തിരുവനന്തപുരം: വന്‍കിട സ്വര്ണമുതലാളിമാര്ക്കുവേണ്ടി സ്വര്‍ണത്തിന്റെ നികുതി അഞ്ചുശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കാന്‍ ധാരണ. ലീഗിന്റെ പിന്തുണയോടെയാണ് ധനവകുപ്പ് നികുതി വരുമാനത്തില്‍ ഖജനാവിന് 200കോടിയിലേറെ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നിയമസഭാ സമ്മേളനം അവസാനിച്ചതിനാല്‍ ഓര്‍ഡിനന്‍സായി തീരുമാനം നടപ്പാക്കാനാണ് ധാരണ. വന്‍തോതില്‍ സ്വര്‍ണക്കടത്തിനു ലക്ഷ്യമിട്ടുള്ള ജൂവലറി ഉടമകളുടെ ഗൂഢനീക്കത്തിനാണ് ധനവകുപ്പ് കൂട്ടുനില്‍ക്കുന്നത്.
നികുതി ഒരു ശതമാനമാക്കിയാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും എല്ലാ ഉപഭോക്താക്കളും ബില്‍ വാങ്ങുമെന്നുമാണ് സ്വര്‍ണ കച്ചവടക്കാരുടെ വാദം. ഇപ്പോള്‍ നികുതി അഞ്ചു ശതമാനമായതിനാലാണ് ബില്‍ വാങ്ങാത്തതെന്നാണ് വാദം. നികുതി നിരക്ക് കുറച്ചാല്‍ എല്ലാവര്ക്കും ബില്‍ കൊടുക്കാമെന്നും ഓണ്‍ലൈന്‍ ബില്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്താമെന്നും ഇതിലൂടെ കച്ചവടം സുതാര്യമാകുമെന്നുമാണ് ധനവകുപ്പിന് ഉറപ്പുനല്‍കുന്നത്. പുറമെ ദുരുദ്ദേശ്യമില്ലെന്ന് തോന്നുന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ വ്യക്തമായ കച്ചവട താല്പര്യങ്ങളാണുള്ളത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം 70,000 കോടി രൂപയുടെ സ്വര്‍ണ കച്ചവടമാണ് നടക്കുന്നത്. അഞ്ചുശതമാനം നികുതി നഷ്ടപ്പെട്ടാല്‍ 3500 കോടിയുടെ വരുമാനമുണ്ടാകണം. ഒരു ശതമാനം നികുതിയാക്കിയാലും 700 കോടിയെങ്കിലും ഖജനാവിന് കിട്ടണം. എന്നാല്‍ ഇപ്പോള്‍ വെറും 480 കോടിയാണ് വരുമാനം. ഇത് 700 കോടിയാകുമെന്നാണ് വാദം. എന്നാല്‍ ഇത് യാഥാര്ത്ഥ്യമാവില്ലെന്നതാണ് വസ്തുത. 2004 ല്‍ വാറ്റ് വരുന്നതിന് മുമ്പ് നികുതി അഞ്ചുശതമാനമായിരുന്നു. വാറ്റ് പ്രാബല്യത്തില്‍ വന്നതോടെ നികുതി ഒരു ശതമാനമാക്കി. അന്ന് 43കോടി രൂപയായിരുന്ന നികുതി വരുമാനം 22 കോടി രൂപയായി കുറയുകയായിരുന്നു. നികുതി കുറച്ചാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ ബില്‍ വാങ്ങുമെന്നും സര്‍ക്കാരിലേക്ക് കൂടുതല്‍ നികുതി കിട്ടുമെന്നുമുള്ള വാദം അന്നുതന്നെ പൊളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നികുതി വീണ്ടും അഞ്ച് ശതമാനമാക്കിയത്.
നികുതി കുറയ്ക്കുന്നതിലൂടെ ബില്‍ സംവിധാനം സുതാര്യമാകുമെന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടെപ്പട്ടു. സംസ്ഥാനത്ത് വന്‍കിട ജൂവലറികളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അടിസ്ഥാനത്തിലല്ല കച്ചവടം നടത്തുന്നത്. സ്വര്‍ണക്കടത്ത് നടത്തുന്ന സ്വര്‍ണം മുഴുവന്‍ ജൂവലറികളിലേക്കാണ് ഒഴുകുന്നത്. ഓണ്‍ലൈന്‍ ബില്‍ സംവിധാനം വന്നാല്‍ ചെലവിനനുസരിച്ചുള്ള വരവും കാണിക്കേണ്ടിവരും ഇതൊരിക്കലും സാധ്യമാവില്ല. ഇവിടെയാണ് തട്ടിപ്പ് നടത്തുക. ഒരാള്‍ 10ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയാല്‍ ഒരുലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയെന്ന് ബില്‍ നല്കിയാല് ഇത് നികുതി വകുപ്പിന് കണ്ടെത്താനാവില്ല. മറ്റൊരു സുപ്രധാന വസ്തുത നികുതി പരിശോധനയില്‍ ചുമത്തപ്പെടുന്ന ഭീമമായ പിഴയില്‍ നിന്ന് ഊരാമെന്നാണ്. ഇപ്പോള്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ 10ശതമാനം പിഴ നല്‍കേണ്ടിവരും. അത് രണ്ട് ശതമാനമായി ചുരുങ്ങും. മൂന്നുമാസം മുമ്പ് കേരളത്തിലെ ഒരു വന്‍കിട ജൂവലറിയില്‍ വാണിജ്യനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ അധികമുള്ള സ്വര്‍ണത്തിന് ചുമത്തിയത് നാലുകോടി രൂപയാണ്. നികുതി ഒരു ശതമാനമാക്കിയാല്‍ 80ലക്ഷം രൂപ അടച്ചാല്‍ മതിയാകും.
ഓണ്‍ലൈന്‍ ബില്‍ സംവിധാനം വരുന്നതോടെ നികുതിവകുപ്പിന് പരിശോധനകളിലൂടെ ക്രമക്കേടുകള്‍ കണ്ടെത്താമെന്ന വാദവും തെറ്റാണ്. വിദേശരാജ്യങ്ങളില്‍ ബ്രാഞ്ചുകളുള്ള മിക്ക ജൂവലറികളിലെയും ബില്‍ സംവിധാനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ പെട്ടെന്ന് പിടിച്ചെടുക്കാനാവില്ല. ഇവയുടെ മെയില്‍ സര്‍വ്വറുകള്‍ വിദേശരാജ്യങ്ങളിലായിരിക്കും.
നികുതി വെട്ടിപ്പിലൂടെയുള്ള ഭീമമായ നഷ്ടം ഒഴിവാക്കാനും പരിശോധനകള്‍ അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നികുതി കുറയ്ക്കാനുള്ള നീക്കം നടക്ന്നത്. മുസ്ലീംലീഗിന് വളരെ സ്വാധീനമുള്ള വടക്കന്‍ ജില്ലയിലെ പ്രമുഖ ജൂവലറി ഗ്രൂപ്പാണ് ധനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ബാര്‍ കോഴ വിവാദമായതിനാല്‍ സ്വര്‍ണ വ്യാപാരികളുടെ അസോസിയേഷന് ഇടപെടാതെ പ്രമുഖ ഉടമകള്‍ പ്രത്യേകംപ്രത്യേകമായാണ് ഇക്കാര്യത്തിനായി മന്ത്രിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: