ന്യൂദല്‍ഹി: ഭാരതവുമായി ഔദ്യോഗിക ചര്‍ച്ചക്കു വരുന്ന പാക് മുഖ്യ സുരക്ഷാ ഉപദേശകന് കശ്മീര്‍ വിഘടന വാദി നേതാക്കളുമായി കൂടിക്കാഴ്ച പറ്റില്ലെന്ന ഉറച്ച നിലപാട് ഭാരതം ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ റഷ്യയിലെ ഉഫയില്‍ ഉണ്ടാക്കിയ, പ്രശ്ന പരിഹാരങ്ങള്‍ക്ക് ചര്‍ച്ചകള്‍ വേണമെന്ന ധാരണയിലും ഭാരത-പാക് ചര്‍ച്ചകളില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നുള്ള ഭാരത ഔദ്യോഗിക നിലപാടിലും അണുവിട മാറ്റമില്ലെന്ന് ഭാരതം അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. ഇനി ചര്‍ച്ചയുമായി മുന്നോട്ടു പോകുന്ന കാര്യം പാക്കിസ്ഥാന്റെ തീരുമാനപ്രകാരമായിരിക്കുമെന്നും ഭാരത വിദേശകാര്യ വകുപ്പു വ്യക്തമാക്കി. ഭാരത നിലപാട് പാക്കിസ്ഥാന് തള്ളിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതോടെ നാളെ ആരംഭിക്കാനിരുന്ന ചര്‍ച്ചയുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കശ്മീരി വിഘടനവാദികളുമായി പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന് കൂടിക്കാഴ്ച നടത്താനാവില്ലെന്ന് ഭാരതം ഔദ്യോഗികമായിത്തന്നെ പാക്കിസ്ഥാനെ അറിയിച്ചു. വിഘടനവാദികളുമായി ചര്‍ച്ച ചെയ്യാനാണ് പാക്കിസ്ഥാന്റെ തീരുമാനമെങ്കില്‍ എന്‍എസ്എ തല ചര്‍ച്ച റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. നിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 23,24 തീയതികളില്‍ ന്യൂദല്‍ഹിയിലാണ് അജിത് ഡോവല്‍-അസീസ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഇരു പ്രധാനമന്ത്രിമാരും റഷ്യയിലെ ഉഫയില്‍ കൈക്കൊണ്ട ധാരണയും സംയുക്ത പ്രസ്താവനയും പ്രകാരം ഭീകരവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് എന്‍എസ്എ തല കൂടിക്കാഴ്ച നടത്തുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കൂടിക്കാഴ്ചയിലെ വിഷയങ്ങള്‍ സംബന്ധിച്ച് മൂന്ന് ദിവസം മുമ്പ് പാക്കിസ്ഥാന് അജണ്ട കൈമാറിയെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
അജിത് ഡോവല്‍-സര്‍താജ് അസീസ് കൂടിക്കാഴ്ച നടക്കണമെന്നാണ് ഭാരതത്തിന്റെ ആഗ്രഹമെന്നും ചര്‍ച്ചകള്‍ക്ക് ഭാരതം എന്നും സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാക്കിസ്ഥാനാണ്. വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കം ഉഫയിലെ ധാരണകള്‍ക്ക് വിരുദ്ധമാണ്, വക്താവ് പറഞ്ഞു.
രണ്ടുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായി ചര്‍ച്ച നടത്തുമ്പോള്‍ ഒരു രാജ്യത്തെ സംഘടനകളുമായി എന്തിന് മറ്റൊരു രാജ്യം ചര്‍ച്ച നടത്തണമെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് ചോദിച്ചു.
പാക്കിസ്ഥാന് ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ശരിയല്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. വിഘടനവാദി നേതാക്കളായ യാസിന് മാലിക്, സയ്യിദ് അലിഷാ ഗിലാനി, മിര്‍വൈസ് ഉമര്‍ ഫാറൂഖ് എന്നിവരെയാണ് പാക്കിസ്ഥാന് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
ഭാരതം നിശ്ചയിക്കുന്ന അജണ്ട അനുസരിച്ച് കൂടിക്കാഴ്ച നടക്കില്ലെന്നും ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പാക്കിസ്ഥാന് തുടരുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. ഏതെങ്കിലും മുന്‍ധാരണകള്‍ അനുസരിച്ച് ചര്‍ച്ചയ്ക്കില്ലെന്നും ഉഫയില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ധാരണയായതെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇതോടെ ഡോവല്‍-സര്‍താസ് അസീസ് കൂടിക്കാഴ്ച പ്രതിസന്ധിയിലായിട്ടുണ്ട്.
ഉഫ കരാറില്‍ നിന്നും പാക്കിസ്ഥാന് പിന്നോട്ട് പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വിഘടനവാദികളുമായി ചര്‍ച്ച നടത്താനുള്ള പാക് തീരുമാനത്തിനെതിരെ ഭാരതം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദംസംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: