വേണ്ടി മാത്രം ഞാനിത് പറഞ്ഞതല്ല. ഞങ്ങള്‍ വ്യവസ്ഥിതി മെച്ചപ്പെടുത്തി. അതാണ് 125 കോടി ജനങ്ങളുടെ ടീം ഇന്ത്യയോട് എനിക്ക് പറയാനുള്ളത്.
ഇതുവഴി പാചകവാതക സിലിണ്ടറിന്റെ വര്‍ഷം തോറുമുള്ള 15,000 കോടി രൂപയുടെ ചോര്‍ച്ച തടയാന്‍ കഴിഞ്ഞു. അഴിമതി ഇല്ലാതായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: