ന്യൂദല്‍ഹി: കൃഷിക്കും കര്‍ഷകനും ക്ഷേമമുണ്ടാക്കുന്നതിനു ലക്ഷ്യമിട്ട് കൃഷി വകുപ്പിനെ കൃഷി-കര്‍ഷകക്ഷേമ വകുപ്പെന്നു പേരുമാറ്റുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് കര്‍ഷക ക്ഷേമത്തിനുള്ള വമ്പിച്ച ഈ നയ പ്രഖ്യാപനം നടത്തിയത്. കൃഷിസമ്പത്തു വര്‍ദ്ധിക്കുക മാത്രമല്ല, കര്‍ഷക ക്ഷേമംകൂടി സര്‍ക്കാരിന്റെ നയമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷികാവശ്യത്തിനുള്ള യൂറിയയുടെ ഉല്‍പ്പാദന-വിതരണ മേഖലയില്‍ വിപ്ലവകരമായ പ്രഖ്യാപനങ്ങളും മോദി നടത്തി. കര്‍ഷകര്‍ സൈനികര്‍ക്കൊപ്പം പ്രാധാന്യമുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൃഷിയുടെ മാത്രം വികസനം ഗ്രാമീണ ജീവിതത്തെ അപൂര്‍ണ്ണമാക്കും. കര്‍ഷകരുടെ ക്ഷേമവുമായി ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാകുകയുള്ളൂ. അതിനാല്‍, കൃഷി മന്ത്രാലയം ഇനി മുതല്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം എന്നറിയപ്പെടും. ഭാവിയില്‍ കൃഷിക്കുള്ള ആസൂത്രണത്തോടൊപ്പം തന്നെ കര്‍ഷക ക്ഷേമവും ആസൂത്രണം ചെയ്യപ്പെടും. വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരും നിരവധി വൈഷമ്യങ്ങളിലൂടെ കടന്നു പോവുകയും ചെയ്യുന്നവരായ കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇതിനു വേണ്ടി ഒരു സ്ഥിര സംവിധാനമുണ്ടാക്കും, പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കാര്‍ഷിക വൃത്തിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതായ ആവശ്യമുണ്ട്. കൃഷിഭൂമി ചുരുങ്ങുന്നു, കുടുംബങ്ങള്‍ക്കിടയില്‍ ഭൂമി വീതം വെയ്ക്കപ്പെടുന്നു. ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കണം. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കണം. കര്‍ഷകര്‍ക്ക് ജലം വേണം, വൈദ്യുതി വേണം. ഇതിനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജനയ്ക്ക് കീഴില്‍ 50,000 കോടി രൂപ ചെലവഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജലവും ഊര്‍ജ്ജവും സംരക്ഷിക്കുക, രാസവളം കുറയ്ക്കുക.”കര്‍ഷക വൃത്തിയിലുടനീളം നാം ഈ മന്ത്രം പ്രചാരപ്പെടുത്തണം, അപ്പോള്‍ കൃഷി വിജയകരമാകും. ഈ ദിശയില്‍ പണം ചെലവഴിക്കപ്പെടണം, മോദി പറഞ്ഞു.
കൊടുങ്കാറ്റ് മൂലം ഉണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കി. സഹായധനം ഉയര്‍ത്തി. നഷ്ടപരിഹാര ആനുകൂല്യം കിട്ടാനുള്ള മാനദണ്ഡം 50 ശതമാനം നഷ്ടതില്നിന്ന് 30 ശതമാനമാക്കിക്കുറച്ചു. 60 വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് ഇത്തരമൊരു വലിയ സമാശ്വാസം നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് യൂറിയ ആവശ്യമുണ്ട്; ഞങ്ങള്‍ വേപ്പു പുരട്ടിയ യൂറിയ നല്കാനാരംഭിച്ചു. ഇത് രാസവള അഴിമതി തടയാന്‍ സഹായകമായി. മോദിയുടെ മനസ്സില്‍ തോന്നിയ ഒരു കാര്യമല്ല, ഇത് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ച ആശയമാണ്, ഇത് ആദ്യമായി എന്റെ ഗവണ്മെന്റിനു മുന്നില്‍ വന്ന ആശയമല്ല, മറ്റ് ഗവണ്മെന്റുകളും ഇത് കണ്ടിട്ടുണ്ട്. പക്ഷേ നടപ്പാക്കിയില്ലെന്നു മാത്രം.
കര്‍ഷകര്‍ക്കു വിതരണം ചെയ്യാന്‍ അയക്കുന്ന യൂറിയയുടെ 25 ശതമാനവും മറ്റാവശ്യങ്ങള്‍ക്കായി വിവിധ ഫാക്ടറികളിലേക്ക് പോകുന്നു മോഷണമായിരുന്നു ഇതുവരെ. കര്‍ഷകര്‍ക്കുള്ള യൂറിയ മുഴുവന്‍ വേപ്പ് പുരട്ടിയതു മാത്രമാക്കി. അപ്പോള്‍ അതു മറ്റാവശ്യങ്ങള്ക്കുപയോഗിക്കാനാവാതായി. ഉപയോഗിച്ചാല്‍ കണ്ടുപിടിക്കാമെന്നായി. യൂറിയ കര്‍ഷകര്‍ക്കു കിട്ടും, കൃഷിഭൂമിയുടെ പോഷകാവശ്യം നിറവേറ്റപ്പെടുകയും, 10 ശതമാനം യൂറിയയുടെ ഉപയോഗം കുറയ്ക്കാനാവുകയും ചെയ്യും. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും, വരുന്ന വിളവു കാലത്തേക്ക് ഈ നേട്ടമുണ്ടാകും. വടക്കുകിഴക്കന്‍ മേഖലയിലെ വളനിര്‍മ്മാണ വ്യവസായശാലകള്‍ പുനരുജ്ജീവിപ്പിച്ച് യുവാക്കള്‍ക്ക് തൊഴിലും കര്‍ഷകര്‍ക്ക് രാസവളവും നല്‍കാനുള്ള പദ്ധതിയും ആവിഷ്കരിച്ചു.
കര്‍ഷകരുടെ പ്രാധാന്യം സൈനികരുടേതിനേക്കാള് ഒട്ടും കുറവല്ല. ഈ 60 വര്‍ഷങ്ങളില്‍ നമ്മള് കൃഷിയുടെ സാമ്പത്തിക വശത്തിനു മാത്രമേ പ്രാധാന്യം നല്കിയിരുന്നുള്ളൂ. നമ്മുടെ വിള മികച്ചതാകുകയും കൃഷി വികസിക്കുകയും വേണം. അതിനാലാണ് മന്ത്രാലയത്തിന്റെ പേര് കൃഷി മന്ത്രാലയം എന്നായിരുന്നത്. കൃഷി മന്ത്രാലയത്തിന്റെ പ്രാധാന്യം സര്‍വ്വപ്രധാനമാണെങ്കിലും തുല്യ പ്രാധാന്യമുള്ളതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം കൂടിയായ കര്‍ഷകരുടെ ക്ഷേമം, അതിനാലാണ് ഈ പേരുമാറ്റം, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: