ന്യൂദല്‍ഹി: ഭാരത-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലെ വിഷയം ഭീകരവാദം മാത്രമാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് എന്‍എസ്എ തല കൂടിക്കാഴ്ചയ്ക്ക് ഉഫയില്‍ ഇരുപ്രധാനമന്ത്രിമാരും തീരുമാനമെടുത്തതെന്നും സുഷമാ സ്വരാജ് പറഞ്ഞു. ഇതേത്തുടര്‍ന്ന് എന്‍എസ്എ തല കൂടിക്കാഴ്ചയില്‍ നിന്നും പാക്കിസ്ഥാന് പിന്മാറിയെന്ന് സൂചനയുണ്ട്.
ഭീകരവാദം മാത്രം ചര്‍ച്ച ചെയ്യാനാണെങ്കില്‍ പാക് സുരക്ഷാ ഉപദേഷ്ടാവിന് ഭാരതത്തിലേക്ക് വരാം. കശ്മീര്‍ വിഘടനവാദികളുമായി കൂടിക്കാഴ്ച അനുവദിക്കില്ല. കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാനല്ല എന്‍എസ്എ തല ചര്‍ച്ച. ഇതംഗീകരിക്കുന്നുവെങ്കില് രാത്രി(ഇന്നലെ) 12ന് മുമ്പായി ഭാരത സര്‍ക്കാരിനെ അറിയിക്കാം, സുഷമാ സ്വരാജ് പറഞ്ഞു.
ഭാരത-പാക് ചര്‍ച്ചയില്‍ മൂന്നാംകക്ഷിയായി ഹൂറിയത്ത് കോണ്‍ഫറന്‍സിനെ അംഗീകരിക്കാനാവില്ല. ഷിംല കരാറില്‍ ഇരു രാഷ്ട്രത്തലവന്മാരും മൂന്നാംകക്ഷിയെ അനുവദിക്കില്ലെന്ന് ഒപ്പിട്ടിട്ടുള്ളതാണ്. ഭാരതവും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളിലും എല്ലാ വിഷയങ്ങളും ഉന്നയിക്കാനാവില്ല. ഭീകരവാദത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ അതാണ് ചര്‍ച്ച ചെയ്യേണ്ടത്. ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാന്‍ ആവില്ലെന്ന് മനസ്സിലാക്കണം. കാശ്മീര്‍ പ്രശ്നം മാത്രമല്ല ഭാരതത്തിന്റെ മുന്നിലുള്ള വിഷയം. ഭീകരവാദമാണ് പ്രധാന വിഷയം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല, കേന്ദ്രവിദേശകാര്യമന്ത്രി വ്യക്തമാക്കി.
സംഘര്‍ഷം ഇല്ലാതാക്കണമെന്ന് പാക്കിസ്ഥാന് ആഗ്രഹമില്ല. ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആഗ്രഹിക്കുന്നില്ല. ഭാരതവുമായുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് പാക്കിസ്ഥാനിലെ ആഭ്യന്തര ശക്തികള്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് ഉഫയിലെടുത്ത തീരുമാനങ്ങള്‍ മറികടക്കാന്‍ പാക് അധികൃതരെ പ്രേരിപ്പിക്കുന്നത്, സുഷമാ സ്വരാജ് പറഞ്ഞു. ഡിജിഎംഒ, അതിര്‍ത്തിരക്ഷാസേനാ മേധാവിമാര്‍ എന്നിവര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ നിന്നും പാക്കിസ്ഥാന് വിട്ടുനിന്നു. പാക്കിസ്ഥാനിലെ ഭാരത ഇടപെടലുകളെപ്പറ്റി രേഖകളുണ്ടെന്നാണ് പാക്കിസ്ഥാന് പറയുന്നത്.
എന്തു രേഖകളാണ് പാക്കിസ്ഥാന്റെ കൈവശമുള്ളത്. ഭാരതത്തിന്റെ കൈവശം ജീവിക്കുന്ന തെൡവുണ്ട, കശ്മീരില്‍ പിടിയിലായ നാവേദ് ഉസ്മാന് എന്ന ഭീകരവാദി. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതിലും വലിയ സമാധാന ശ്രമം വാജ്പേയി നടത്തി ലാഹോറിലേക്ക് ബസ്സില്‍ യാത്ര നടത്തിയെങ്കിലും നമുക്ക് തിരിച്ച് ലഭിച്ചത് കാര്‍ഗില്‍ യുദ്ധമായിരുന്നെന്നും സുഷമാ സ്വരാജ് ഓര്‍മ്മിപ്പിച്ചു.
അതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഘടനവാദികളുമായി ബിജെപി ചര്‍ച്ച നടത്തി പാക് സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ചയെന്ന ആവശ്യത്തില്‍ നിന്നും അവരെ പിന്മാറാന് നിര്ബന്ധിപ്പിക്കാന് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതംഗീകരിക്കപ്പെട്ടാല്‍ പാക് സുരക്ഷാ ഉപദേഷ്ടാവ് ദല്‍ഹിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പാക്കിസ്ഥാനും അറിയിച്ചിട്ടുണ്ട്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഇന്നലെ കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: