തിരുവനന്തപുരം:എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വിലക്കുകള്‍ ലംഘിച്ച് അദ്ധ്യാപകരുടെ നിര്‍ബന്ധിത ട്യൂഷന്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോം ട്യൂഷന് എടുക്കുന്നത് ആറുമാസം മുന്‍പ് സര്‍ക്കാര്‍ ഉത്തരവിലൂടെ വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കാര്‍,സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകര്‍ ഹോം ട്യൂഷനും സ്വകാര്യ ട്യൂഷന് കേന്ദ്രങ്ങളും നടത്തി വിദ്ധ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നത്.
പല കോളേജ് അധികൃതരും സ്വകാര്യ ട്യൂഷന് എടുക്കില്ലെന്ന ഉത്തരവ് അംഗീകരിപ്പിച്ച് അദ്ധ്യാപകരില്‍ നിന്ന് സമ്മത പത്രവും ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. മാര്‍ക്ക് ദാനം എന്ന ദുഷ്പേരില്‍ നിന്നും വരും വര്‍ഷമെങ്കിലും കോളേജുകള്‍ക്ക് മോചനമുണ്ടാകാനാണ് ട്യൂഷന് എടുക്കലിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്കുകള്‍ ലംഘിച്ച് മിക്ക അദ്ധ്യാപകരും വീടുകളിലും സ്വകാര്യ ട്യൂഷന് സെന്ററുകളിലും അവരവരുടെ ക്ലാസുകളിലെ കുട്ടികളെ എത്തിച്ച് ട്യൂഷന് എടുക്കുന്നുണ്ട്.
ഒരു കുട്ടിക്ക് 50 മാര്‍ക്കെന്ന കണക്കില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് സെഷണല് മാര്‍ക്ക് നല്‍കാറുണ്ട്.
തങ്ങളുടെ ട്യൂഷന് കേന്ദ്രങ്ങളില്‍ വരാന്‍ മടിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെഷണല് മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി മുഴക്കിയാണ് പല അദ്ധ്യാപകരും കുട്ടികളെ ട്യൂഷന് കേന്ദ്രങ്ങളിലെത്തിക്കുന്നത്. ട്യൂഷന് വിസമ്മതിക്കുന്നവര്‍ക്ക് ഓരോ കാരണങ്ങള്‍ കണ്ടെത്തി മാര്‍ക്ക് കുറയ്ക്കുകയാണ് ഇവരുടെ രീതി. ജില്ലയിലെ ചില സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകര്‍ ചേര്‍ന്ന് ബിനാമി പേരുകളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്യൂഷന് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ എത്തിക്കുന്നതിന് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്
ചില സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റുകള്‍ വിജയശതമാനം ഉയര്‍ത്താനെന്ന പേരില്‍ ക്ലാസ് സമയം കഴിഞ്ഞ് കോളേജിനുള്ളില്‍ തന്നെ ട്യൂഷന് സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരം കോളേജുകള്‍ ട്യൂഷന് പ്രത്യേക ഫീസും ഈടാക്കുന്നു.
ട്യൂഷനെന്ന പേരില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുമ്പോഴും നിയമപാലകര്‍ മൗനം പാലിക്കുകയാണ്. ട്യൂഷന്റെ പേരിലുള്ള പീഡനം പുറത്തുപറയാന്‍ കുട്ടികളും രക്ഷിതാക്കളും തയ്യാറാകുന്നില്ല. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭയമാണ് ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: