2015 ആഗസ്റ്റ് മാസം 23 ഞായറാഴ്ച ഭാഷാചരിത്രത്തിലെ മഹനീയമായ ഒരു ഘട്ടത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. അന്നേദിവസം ഭാരതത്തിലുടനീളം സംസ്കൃതപ്രണയികള് ലക്ഷോപലക്ഷം ഗൃഹങ്ങളില്‍ സമ്പര്‍ക്കം നടത്തും. ഒരു ഭാഷയുടെ ചരിത്രത്തിലും ഇത്രയും ജനകീയമായ ഒരു മഹാ അഭിയാനം ഉണ്ടായിക്കാണില്ല. മൃതഭാഷയെന്നും കാലഹരണപ്പെട്ട ഭാഷയെന്നും പറഞ്ഞ് ഭരണകൂടങ്ങളും പരിഷ്കരണവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും അവഗണനയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തിയ ഒരു ഭാഷയെ നവനവങ്ങളായ പഠനപാഠനപ്രചാരണ തന്ത്രങ്ങളിലൂടെ ജനഹൃദയങ്ങളിലുറപ്പിച്ച സംസ്കൃതഭാരതിയാണ് ഈ മഹാസമ്പര്ക്കയജ്ഞത്തിന്റെ ആസൂത്രകര്‍.
ചവറ ഗുഹാനന്ദപുരം സംസ്കൃതസ്കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ 1941-ല്‍ ആഗമാനന്ദസ്വാമികള്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ചിന്തനീയമാണ്: ”ഇംഗ്ലീഷ് വിദ്യാഭ്യാസം നമ്മെ എന്താക്കി? ഇംഗ്ലീഷ് വിദ്യാഭ്യാസം നമ്മെ വെള്ളക്കാരുടെ കറുത്ത സന്താനങ്ങളാക്കി, അനുകരണവെള്ളക്കാരാക്കി. അവരുടെ മാനസപുത്രന്മാരാക്കി. തന്മൂലം നാമെല്ലാം തൊഴിലില്ലായ്മയേയും പട്ടിണിയേയും സര്‍വ്വോപരി സ്വാതന്ത്ര്യവിഹീനതയേയും വരിക്കേണ്ടിവന്നു.
പാശ്ചാത്യവിദ്യാഭ്യാസം ഭാരതീയ സംസ്കാരത്തെ ഇത്രമാത്രം അടിച്ചുടയ്ക്കുമെന്നാരുകണ്ടു?വെള്ളക്കാരന്റെ താത്പര്യം സംരക്ഷിക്കുവാന്‍ അവര്‍ക്കു സഹായമായി നിന്ന ചരിത്രകാരന്മാര് ആര്യന്മാരെയും ദ്രാവിഡന്മാരെയും ബ്രാഹ്മണരെയും അബ്രാഹ്മണരെയും ഹിന്ദുക്കളെയും മുസല്മാന്മാരെയും എന്നുവേണ്ട സകലതിനേയും ഭിന്നിപ്പിച്ചു.” തുടര്‍ന്ന് സ്വാമിജി പറയുന്നു, ”ഭാരതീയ സംസ്കാരം അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ സംസ്കൃതത്തെത്തന്നെ ആശ്രയിക്കണം.” ഭാരതീയസംസ്കാരത്തിന്റെ അമൃതവാഹിനിയാണ് സംസ്കൃതഭാഷ എന്നുള്ളത് അവിതര്‍ക്കമാണ്.ഭാരതത്തെ അറിയുവാന്‍ ശ്രമിച്ച പാശ്ചാത്യരും പൗരസ്ത്യരുമായ സകല മനീഷികളും മുങ്ങിത്തപ്പിയത് സംസ്കൃതസാഹിത്യങ്ങളിലാണ്.
ഭാരതത്തിന്റെ ആയിരത്താണ്ടുകളായുള്ള ചരിത്രം പുറത്തുനിന്നുള്ള നൂറുകണക്കിന് അധിനിവേശങ്ങളേയും അതിക്രമങ്ങളേയും നേരിട്ടതിന്റെകൂടി ചരിത്രമാണ്. ഭാരതത്തിന്റെ ഭൗതികവും ആത്മീയവുമായ സമ്പന്നത, ലോകംമുഴുവന്‍ ആകര്‍ഷിക്കുവാന്‍ കരുത്തുള്ളതാണ്. ഈ ആക്രമണങ്ങളേയും അധിനിവേശങ്ങളേയും ചെറുത്തുനില്ക്കുവാനും തന്നില്‍ത്തന്നെ ലയിപ്പിക്കുവാനും ഭാരതത്തിന് സാധിച്ചത് അതിന്റെ സാംസ്കാരികമായ കരുത്തുകൊണ്ടാണ്. അലറിയാര്‍ത്ത് മലവെള്ളംപോലെ വന്ന യവനപ്പടയും മറ്റും ഭാരതത്തിന്റെ സാംസ്കാരികകരുത്തിനു മുമ്പില്‍ അടിയറവുപറഞ്ഞ് നമസ്കരിച്ച് പിന്തിരിഞ്ഞതിന് ചരിത്രം സാക്ഷിയാണ്.
പക്ഷേ മുന്‍പ് ഭാരതം നേരിട്ട അക്രമികളെക്കാള്‍ എല്ലാംകൊണ്ടും വ്യത്യസ്തരായിരുന്നു ബ്രിട്ടീഷുകാര്‍. ഭാരതത്തിന്റെ കരുത്ത് ക്ഷേത്രങ്ങളിലും ഗോക്കളിലും സ്ത്രീകളിലുമാണെന്ന് ധരിച്ച മുഗളന്മാരുടെ ശ്രദ്ധ അവയുടെ പരിശുദ്ധി ഇല്ലാതാക്കുന്നതിലും തച്ചുതകര്ക്കുന്നതിലുമായിരുന്നു. ബ്രിട്ടീഷുകാരാകട്ടെ തികച്ചും വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചത്. കരുത്തുകൊണ്ട് ഭാരതത്തെ അധികകാലം അധീനതയില്‍ നിര്‍ത്താന്‍ സാധ്യമല്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു .
ഭാരത്തിന്റെ സവിശേഷമായ സംസ്കാരമാണ് അതിന്റെ കരുത്തെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ ആ സംസ്കാരത്തെ തകര്‍ക്കുവാനുള്ള പഠനഗവേഷണങ്ങള്‍ക്കായി ആളും അര്‍ത്ഥവും വിനിയോഗിച്ചു. സമാന്തരസംവിധാനങ്ങളിലൂടെ അധിനിവേശത്തെ ഭാരതീയമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ആര്യന് ആക്രമണവാദവും ഭാഷാഗോത്രവാദവും സമാന്തരവിദ്യാഭ്യാസവും മിഷണറിപ്രവര്ത്തനവും എല്ലാം മുകളില്‍ സൂചിപ്പിച്ച തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിന്റെ വിദ്യാഭ്യാസ സംസ്കാരവും ഭാഷാഗോത്രവാദത്തിലൂടെയും ആര്യന് ആക്രമണവാദത്തിലൂടെയും സാംസ്കാരിക ഏകതയേയും ഒരുപരിധിവരെ തമസ്കരിക്കുവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.
ആര്യന് ആക്രമണവാദം അശാസ്ത്രീയവും ശുദ്ധമണ്ടത്തരവുമാണെന്ന് ലോകചിന്തകര് ഇന്നുറക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷേ കൂലിയെഴുത്തുകാരുടെ കറുത്തമഷിത്തുള്ളികള് വികൃതമാക്കിയ ഭാരതത്തിലെ ചരിത്രപുസ്തകങ്ങളില്‍ നിന്ന് ഇനിയും ആ ഏടുകള്‍ കീറിയെറിയുവാന്‍ നമുക്കു സാധിച്ചിട്ടില്ല എന്നത് പാശ്ചാത്യതന്ത്രങ്ങളുടെ കുടിലതയും ആഴവും പരപ്പും വ്യക്തമാക്കുന്നു. പ്രാഥമികനിഗമനത്തിലൂടെത്തന്നെ അശാസ്ത്രീയമാണെന്ന് വ്യക്തമാകുന്ന ഭാഷാഗോത്രവാദത്തിന്റെ സ്വാധീനത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്നും നമ്മുടെ ഭാഷാപഠനത്തിന് സാധിച്ചിട്ടില്ല എന്നുള്ളത് ലജ്ജാവഹമാണ്. ജൈവികബന്ധസംബന്ധമായ ഭാഷയുടെ വര്‍ഗ്ഗീകരണമാണ് ഭാഷാഗോത്രവാദത്തിന്റെ അടിസ്ഥാനം.
ഒരു പ്രാഗ്ഭാഷയില് നിന്ന് പല കാലങ്ങളിലായി വിവിധതരം മാറ്റങ്ങളിലൂടെ വിഭിന്ന ദേശങ്ങളില്‍ വളര്‍ന്നുവന്ന് സ്വതന്ത്രഭാഷകളായിത്തീരുന്നവയാണ് ജൈവികബന്ധമുള്ള ഭാഷകള്‍.
ഒരു മൂലഭാഷയില്‍നിന്ന് പിരിഞ്ഞുവന്നതെന്ന് അനുമാനിക്കാവുന്ന സ്വതന്ത്രഭാഷകളുടെ സമൂഹത്തെ ഭാഷാകുടുംബം അല്ലെങ്കില്‍ ഭാഷാഗോത്രം എന്നുപറയുന്നു. പാശ്ചാത്യപണ്ഡിതന്മാര് സംസ്കൃതം പഠിക്കാന്‍ തുടങ്ങിയതോടയാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭാഷാഗോത്രവാദം രൂപംകൊള്ളുന്നത്. ഈ കാലഘട്ടത്തെയും ഭാരതത്തിലെ കൊളോണിയല്‍ ഭരണത്തിന്റെ സ്വഭാവത്തെയും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
പ്രാചീനപാശ്ചാത്യഭാഷകളായ ഗ്രീക്ക്, ലാറ്റിന്‍ എന്നിവയ്ക്കും പൗരാണികപൗരസ്ത്യഭാഷയായ സംസ്കൃതത്തിനും തമ്മിലുള്ള യാദൃശ്ചികമല്ലാത്ത സാമ്യമാണത്രേ അവരെ ഈ വിചിത്രമായ വാദത്തിലേയ്ക്ക് നയിച്ചത്. ഭാരതീയ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ദേവതാസങ്കല്പങ്ങളുമെല്ലാം ലോകത്തിലെ വിവിധദേശങ്ങളിലുള്ള പൗരാണികജനതയുടെ ആചാരാനുഷ്ഠാനങ്ങളിലും ദേവതാസങ്കല്പങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു എന്നുള്ളത് ബോധപൂര്‍വ്വം തമസ്കരിക്കപ്പെട്ടത് എടുത്തുപറയേണ്ടതാണ്.
ഭാഷകളിലെ ഈ യാദൃശ്ചികമല്ലാത്ത സാമ്യത്തിനു കാരണം, ഒരു മൂലഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്ന നിഗമനം നിലനില്‍ക്കുന്നതല്ല. പ്രാചീനകാലത്ത് വാണിജ്യപരമായും സാമ്പത്തികമായും സാംസ്കാരികമായും ലോകത്തിന്റെ കേന്ദ്രബിന്ദു ഭാരതമായിരുന്നു. ഇവിടുത്തെ ഭാഷയും സംസ്കാരവുമെല്ലാം ലോകത്തെ സ്വാധീനിച്ചത് തികച്ചും സ്വാഭാവികമാണ്.
ഭാരതത്തിന്റെ ഭാഷയായ സംസ്കൃതത്തെ അവഗണിച്ച് മുമ്പോട്ടുപോകാന്‍ അന്നത്തെ ലോകത്തിന് സാധ്യമായിരുന്നില്ല. ഭാരതത്തിന്റെ തനതായതെല്ലാം വിനിമയം ചെയ്യപ്പെട്ടത് സംസ്കൃതഭാഷയിലായിരുന്നു. അഥവാ ആദ്ധ്യാത്മികതയുടേതുമാത്രമല്ല ഭൗതികതയുടേയും വിനിമയമാധ്യമവും അതോടൊപ്പം സ്വയം സക്ഷമവുമായിരുന്ന സംസ്കൃതം അത്രതന്നെ പുരോഗതി പ്രാപിച്ചിട്ടില്ലാത്ത പ്രാദേശികഭാഷകളെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. ഇതാണ് ഭാഷാപരമായ സാമ്യത്തിനു കാരണം. ആര്യദ്രാവിഡഭാഷാഗോത്രവാദത്തിലൂടെ ഉത്തരദക്ഷിണ-പൂര്‍വ്വപശ്ചിമ ഭാരതത്തെ ഭാഷയുടെ പേരില്‍ വിഘടിപ്പിക്കുന്നതോടൊപ്പം ഈ ജനവിഭാഗങ്ങളില്‍ സംസ്കൃതത്തിനുള്ള സ്വാധീനത്തെ ഇല്ലാതാക്കി മതപരവും രാഷ്ട്രീയവുമായ മുന്നേറ്റത്തെ സുഗമമാക്കുവാനാണ് ശ്രമിച്ചത്.
1767-ല്‍ സംസ്കൃതത്തിനും ലാറ്റിന്ഭാഷയ്ക്കും ഇടയിലുള്ള സാമ്യത്തെ വ്യക്തമാക്കിയ കോര്ദോ എന്ന പാതിരിക്കും 1786-ല്‍ ഭാഷാഗോത്രസങ്കല്പത്തിന് താത്ത്വികമായ അടിത്തറയിട്ട സര്.വില്യം ജോണ്‍സണും ഭാരതത്തിലുണ്ടായിരുന്ന ദൗത്യം പാശ്ചാത്യഭരണത്തിന് സുശക്തമായ അടിത്തറ തീര്‍ക്കുക എന്നുള്ളതായിരുന്നു. മെക്കാളെയുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പ്രസ്താവം തന്നെ നാമിവിടെ ഓര്‍ക്കേണ്ടതാണ്. സംസ്കൃതത്തെ തമസ്കരിക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും പിന്നീടുള്ള കാലഘട്ടങ്ങളില്‍ നാം കണ്ടത്, പ്രത്യേകിച്ച് വിദേശനാടുകളില്‍ പുത്തന്‍ ആശയങ്ങളും അവസ്ഥാന്തരങ്ങളുമായി സംവദിച്ച് കരുത്താര്ന്ന് നില്ക്കുന്ന ഒരു സംസ്കൃതഭാഷയെയാണ്. അവഗണിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ആരാധ്യയായിത്തീര്ന്ന സംസ്കൃതഭാഷയിലെ ആശയങ്ങള്‍ ലോകത്തിനു മുന്നില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
പക്ഷേ ഇങ്ങ് ഭാരതത്തില്‍ സാമാന്യജനജീവിതത്തില്നിന്ന് പതുക്കെ പതുക്കെ സംസ്കൃതം അകലുകയായിരുന്നു. ഭാരതത്തിലെ ജനജീവിതവുമായി അഭേദ്യമായ ബന്ധം സംസ്കൃതത്തിനുണ്ടായിരുന്നു. തത്ത്വചിന്തയിലും കൃഷിയിലും വാണിജ്യത്തിലും കളിയിലും നേരംപോക്കുകളിലും രാഷ്ട്രീയത്തിലും എന്നുവേണ്ട സംസ്കൃതത്തിന്റെ സ്പര്ശമേല്ക്കാത്ത ഒന്നുംതന്നെ ഭാരതീയന്റെ ജീവിതത്തിലുണ്ടായിരുന്നില്ല. നാഗരികന്റേയും വനേചരന്റേയും ആചാരാനുഷ്ടാനങ്ങളില്‍ പുരാണേതിഹാസങ്ങളുടേയും വൈദികചിന്തകളുടേയും സ്വാധീനം അധിനിവേശത്തിലൂടെ അടിച്ചേല്‍പ്പിച്ചതായിരുന്നില്ല. ഇവയുടെ പ്രേരണാസ്രോതസ്സ് സംസ്കൃതഭാഷയും അതില്‍ നിന്നുയിര്‍കൊണ്ട ചിന്തകളുമായിരുന്നു. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യങ്ങളെന്ന് തോന്നാവുന്ന പലതിനേയും ഏകതയുടെ പൊന്നൂലില് കോര്‍ത്തിണക്കുന്ന സവിശേഷത സംസ്കൃതത്തിനുണ്ടായിരുന്നു. ഈ സംസ്കൃതം വളര്‍ന്നുവന്നത്, ജീവിച്ചത് അക്കാദമിക മഹാസൗധങ്ങളിലായിരുന്നില്ല; ജനഹൃദയങ്ങളിലായിരുന്നു. സംസ്കൃതജ്ഞര്ക്ക് പ്രാമാണികതയുള്ള, ആദരവുള്ള ഒരു സമൂഹമായിരുന്നു നമ്മുടെ സമൂഹം.
ഭാരതത്തില്‍ ബ്രിട്ടീഷുകാരന്റെ തന്ത്രം ബഹുമുഖമായിരുന്നു. വാണിജ്യവും മതവും സാമ്രാജ്യത്വവും സംസ്കാരവുമെല്ലാം യഥാവിധി അവര്‍ ഉപയോഗിച്ചു. മറ്റ് അക്രമണകാരികളില്‍ നിന്ന് ഭിന്നമായി ഇവിടെ തകര്‍ത്ത ഓരോന്നിനും പകരമായി മറ്റൊന്നിനെ പ്രതിഷ്ഠിച്ച് അവര്‍ തന്ത്രങ്ങള്‍ നടപ്പിലാക്കി. വിദ്യാഭ്യാസം, വേഷം, സംസ്കാരം, ചിന്തകള്‍ ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ഇതിന് കണ്ടെത്താന്‍ സാധിക്കും. ഈ ബദലുകളോട് സമരം ചെയ്യുക എന്നുള്ളതല്ല നമ്മുടെ ഭാഷാപ്രവര്‍ത്തനം. ഭാരതത്തിന്റെ സ്വാഭാവികതയില്‍ ഇതെല്ലാം തീര്‍ച്ചയായും അപ്രസക്തമാകും.
ഒന്നിനും പകരമാകുവാനല്ല, നമ്മുടെ തനതായ കരുത്തില്‍ ഒരു പുത്തന്‍ ലോകക്രമത്തെ ആഹ്വാനം ചെയ്യുവാനുളള പരിശ്രമമാണ് ഇത്. അതിന് നമ്മുടെ വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും കുടിയിറക്കിയ സംസ്കൃതത്തെ തിരികെ വീടുകളിലും സമൂഹത്തിലും പൂര്വ്വാര്ജ്ജിതഗരിമയോടെ പ്രതിഷ്ഠിക്കേണ്ടതുണ്ട്്. ഔപചാരിക പഠനപദ്ധതിയിലൂടെ ഇത്തരമൊരു മാറ്റം സാധ്യമാണെന്ന് വിശ്വസിക്കാന്‍ നിര്‍വ്വാഹമില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഔപചാരികപഠനപദ്ധതിയിലൂടെ സംസ്കൃതത്തിനുണ്ടായിരുന്ന വികാസത്തെക്കുറിച്ച് പഠനം നടത്തുകയാണെങ്കില്‍ നമുക്കു കിട്ടുന്ന ചിത്രം ആശാവഹമായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ അനൗപചാരികപഠനരീതികളിലൂടെ ജനഹൃദയങ്ങളില്‍ സംസ്കൃതം പ്രതിഷ്ഠിക്കപ്പെടണം.
ഭാരതത്തിന്റെ മൂല്യങ്ങള്‍ തനതായ രീതിയില്‍ ലോകത്തിന് വിതരണം ചെയ്യുവാന്‍ സംസ്കൃതമില്ലാതെ സാധ്യവുമല്ല. ലോകം മുഴുവന്‍ കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഭാഷകൂടിയാണ് സംസ്കൃതമെന്ന് തെളിയിക്കുന്നു. ഭാരതത്തില്‍ മാത്രമല്ല ഭാരതത്തിനു പുറത്തും സംസ്കൃത പ്രചാരപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജര്‍മ്മനിയില്‍ പതിനാലോളം സര്‍വ്വകലാശാലകളില്‍ സംസ്കൃതം മുഖ്യപഠനവിഷയമാണെന്നതും അമേരിക്കയിലും മറ്റും ചെറിയ ക്ലാസ്സുകളില്‍ത്തന്നെ സംസ്കൃതം പഠിപ്പിച്ചുതുടങ്ങുന്നു എന്നുള്ളതും സ്വിറ്റ്സര്‍ലാന്റിലും ഇറ്റലിയിലും സമ്മര്സ്കൂളുകളില് സംസ്കൃതം പഠനവിഷയമാണെന്നതും സംസ്കൃതത്തിന്റെ സ്വീകാര്യതയ്ക്കുള്ള നിദര്‍ശനങ്ങളാണ്.
വരാനിരിക്കുന്ന ലോകത്തിന്റെ ഭാഷ സംസ്കൃതമായിരിക്കും. ഇത് നമ്മുടെ സ്വപ്നമോ അവകാശപ്രഖ്യാപനമോ അല്ല. ലോകം തിരഞ്ഞുനടക്കുന്നത് ഭാരതത്തിലേക്കാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സ്നേഹത്തിന്റേയും കരുതലിന്റേയും നിസ്പൃഹതയുടേയും അപരിഗ്രഹത്തിന്റേയും ദിവ്യസ്ഥലിയിലേക്കുള്ള, ആദ്ധ്യാത്മികഭാരതത്തിലേക്കുള്ള മടക്കയാത്ര. ഇത് പ്രപഞ്ചത്തിന്റെ നിലനില്പിനുവേണ്ടിയുള്ള തീര്‍ത്ഥയാത്രയാണ്. സംസ്കൃതത്തിലൂടെ മാത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ദിവ്യയാത്ര. നമ്മുടെ വീടുകളും ഗ്രാമങ്ങളും ഈ യാത്രയിലെ വഴിയമ്പലങ്ങളാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: