സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവേളയില്‍ ഏറെ ആദരിക്കപ്പെടേണ്ടത് നമ്മുടെ ദേശീയപതാകയാണ്. നിര്‍ഭാഗ്യവശാല്‍ ദേശീയപതാകയുടെ ഉപയോഗക്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ലാത്തതുമൂലം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. പലപ്പോഴും സന്നദ്ധസംഘടനകളുടെയോ രാഷ്ട്രീയസംഘടനകളുടെയോ കൊടികള്‍ക്കു കിട്ടുന്ന പ്രാധാന്യം പോലും ദേശീയപതാകയ്ക്ക് കിട്ടാറില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം (ആര്‍ട്ടിക്കിള്‍ 51 അ) ഓരോ പൗരന്റെയും കടമയാണ് ദേശീയപതാകയെയും ദേശീയ ചിഹ്നങ്ങളെയും ആദരിക്കുകയെന്നത്.
നമ്മെ ഒന്നാക്കുന്ന, ആയിരങ്ങള്‍ ജീവന്‍വെടിഞ്ഞും നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹത്വമുള്കൊള്ളുന്ന, നമ്മുടെ ദേശീയപതാക ആദരവോടെ എല്ലാ ഭവനങ്ങളിലും പരപ്രേരണ കൂടാതെ ഉയര്‍ത്തുന്ന കാഴ്ച എന്നാണ് കാണാനാകുക. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും ദേശീയപതാക പലതരത്തില്‍ അനാദരിക്കപ്പെട്ടു. ഇനിയുള്ള സ്വാതന്ത്ര്യദിനങ്ങളിലെങ്കിലും നമ്മുടെ ദേശീയപതാക ഒരിടത്തും അവഹേളിക്കപ്പെടുകയില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അതോടൊപ്പം വെറും ചടങ്ങിനായി മാത്രം ദേശീയപതാക ഉയര്‍ത്താതെ സ്വാതന്ത്ര്യത്തിന്റെ മഹത്വം വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരവസരമായികൂടി സ്വാതന്ത്ര്യദിനത്തെ നാം കാണേണ്ടിയിരിക്കുന്നു.
നമ്മുടെ ദേശീയപതാക ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. കൈകളാല്‍ നിര്‍മ്മിച്ച ഖാദി വസ്ത്രം മാത്രമേ പതാക നിര്മ്മാണത്തിനുപയോഗിക്കാവൂവെന്ന് കേന്ദ്രസര്‍ക്കാര്‍ 1951 -ല്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുവാന്‍ പാടില്ല. കൈകൊണ്ടുണ്ടാക്കിയ തുണിക്കഷ്ണങ്ങള്‍ – പഞ്ഞി അഥവാ കമ്പിളി അഥവാ സില്‍ക്ക് – മാത്രമാണ് ദേശീയപതാക നിര്‍മ്മാണത്തിനു ഉപയോഗിക്കാറുള്ളു. അല്ലാതുള്ളവ നിയമവിരുദ്ധമാണ്. 3:2 എന്ന അനുപാതത്തിലാണ് പതാക നിര്‍മ്മിക്കേണ്ടത്.
ഒന്‍പതു തരം അളവുകളില്‍ ദേശീയപതാകകള്‍ നിര്‍മ്മിക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളു. സാധാരണ ഉപയോഗത്തിനു അനുവദിച്ചിരിക്കുന്നത് മൂന്ന് അടി ത രണ്ട് അടി എന്ന അളവാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് പതാക പാറിക്കേണ്ടത്. പതാക ഉയര്‍ത്തുമ്പോള്‍ കുങ്കുമവര്‍ണ്ണം മുകളില്‍ ആണെന്നുറപ്പുവരുത്തണം. തോരണങ്ങളായോ അലങ്കാരവസ്തുവായോ പതാക ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഏതെങ്കിലും വിധത്തില്‍ വസ്ത്രത്തിന്റെ ഭാഗമാക്കുവാനോ കൈലേസ്, കുഷന് കവര്‍ തുടങ്ങിയവയുടെ പുറത്ത് ദേശീയപതാകയുടെ ചിത്രം തുന്നിച്ചേര്‍ക്കാനോ പാടില്ല. പതാകയുടെ പുറത്ത് ഏതെങ്കിലും തരത്തിലുള്ള അക്ഷരങ്ങള്‍ എഴുതുകയോ തുന്നിച്ചേര്‍ക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ദേശീയപതാക ഉയര്‍ത്തി പാറിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം. ആ സ്ഥാനമാണ് മാന്യം എന്ന് വ്യക്തമാക്കിയിരിക്കുകയും വേണം. പതാക ഉയര്‍ത്തുന്നത് വേഗത്തിലും താഴ്ത്തുന്നത് സാവധാത്തിലും ആദരവോടെയും ആയിരിക്കണം. ലംബമായ സ്തംഭത്തിലാണ് പതാക ഉയര്‍ത്തുന്നതെങ്കില്‍ കുങ്കുമവര്‍ണ്ണം മുകളിലും തിരശ്ചീനമായി തൂക്കിയിടുകയാണെങ്കില്‍ കുങ്കുമവര്‍ണ്ണം വലതുവശത്തും (പതാകയ്ക്കഭിമുഖമായി നില്ക്കുന്ന ആളുടെ ഇടത്) ആയിരിക്കണം. പ്രതിമകളുടെയോ സ്മാരകങ്ങളുടെയോ മറയായി ത്രിവര്‍ണ്ണപതാക ഉപയോഗിക്കരുത്. കേടു വന്നതോ മുഷിഞ്ഞതോ ആയ പതാക പുറത്ത് കാണിക്കരുത്. ആരെയും ഒന്നിനെയും പതാക താഴ്ത്തി അഭിവാദ്യം ചെയ്യരുത്. ദേശീയപതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റേതെങ്കിലും പതാകയോ തോരണമോ പൂവോ മാലയോ ഒന്നും കെട്ടരുത്.
നിയമം അനുവദിക്കുന്ന ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ഒരിക്കലും ദേശീയപതാകയുടെ വശങ്ങളിലും തുല്യ ഉയരത്തില്‍ മറ്റൊന്നും കെട്ടരുത്. ദേശീയപതാകയെന്നു തോന്നുമാറ് വര്‍ണ്ണത്തുണികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യാന്‍ പാടില്ല. കേടുവരാനോ പൊടിയും ചെളിയും പുരളാനോ ഇടയാകുന്ന വിധം പതാക വയ്ക്കരുത്. കേടുവരുകയോ അഴുക്കാകുയോ ചെയ്ത പതാക അങ്ങുമിങ്ങുമിടാന്‍ പാടില്ല. രഹസ്യമായി കത്തിച്ചോ മറ്റോ നശിപ്പിച്ചു കളയണം. പതാകയില്‍ ഒന്നും എഴുതരുത്. പരസ്യത്തിന് ഉപയോഗിക്കരുത്. പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പരസ്യങ്ങള്‍ പതിക്കുകയോ കെട്ടിത്തൂക്കുകയോ അരുത്. ഇതോടൊപ്പം സ്വാതന്ത്ര്യത്തലേന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ദേശീയപതാക വെറുതെ കമ്പില്‍ കെട്ടിത്തൂക്കിപോകുന്നത് സ്ഥിരമായിരിക്കുകയാണ്. തെറ്റായ ഈ നടപടി ഉണ്ടാവാന്‍ ഇടയാക്കരുത്. കൊടിമരം ഇല്ലാത്ത സ്ഥാപനങ്ങളില്‍ മാന്യമായ രീതിയില്ലാതെ ദേശീയപതാക പ്രദര്‍ശിപ്പിക്കരുത്.
1950 -ലെ ചിഹ്ന നാമ ആക്ടും 1971 -ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരവും ദേശീയപതാകയെ അവഹേളിയ്ക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടുന്നു. ദേശീയപതാകയുടെ ഉപയോഗം സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഫഌഗ് കോഡ് വഴി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ദേശീയപതാകയെയോ ഇന്ത്യന്‍ ഭരണഘടനയെയോ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ ലിഖിതമോ വദിതമോ ആയ വാക്കുകള്‍കൊണ്ട് നിന്ദിക്കുകയോ ചെയ്യുന്ന ആര്‍ക്കും മുന്നു വര്‍ഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
സൂര്യാസ്തമയത്തിനു ശേഷം പതാക അഴിച്ചു മാറ്റണം. ഭാരതത്തിലെ പുരുഷന്മാരും സ്ത്രീകളും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളെ ദേശീയപതാക നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എവിടെ ദേശീയപതാക ഉപയോഗിക്കുന്നുവോ അവിടെ സര്‍വ്വമാന്യമായ സ്ഥാനം അതിനായിരിക്കും. പതാകയിലെ നിറങ്ങള്‍ കലര്‍പ്പില്ലാതെ, മങ്ങലില്ലാതെ പ്രകാശിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: