വിഴിഞ്ഞം തുറമുഖനിര്‍മാണം അദാനിയെ ഏല്‍പ്പിച്ചുകൊണ്ടുള്ള കരാര്‍ ഒപ്പിട്ടതോടെ കേരളവും വലിയൊരു വികസനക്കുതിപ്പിന് ഒരുങ്ങിയിരിക്കുകയാണ്. കുളച്ചലില്‍ തുറമുഖനിര്‍മാണത്തിന് അദാനിയുമായി കരാര്‍ ഒപ്പിടാന്‍ കാത്തിരുന്ന തമിഴ്നാടിനെ നിരാശപ്പെടുത്തിക്കൊണ്ടാണ് വളരെയേറെ എതിര്‍പ്പുകള്‍ മറികടന്ന് അദാനിയുമായി സംസ്ഥാനസര്‍ക്കാര്‍ വിഴിഞ്ഞം കരാര്‍ ഒപ്പുവെച്ചത്. തുറമുഖ നിര്‍മ്മാണത്തെ സിഎസ്ഐ ക്രൈസ്തവസഭ എതിര്‍ത്തിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും വിഴിഞ്ഞംവാസികള്‍ക്കും സാമ്പത്തികസഹായവും തൊഴില്‍ സാധ്യതയും വാഗ്ദാനം ചെയ്താണ് ഇപ്പോള്‍ എതിര്‍പ്പുകളെ മറികടന്നിട്ടുള്ളത്.
അടുത്ത കേരളപ്പിറവി ദിനത്തില്‍ നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് അദാനി സര്‍ക്കാരിന് നല്കിയ ഉറപ്പ്. നിര്‍മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തുറമുഖനിര്‍മാണത്തിന് സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ അത് തരണംചെയ്യാന്‍ 600 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക ഭാവി ശോഭനമാക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ലോകത്തെതന്നെ പ്രകൃതിദത്ത തുറമുഖങ്ങളില്‍ മുന്നിലാവും വിഴിഞ്ഞം. ഡ്രഡ്ജ് ചെയ്യാനുള്ള ചെലവും വല്ലാര്‍പാടം പദ്ധതിയെക്കാള്‍ കുറവാണ്. കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കുന്നതോടെ ഇപ്പോള്‍ ശ്രീലങ്കക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വിഴിഞ്ഞത്തിന് പ്രതീക്ഷിക്കാവുന്നതാണ്.
ലോകശ്രദ്ധ ക്ഷണിച്ചുവരുത്താന്‍ കഴിയുന്ന തുറമുഖമായി വികസിക്കാന്‍ വിഴിഞ്ഞത്തിന് സാധ്യതകളേറെയാണ്. കടക്കെണിയില്‍ ഉഴലുന്ന കേരളത്തിന്റെ ആശാകിരണമായി വിഴിഞ്ഞം മാറും. ബിജെപി-അദാനി ബന്ധമെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സിപിഎം പ്രകടമാക്കിയ എതിര്‍പ്പിനെയും അതിജീവിച്ചാണ് വിഴിഞ്ഞം കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കേരളത്തില്‍ വികസനം മുരടിച്ചത് സ്വകാര്യനിക്ഷേപത്തോടുള്ള എതിര്‍പ്പുമൂലമാണെന്ന വസ്തുത കാണാതിരുന്നിട്ടു കാര്യമില്ല. സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഒരുലക്ഷം കണ്ടെയ്നറുകളാണ്. അദാനിയുടെ വാഗ്ദാനം 10 ലക്ഷം കണ്ടെയ്നറുകളാണ്.
അദാനിയുടെ രംഗപ്രവേശം കേരളത്തിലേക്ക് കൂടുതല്‍ സ്വകാര്യനിക്ഷേപം വരാന്‍ വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ കണ്ട ഉജ്വല പ്രതികരണത്തിന്റെ വെളിച്ചത്തില്‍. പ്രധാനമന്ത്രിയുടെ വിദേശസഞ്ചാരങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ലഭിച്ച ശക്തമായ മറുപടിയാണല്ലോ മോദിയുടെ ഈ സന്ദര്‍ശനവും അതുവഴി ഭാരതത്തിന് ലഭിക്കാന്‍പോകുന്ന നിക്ഷേപവും. വിഴിഞ്ഞത്തെ രാജ്യാന്തര തുറമുഖമാക്കി മാറ്റാനുള്ള നടപടികള്‍ അദാനി തുടങ്ങിക്കഴിഞ്ഞു. ഇതിനായി വിഴിഞ്ഞം പോര്‍ട്ട്സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിനാണ് നിര്‍മ്മാണം തുടങ്ങുന്നത്. അതിനകം തദ്ദേശസ്ഥാപനങ്ങളില്‍നിന്നും കെട്ടിടനിര്‍മ്മാണ അനുമതി ഉള്‍പ്പെടെ സുപ്രധാന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കേരളത്തിനകത്തുള്ള ചരക്കുനീക്കത്തിന് സബ്സിഡി ഉറപ്പാക്കിയത് ഗുണകരമാകും. വിഴിഞ്ഞം ഡീപ്വാട്ടര് ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ആകുന്നതുകാരണം എല്ലാത്തരം കപ്പലുകളും വരാന്‍ സാധ്യതയുണ്ട്. കേരളം ഷിപ്പിംഗ് റൂട്ടിലായതും വിഴിഞ്ഞത്തിന് ഗുണകരമാണ്. കണക്കുകള്‍ പ്രകാരം വിഴിഞ്ഞത്തിന് 8000 ടിഇയു മുതല്‍ 12000 ടിഇയു കണ്ടെയ്നര്കപ്പലുകളെ ആകര്ഷിക്കാനാവും. വിഴിഞ്ഞത്തിന് തൂത്തുക്കുടിയുമായും കൊളംബോയുമായും ദുബായിയുമായും സിംഗപ്പൂരുമായും മത്സരിക്കേണ്ടിവരും.
ഭാരതത്തിന്റെ പടിഞ്ഞാറന്‍ തീരം 50 ശതമാനം കണ്ടെയ്നര്‍ ട്രാഫിക്കിനെയാണ് ആകര്‍ഷിക്കുന്നത്. ഇപ്പോള്‍ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലായ കൊളംബോവിന് ഇനി വിഴിഞ്ഞവുമായി മത്സരിക്കേണ്ടിവരും. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് മറ്റു ഗുണങ്ങളുമുണ്ട്. റെയില്‍ കണക്ഷനും റോഡ് കണക്ഷനും മെച്ചപ്പെടും. കണ്ടെയ്നര്‍ ട്രാഫിക് വര്‍ധിച്ചാല്‍ കൂടുതല്‍ ഇളവുകള്‍ക്കും വിഴിഞ്ഞം അര്‍ഹമാകും. കണ്ടെയ്നര്‍ ട്രാഫിക് 35 എംടിഇയു മുതല്‍ 194 എംടിഇയു വരെ ആകുമെന്നാണ് പ്രതീക്ഷ. ലോകത്തിലേക്കുവച്ചുതന്നെ ശ്രദ്ധേയമായ തുറമുഖമായി ഇത് മാറും. അക്കാരണംകൊണ്ടുതന്നെ ഈ പദ്ധതി കേരളത്തിന്റെ അഭിമാനമായിമാറുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: