ഇന്നത്തെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം ആദ്യം ദല്‍ഹിയിലായിരുന്നു. എസ്.കെ. പാട്ടീല്‍ കമ്മീഷന് നിര്‍ദ്ദേശാനുസരണം 1960ല്‍ രൂപംകൊണ്ട ഈ സ്ഥാപനം 1974 ലാണ് പൂനെയിലേക്ക് മാറ്റിയത്. ഇപ്പോഴത് പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്സ്റ്റിറ്റിയൂട്ടാണ.
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ സംവിധാനം, ചിത്രസംയോജനം, ഛായാഗ്രഹണം, ശബ്ദഗ്രാഹണം എന്നിവയില്‍ മൂന്നുവര്‍ഷ ഡിപ്ലോമയും അഭിനയം, കലാസംവിധാനം എന്നിവയില്‍ ദ്വിവത്സര കോഴ്സും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ,് ആനിമേഷന്‍ എന്നിവയില്‍ ഒന്നരവര്‍ഷത്തെ കോഴ്സുമാണ് നല്‍കുന്നത്. കൂടാതെ ഫീച്ചര്‍ ചലച്ചിത്ര തിരക്കഥാരചന, സംവിധാനം, ഇലക്ട്രോണിക് സിനിമാ ആട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ആഡിയോഗ്രാഫി എന്നിവയിലും ഓരോ വര്‍ഷത്തെ കോഴ്സ് ഉണ്ട്.
ഇവിടെ പഠിച്ച് കലാരംഗത്തിറങ്ങിയവരില് അടൂര്‍ ഗോപാലകൃഷ്ണന്,ബാലുമഹേന്ദ്ര,മണികൗള്‍,കെ.ജി. ജോര്‍ജ്, ജോണ്‍ എബ്രഹാം, ഷാജി എന്‍.കരുണ്‍,എം.പി.സുകുമാരന്‍,ജാനി ബറുവ, ഗിരീഷ് കാസറവള്ളി, സുഭാഷ് ഗായ്, മഹേഷ് ഭട്ട്, സഞ്ജയ് ലീലബന്‍സാലി, കുമാര്‍ സാഹ്നി, സന്തോഷ് ശിവന്, ജയ ബച്ചന്, ശബാന ആസ്മി, നസറുദ്ദീന്‍ ഷാ, ഓംപുരി, മിഥുന് ചക്രവര്‍ത്തി, അമരിഷ്പുരി, റസൂല്‍ പൂക്കുട്ടി എന്നിവരൊക്കെയുണ്ട്. രാജ്യത്തിനകത്തും പുറത്തും പൂകള്പെറ്റവര്. പഠിക്കുമ്പോള്‍ അവര്‍ക്ക് രാഷ്ട്രീയം ഒരു തടസ്സമല്ലായിരുന്നു. രാഷ്ട്രീയത്തോടേറ്റുമുട്ടിയിട്ടുമില്ല. ഭരിക്കാന്‍ നിയോഗിച്ചവര്‍ ഭരിച്ചു. പഠിക്കാന്‍ വന്നവര്‍ പഠിച്ചു. കുട്ടിയെ എടുക്കാന്‍ വന്നവര്‍ കുട്ടിയെ എടുത്താല്‍ പ്രശ്നമില്ല. കുട്ടിയെ വിട്ട് അമ്മയെ എടുക്കാന്‍ നോക്കിയാല്‍ പ്രശ്നമാണ്. അതാണ് കഴിഞ്ഞദിവസം പൂെന ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടായത്.
താത്കാലിക ഡയറക്ടറായി നിയോഗിക്കപ്പെട്ട പ്രശാന്ത് പത്രാബയെ എട്ടുമണിക്കൂര്‍ ബന്ദിയാക്കുക, ഉപകരണങ്ങളും ഫര്‍ണിച്ചറും കണ്ണാടി ചില്ലുകളും അടിച്ചുതകര്‍ക്കുക തുടങ്ങിയ വിക്രിയകള്‍ കാട്ടിയ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതാണ് ഫാസിസ്റ്റ് നടപടിയായി വ്യാഖ്യാനിക്കുന്നത്. ‘സംസ്കാരശൂന്യം’ എന്ന തലക്കെട്ടില്‍ മലയാളത്തിലെ പത്രമുത്തശ്ശി മുഖപ്രസംഗവും എഴുതി. എന്തൊരു തൊലിക്കട്ടിയാണ് ഭഗവാനെ ഇവര്‍ക്കൊക്കെ. പ്രശാന്ത് പത്രാബ ബിജെപി അംഗമൊന്നുമല്ല. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഡയറക്ടറാണ്. പൂെന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരുന്ന ഡി.ജെ. നാരായണന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞമാസം 18ന് അവസാനിച്ച സാഹചര്യത്തിലാണ് പത്രാബയ്ക്ക് അധികചുമതല നല്‍കിയത്.
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും പ്രസ് ഇന്‍ഫര്‍മേഷന്‍ ഓഫ് ബ്യൂറോയും ഒരേ മന്ത്രാലയത്തിന്റെ കീഴിലാണ്. എന്നിട്ടും എന്തേ വിദ്യാര്ഥികളെന്നപേരില് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കടന്നുകയറിയ ‘വിപ്ലവരാഷ്ട്രീയ’ക്കാര് പത്രാബയ്ക്ക് കുടിവെള്ളംകൂടി നല്‍കാതെ കുടുസായ മുറിയില്‍ തളച്ചിട്ടത്?
പൂനെ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷനെ നിയമിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അനുമതി വാങ്ങണംപോലും. മുമ്പാരും അങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ല.രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും ഈ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നിട്ടുണ്ട്.
അന്നൊന്നും ഇന്നത്തെപോലെ ഇയാളെ ഈ സ്ഥാപനത്തിന് വേണ്ടെന്നു പറഞ്ഞിട്ടില്ല. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഗജേന്ദ്ര ചൗഹാന് ഇവിടെ കാലുകുത്തിക്കൂടാ എന്നാണ് വിദ്യാര്‍ഥികളുടെ വിരട്ടല്‍. 150ല്‍ പരം സിനിമയില്‍ അഭിനയിച്ച ഗജേന്ദ്ര ചൗഹാന് നാനൂറോളം സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ചൗഹാന് കലാകാരനല്ലെന്നൊന്നും കുട്ടി(?)കള്ക്കഭിപ്രായമില്ല. കുട്ടിക്കുരങ്ങന്മാരെകൊണ്ട് ചൂടുചോറു മാന്തിക്കുന്ന അച്ചി കുരങ്ങന്മാര്ക്കും അക്കാര്യത്തില്‍ മൗനമാണ്. എന്നാല്‍ അയാളൊരു ബിജെപി അംഗമാണ്. അത് അയോഗ്യത തന്നെ എന്ന ഉറച്ച അഭിപ്രായമാണിവര്‍ക്ക്. അവിടെയാണ് ചോദ്യം. ബിജെപിക്കാരനെന്താ രണ്ടാംതരം പൗരനാണോ? ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓടിളകുമോ ചൗഹാന് അധികാരം കയ്യേല്‍ക്കുമ്പോള്‍. കഥയും തിരക്കഥയും തലകീഴ്മറിയുമോ?
മറ്റ് പൗരന്മാര്ക്കുള്ള അര്‍ഹതയും യോഗ്യതയും ബിജെപിക്കാരനും ഉള്ളതല്ലെ ? മേല്പറഞ്ഞ പാഠ്യപദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് സ്ഥാപനത്തിന്റെ അധ്യക്ഷനല്ലല്ലോ. അതിനുപറ്റിയ അധ്യാപകരെ നിശ്ചയിക്കുന്നതിനും പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിഞ്ഞില്ലെങ്കിലല്ലേ തെറ്റ്. കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ് സ്ഥാപനമേധാവിയുടെ നിയമനാധികാരം. അത് നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്നും അംഗീകരിക്കില്ലെന്നും പറയുന്നത് ധിക്കാരമാണ്.
വിദ്യാര്‍ത്ഥികളെ തലതിരിഞ്ഞവരാക്കാന് ശ്രമിക്കുന്നത് ബുദ്ധിജീവികളെന്നവകാശപ്പെടുന്ന ചില ബുദ്ധിശൂന്യരാണെന്ന് പറയേണ്ടതില്ലല്ലോ. അക്കൂട്ടത്തിലൊരു ചങ്ങാതി സമരംനടത്തുന്ന വിദ്യാര്‍ഥികളെ കാണാന്‍പോയി. പെണ്‍കുട്ടികള്‍ക്കെല്ലാം ഹസ്തദാനം നടത്തി, മറ്റുള്ളവരോടെല്ലാം ‘ടാറ്റാ’ വീശി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വീമ്പടിച്ച് മുങ്ങിയ അമ്മാന്യന് പാര്‍ലമെന്റിനകത്ത് പൊങ്ങിയതേയില്ല.
ഇന്സ്റ്റിറ്റിയൂട്ടല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട കോര്പ്പറേഷനുകളുണ്ടല്ലൊ. കേരളത്തിലതിന്റെ പേര് കേരള ഫിലിം ഡവലപ്പ്മെന്റ കോര്പ്പറേഷന്. (ഈ കോര്പ്പറേഷന് പ്രയത്നിച്ച് ഒരു സിനിമയെയും വികസിപ്പിച്ചിട്ടില്ലെന്നത് സത്യം.) കേരളത്തിലാണല്ലൊ പൂനെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ വല്ലാത്തൊരു വെപ്രാളം. ഫിലിം ഡവലപ്പ്മെന്റ് കോര്‍പറേഷന്റെ ഇന്നത്തെ ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താനാണ്. കഴുത്തിനുചുറ്റും നാവുള്ള ഉണ്ണിത്താന് കെപിസിസിയുടെ നേതാവാണ്. ഇപ്പോഴാകട്ടെ ഔദ്യോഗിക വക്താവും. നേരത്തെ ഈ സ്ഥാനത്തിരുന്നത് പി. ഗോവിന്ദപ്പിള്ളയാണ്.കമ്മ്യൂണിസ്റ്റ് താത്ത്വികനായ ഗോവിന്ദപ്പിള്ളയും കോണ്‍ഗ്രസ് വക്താവായ രാജ്മോഹന്‍ ഉണ്ണിത്താനും സിനിമാ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരുന്നാല് അതൊരലങ്കാരം. സിനിമയിലും സീരിയലിലും ഒരുപോലെ മികവ് തെളിയിച്ച ഗജേന്ദ്ര ചൗഹാന് പൂനെ ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പെത്തിയാല് അത് അലങ്കോലം. ഇതെന്തൊരു ന്യായമാണാവോ!
പ്രധാനമന്ത്രിയായി ബിജെപിക്കാരന് ഭരിക്കാം. വാര്‍ത്താവിതരണ വകുപ്പ് മന്ത്രിസ്ഥാനവും ബിജെപിക്കാരന് കൈകാര്യം ചെയ്യാം. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറാകാന്‍ നിശ്ചയിച്ച യോഗ്യതകളെല്ലാം ചൗഹാനുണ്ട്. ബിജെപിയില്‍ അംഗമായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഗജേന്ദ്ര ചൗഹാന് ഊരുവിലക്ക് കല്‍പ്പിക്കുന്നത് അഹങ്കാരമാണ്. ആ അഹങ്കാരമാണ് താത്കാലിക ഡയറക്ടറും മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ പത്രാബയെ കയ്യേറ്റം ചെയ്യുന്നതിലെത്തിയത്. എന്നാലും ഹോസ്റ്റലില്‍ കയറി പോലീസ് പിടച്ചുകൊണ്ടുപോകാമോ എന്നാണ് ചോദ്യം. ഹോസ്റ്റല്‍ പഠിക്കുന്നവര്‍ക്കുള്ളതാണ്.
അക്രമികള്ക്കുള്ളതല്ല. പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചില്ല. ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോലീസ് കയറിയത് ഫാസിസ്റ്റ് നടപടിയെന്നാണ് കുറ്റപ്പെടുത്തല്‍. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കെ.ആര്. നാരായണനടക്കം മഹാപ്രതിഭകള്‍ പഠിച്ചിറങ്ങിയ കലാലയമല്ലേ. എത്രതവണ പോലീസ് കയറി അരിച്ച് പെറുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി കോളേജില്‍ ഇന്നത്തെ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് അഴിഞ്ഞാടിയത് തത്സമയം കണ്ടവരാണല്ലോ കേരളീയര്‍.എബിവിപി വിദ്യാര്‍ഥികള്‍ കോളേജ് കാമ്പൗണ്ടില്‍ അവരുടെ പതാക ഉയര്‍ത്തിയതാണ് പോലീസിനെ പ്രകോപിച്ചത്. വിദ്യാര്‍ഥികളെ പേപ്പട്ടികളെ തല്ലുന്നതുപോലെ തല്ലി തലപൊട്ടിക്കുമ്പോള് അതേ സേനയിലെ ഇന്നത്തെ ഡിജപി സെന്‍കുമാര്‍ തടയിട്ടതും കാണാനായി. അമ്മയ്ക്കൊരു ന്യായം മോള്‍ക്കൊരു ന്യായം നിരത്തുന്നവര്‍ ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്ന തത്ത്വം വിളമ്പുന്നത് ആത്മവഞ്ചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: