തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കുന്ന ഗസറ്റ് അച്ചടിച്ചിട്ട് ഒരുമാസമായി. ജൂലൈ 28 മുതല്ക്കാണ് ഗസറ്റ് അച്ചടി നിലച്ചത്. പേപ്പര്‍, മഷി, പ്ലേറ്റ് തുടങ്ങിയവ വാങ്ങാന്‍ പണമില്ലെന്ന ന്യായമാണ് അച്ചടിവകുപ്പ് പറയുന്നത്. ധനവകുപ്പ് പണം നല്‍കുന്നില്ല. അതിനാല്‍ ഗസറ്റ് ഉള്‍പ്പെടെയുള്ളവ ഗവണ്മെന്റ് പ്രസ്സില്‍ നിന്ന് അച്ചടിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
ഗവണ്മെന്റ് പ്രസ് സ്ഥാപിതമായ സ്വാതിതിരുനാളിന്റെ കാലം മുതല്‍ എല്ലാ ചൊവ്വാഴ്ചയും സര്‍ക്കാര്‍ ഗസറ്റ് ഇവിടെ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. പൊതുഅവധിദിനം വരികയാണെങ്കില്‍ മാത്രമാണ് ചൊവ്വാഴ്ച എന്നുള്ളത് തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറിയിരുന്നത്. ഇപ്പോള്‍ ഇതാദ്യമായാണ് അച്ചടിക്കുള്ള സാമഗ്രികള്‍ വാങ്ങാന്‍ പണമില്ലെന്ന കാരണത്താല്‍ ഗസറ്റ് അച്ചടി മുടങ്ങിയത്.
ഏറ്റവും അവസാനം ഗസറ്റ് പ്രസിദ്ധീകരിച്ചത് ജൂലൈ 21നാണ്. അതിനുശേഷം കേരളഗസറ്റ് പുറത്തിറങ്ങിയിട്ടില്ല. ഏറ്റവും പുതിയ ഗസറ്റ് ഇന്ന് പുറത്തിറങ്ങേണ്ടതാണ്. അസംസ്കൃതവസ്തുക്കളുടെ അഭാവം നിമിത്തം ഇന്നത്തെ ഗസറ്റും മുടങ്ങിയിരിക്കുന്നു. അച്ചടിവകുപ്പിന്റെ തികഞ്ഞ അനാസ്ഥയും ധനവകുപ്പിന്റെ ചെലവുചുരുക്കലും ചേര്‍ന്നാണ് സര്‍ക്കാര്‍ ഗസറ്റിന്റെ കഴുത്തില്‍ കത്തിവച്ചിരിക്കുന്നത്. നിലവില്‍ സര്‍ക്കാരിന്റെ അച്ചടി ജോലികളുടെ പത്തുശതമാനം പോലും ഗവണ്മെന്റ് പ്രസ്സിന് നല്‍കുന്നില്ല. എന്നിട്ടും ഇത്തരത്തില്‍ ഗസറ്റ് പ്രസിദ്ധീകരണം പോലും മുടക്കിയിരിക്കുന്നത് ഗവണ്മെന്റ് പ്രസ്സിനെ സമ്പൂര്‍ണമായ നാശത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗസറ്റ് പ്രസിദ്ധീകരണം നിലച്ച് മാസമൊന്നു കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ലായിരുന്നു. പ്രസ്സിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാകട്ടെ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തിയുമില്ല. എന്നാല്‍ ഏറെ വൈകി ഇന്നലെ പേപ്പര്‍, മഷി, പ്ലേറ്റ് തുടങ്ങിയവ വാങ്ങാനുള്ള പണം ഏതാണ്ട് ഒരുകോടിയില്‍പ്പരം രൂപം സര്‍ക്കാര്‍ അനുവദിച്ചതായാണ് സൂചന. പക്ഷേ സ്റ്റോര്‍ പര്‍ച്ചേയ്സ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് പര്‍ച്ചേയ്സ് ഓര്‍ഡര്‍ നല്കി സാധനം വാങ്ങണമെങ്കില്‍ കുറഞ്ഞത് ഒരുമാസത്തെ സമയം പിടിക്കും.
ചുരുക്കത്തില്‍ അടുത്ത മാസം കൂടി സര്‍ക്കാര്‍ ഗസറ്റ് അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയായി. നിരവധി രേഖകളും വസ്തുതകളും പ്രസിദ്ധീകരിക്കപ്പെടേണ്ട കേരള ഗസറ്റ് മുടങ്ങിയിരിക്കുന്നതുമൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല.
ഗസറ്റ് വിജ്ഞാപനവും പരസ്യവും വൈകുന്നതു മൂലം വസ്തു കൈമാറ്റവും പണമിടപാടുകളുമടക്കം നിരവധി കാര്യങ്ങളിലാണ് ജനങ്ങള്‍ വിഷമത്തിലാകുന്നത്. പാസ്പോര്‍ട്ടിലെ പേര് തിരുത്തുന്നതിനുള്പ്പടെ ഗസറ്റ് പരസ്യം നിര്‍ബന്ധമായിരിക്കെ ഗസറ്റ് ഇറക്കാത്തത് പലരുടെയും വിദേശയാത്രകളെയും ബാധിക്കുന്നുണ്ട്. ജോലി തേടി വിദേശത്തുപോകാനുള്ളവര്ക്ക് ജോലി നഷ്ടപ്പെടുന്ന ഗുരുതര സാഹചര്യവും സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: