തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മ്മാണം ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. റെക്കോര്‍ഡ് സമയമായിരിക്കും ഇതെന്നും അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പിടല്‍ ചടങ്ങിലായിരുന്നു അദാനിയുടെ പ്രഖ്യാപനം.പ്രകൃതി അനുഗ്രഹിച്ച തുറമുഖമാണ് വിഴിഞ്ഞം.
വിഴിഞ്ഞത്തെ ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലുകളില്‍ ഒന്നായി മാറ്റുമെന്ന് അദാനി പറഞ്ഞു. പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും വേണ്ടത്ര പരിഗണന നല്‍കും. പ്രാദേശികമായി തൊഴിലാളികളെ കണ്ടെത്തി ഉപയോഗിക്കുന്ന രീതിയാണ് അദാനി ഗ്രൂപ്പിന്റെത്. നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും പ്രാദേശികമായ തൊഴിലാളികളെ ഉപയോഗിക്കും. പ്രാദേശികമായ ജനവിഭാഗങ്ങളും കര്‍ഷകരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരോടുമുള്ള പ്രതിബദ്ധത കമ്പനി നിറവേറ്റുമെന്നും അദാനി ഉറപ്പുനല്‍കി.
വിഴിഞ്ഞം തുറമുഖത്തിന്റെ വിജയത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് പദ്ധതിക്ക് ഏറെ സഹായകരമായി. കുറഞ്ഞ കാലയളവില്‍ കരാര്‍ ഒപ്പിടുന്നതിന് ഇത് ഗുണകരമായെന്നും അദാനി പറഞ്ഞു. മിഡില്‍ ഈസ്റ്റ്, സൂയസ് കനാല്‍, കിഴക്കനാഫ്രിക്കന്‍ തീരം, ബംഗാള്‍ ഉള്‍ക്കടല്‍, മലാക്ക കടലിടുക്ക് എന്നിവയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നുവെന്നത് വിഴിഞ്ഞത്തിന് ഗുണകരമാകും. വിഴിഞ്ഞം തുറമുഖ നിര്‍മാണം സര്‍ക്കാര്‍ തങ്ങളെ ഏല്‍പ്പിച്ചതിനെ ആദരവായാണ് അദാനി ഗ്രൂപ്പ് കാണുന്നത്. കേരളത്തിന്റെ 25 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ആദ്യചുവടുവെപ്പാണ് കരാര്‍ ഒപ്പിടല്‍. വിഴിഞ്ഞം പദ്ധതിയില്‍ ടെണ്ടര്‍ സമര്‍പ്പിക്കാന്‍ ആലോചിക്കുന്നതിനിടെ നിരവധിപേര്‍ ഇതിന് വേണ്ടി ഇറങ്ങരുതെന്ന് ഉപദേശിച്ചു. എന്നിട്ടും ഞങ്ങള്‍ മുന്നോട്ടു പോയി. തുറമുഖ നിര്‍മ്മാണം ഇനി വൈകില്ല.രാജ്യത്തിന്റെ അഭിമാന പദ്ധതിയായി വിഴിഞ്ഞം മാറുമെന്നും അദാനി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന് അദാനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാവില്ല. വിമര്‍ശനം ഉന്നയിച്ചവരുമായും പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വിജയമാണ് ഇതെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. സംസ്ഥാനത്തിന് വന്‍കിട പദ്ധതികള്‍ നടത്താനാവില്ലെന്ന പേരുദോഷം മാറ്റാനുള്ള അവസരമാണിത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും ധാരാളം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കബോട്ടാഷ് നിയമത്തില്‍ ഇളവിന് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റിന്റെ ഹബ്ബായി തിരുവനന്തപുരം മാറുമെന്നും ബാബു പറഞ്ഞു.
സന്തോഷ് കുമാര്‍ മഹാപാത്രയെ ആണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ ചുമതല. തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസ്, അദാനി പോര്‍ട്സ് സിഇഒ സന്തോഷ് കുമാര്‍ മഹാപാത്ര എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, ആദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി, പ്ലാനിംഗ് ബോര്‍ഡ് ചെയര്മാന് കെ.എം ചന്ദ്രശേഖര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഇടതുപക്ഷം വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: