ജന്തുക്കളില്‍നിന്ന് ഏറെ പഠിക്കാനുണ്ട് മനുഷ്യര്‍ക്ക്. ജന്തുക്കളില്നിന്നെന്നല്ല, പ്രകൃതിയില്‍നിന്ന് എന്നാണ് കൂടുതല്‍ കൃത്യമായി പറയേണ്ടത്. ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ എല്ലാം സൂത്രവാക്യങ്ങളും സമവാക്യങ്ങളും പരീക്ഷണശാലയിലെ പ്രവര്‍ത്തനങ്ങളുംവഴി പറഞ്ഞാലേ തത്വമാകൂ എന്ന ധാരണ ചിലര്‍ക്ക് വന്നതോടെയാണ് പ്രകൃതിയില്‍നിന്ന് മനുഷ്യര്‍ മുഖം തിരിച്ചത്. ശാസ്ത്രം വാസ്തവത്തില്‍ പ്രകൃതിസത്യങ്ങളുടെ പരീക്ഷിത നിര്‍ണയനങ്ങള്‍ തന്നെയാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകും. ഏത് ശാസ്ത്രീയ കണ്ടെത്തലിനും അങ്ങനെ പ്രകൃതിയില്‍ മാതൃകയുണ്ടാകും.
ആ പ്രകൃതി നിരീക്ഷണം പണ്ടേക്കുപണ്ടേ നടത്തിയവര്‍ രചിച്ച ഗ്രന്ഥങ്ങളായതിനാലാണ് ഇതിഹാസ പുരാണാദികളില്‍ ഇന്നത്തെ ചില ശാസ്ത്രീയ നിഗമനങ്ങളുടെ ആദിരൂപമോ ആദ്യചിന്തയോ പ്രയോഗമോ വായിച്ചറിയാന്‍ കഴിയുന്നത്. ആളില്ലാവിമാനത്തിന്റെ സാങ്കേതികശാസ്ത്രത്തിന് രാമായണത്തിലെ പുഷ്പകവിമാനം മാതൃകയാണെന്ന് പറയുമ്പോള്‍ ഈ സാമ്യവും സാധ്യതയുമാണ് തിരിച്ചറിയേണ്ടത്. രാമായണം ചുട്ടുകരിക്കണമെന്നു പറഞ്ഞവരും മറ്റും ഇതിനെ എതിര്‍ക്കാന്‍ വരും, എന്നാലും പണ്ടത്തെ അത്ര വീറുണ്ടാകില്ല; യോഗയും രക്ഷാബന്ധനും ശ്രീകൃഷ്ണജയന്തിയും വരെ ആഘോഷിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് വൈകാതെ അവര്‍ രാമായണമാസാചരണവും തുടങ്ങുമ്പോള്‍ ആ എതിര്‍പ്പ് സമ്പൂര്‍ണ്ണമായും മാറും. ജന്തുക്കളില്‍നിന്ന് പഠിക്കുന്നതിനെക്കുറിച്ചാണല്ലോ പറഞ്ഞുതുടങ്ങിയത്.
കോഴിക്കുഞ്ഞുങ്ങളുമായി തള്ളക്കോഴി തീറ്റതേടി നടക്കും. അപകടം മുന്നില്‍ക്കണ്ടാല്‍ പ്രത്യേകശബ്ദം മുഴക്കി അവയെ ചിറകിനടിയില്‍ ഒളിപ്പിച്ചും, ഒരു തീറ്റ കണ്ടെത്തിയാല്‍ സ്വയം തിന്നാതെ അവയെ വിളിച്ചുകൂട്ടി വീതിച്ചുകൊടുത്തും, കുഞ്ഞുങ്ങളെ വളര്‍ത്തും. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല്‍, പറക്ക മുറ്റിയാല്‍, അവയെ കൊത്തിയോടിക്കും. സ്വയം ജീവിക്കാന്‍ പഠിക്കണമെന്നാണ് ആ ഉപദേശം. സ്വാശ്രയത്വം നേടണം. അതാണ് ജന്തുപാഠം. ഒരുപക്ഷേ, ഓരോ വ്യക്തിയും സമൂഹവും അനുസരിക്കേണ്ട പാഠം. അത് ആവശ്യം തന്നെയാണ്.
അമ്മയുടെ സാരിത്തുമ്പില്‍ നിന്നു പിടിവിടാത്ത ചില കുഞ്ഞുമനസ്സുകള്‍ വലുതായാലും ആ സ്വഭാവം മാറ്റുന്നില്ലെന്ന പരിതാപം കേള്‍ക്കുമ്പോള്‍ മനോവിശകലനക്കാര് ശാസ്ത്രീയപരിഹാരം കാണുന്നത് ഈ ജന്തു പാഠത്തിലൂടെയാണ്. മഹാഭാരതം സംഭവപര്‍വ്വത്തില്‍ ഒരു ജന്തുപാഠമുണ്ട്; ജരിതപ്പക്ഷിയുടെ കഥ. കാട്ടുതീപിടിച്ചപ്പോള് അതിലകപ്പെട്ടുപോയ പറക്കാനാവാത്ത കുഞ്ഞുങ്ങളടങ്ങിയ കിളിക്കൂടിനെ വട്ടം ചുറ്റിപ്പറന്ന് കരഞ്ഞുനിലവിളിക്കുന്ന തള്ളപ്പക്ഷിയായ ജരിതയുടെ കഥ. മക്കളെ രക്ഷിക്കാതെ ജീവിക്കുന്നതിലര്ത്ഥമില്ലെന്ന് വിലപിക്കുന്ന തള്ളപ്പക്ഷി, ഞങ്ങള്‍ ചത്താലും അമ്മ രക്ഷപ്പെടണം, നമ്മുടെ വംശം നിലനിര്‍ത്താന്‍ അത് അനിവാര്യമാണെന്ന് ന്യായം പറയുന്ന മക്കള്‍.
ഒരുപക്ഷേ ജീവിതവേദാന്തത്തിന്റെ, ലൗകികജീവിതത്തിന്റെ, ഇത്രമാത്രം ഉദാത്തമായ ഒരു ദാര്ശനികപാഠത്തിന്റെ, ജന്തുപക്ഷ വിശകലനം ലോകസാഹിത്യത്തില്‍ വേറേയില്ല. ജരിതയുടെ കുഞ്ഞിപ്പക്ഷികള്‍ അമ്മയോടു ചോദിക്കുന്നു,
”ഞങ്ങള്‍ ചാകിലോ പിന്നെപ്പെറ്റു സന്തതിയുണ്ടാം,
എങ്ങനെയുണ്ടാകുന്നു നീ കൂടെ മരിക്കിലോ”എന്ന്.
വേദാന്തവും സാഹിത്യവും പറയാനല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) വൈരുദ്ധ്യാത്മക ഭൗതികവാദം വിട്ട് ഇത്തരം ജന്തുപാഠങ്ങളിലേക്ക് തിരിയുന്നതിന്റെ, തിരിഞ്ഞതിന്റെ ചില കാഴ്ചകള്‍ കാണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഭാരതത്തിലേക്കുള്ള ഒരു പ്രത്യേക കമ്മ്യൂണിസമായി ലോക കമ്മ്യൂണിസം മാറിയപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായി. ഭാരതത്തില്‍ ത്തന്നെ അത് പലതായി, സംസ്ഥാനങ്ങളില്‍ വെവ്വേറെയായി. (തള്ളക്കോഴി കൊത്തിപ്പിരിച്ചതോ കുഞ്ഞുങ്ങള്‍ തോന്നിയ വഴിയ്ക്കുപോയതോ എന്നത് മറ്റൊരു വിഷയം, അതായത് സ്വാശ്രയത്വമോ താന്തോന്നിത്തമോ എന്ന് ചിന്തിച്ചുകൊള്ളുക) ഇപ്പോള്‍ ഒടുവില്‍ കേള്‍ക്കുന്നത്, ജരിതയുടെ പാഠത്തില്‍ നിന്നുള്ള വേദാന്തമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റി കേരളത്തിലെ പാര്‍ട്ടിയോടു പറയുന്നൂ, മത-സമുദായ കക്ഷികളോടുള്ള സമ്പര്‍ക്ക, സമീപന, സമന്വയ കാര്യത്തില്‍ നിലപാടുമാറ്റം വേണമെന്ന്. അവര്‍ക്ക് അങ്ങനെ പറയാന്‍ തക്ക കാരണമുണ്ട്; കേന്ദ്രത്തിലെ, അതായത്, ദേശീയതലത്തിലെ പാര്‍ട്ടിയുടെ ‘കഥകഴിയാ’റായി. ഇനി പുതിയ സാധ്യതകള്‍ ഇല്ല. നിലവിലുള്ളിടത്തെങ്കിലും അവശേഷിക്കണം, വിത്തെടുത്തു വയ്ക്കാന്‍ ശുദ്ധിയുള്ളത്, അല്‍പ്പമെങ്കിലും ശേഷിക്കണമെല്ലൊ എന്നുള്ള നടപ്പാകാത്ത ആഗ്രഹം. ‘എങ്ങനെയുണ്ടാകുന്നൂ നീ കൂടെ മരിക്കിലോ’ എന്ന ജരിതക്കഥയിലെ ചിന്ത!
എന്നാല്‍ ‘സീതാറാം ജരിത’യോട് ‘പിണറായി- കോടിയേരി കുഞ്ഞുങ്ങള്‍’ പറയാതെ പറഞ്ഞ്, അതായത്, പ്രവര്‍ത്തിച്ച്, കാണിച്ചുകൊടുക്കാന്‍ പോകുന്ന ശാസ്ത്രം എന്തായിരിക്കും? സമുദായ നേതൃത്വങ്ങളുടെ തിണ്ണനിരങ്ങിയും മതനേതാക്കളുടെ തറവാടും അരമനയും കയറിയിറങ്ങിയും രൂപപ്പെടുത്തുന്ന ‘ഹൗഡിനി എസ്കേ’പ്പെന്ന മാജിക് വിദ്യയോ ‘ഫയര്‍ എസ്കേപ്പ്’എന്ന രാഷ്ട്രീയ ആത്മരക്ഷാ പദ്ധതിയോ വേണ്ടെന്നുവയ്ക്കാന്‍ ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കാവുമോ? അധികാരം പോയിട്ടും പാര്‍ട്ടിയില്‍ അതികായനായിത്തന്നെ തുടരുന്ന പിണറായി എന്തായാലും ജരിതയോട് കുഞ്ഞുങ്ങള്‍ പറഞ്ഞതുപോലെ പറയില്ല, പകരം
”ഞങ്ങള്‍ ചാകുവാനില്ല, നിങ്ങളോ തുലഞ്ഞുപോയ്
ഞങ്ങളും ചത്താല്പ്പിന്നീ ചെങ്കൊടി കരിങ്കൊടി” എന്നായിരിക്കും പറയുക.
എന്തായാലും പുതിയൊരു പാഠം ജന്തുക്കള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്ന ശീര്ഷാസനമായിരിക്കും വരുംകാലത്ത്; തള്ളയെ കൊത്തിപ്പിരിക്കുന്ന ചുകപ്പന്‍ പാഠം. വരാന്‍പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍, പഞ്ചായത്തുതലത്തില്‍ പാര്‍ട്ടി ഘടകങ്ങള്‍ രാഷ്ട്രീയ നയനിലപാടെടുക്കുന്ന തദ്ദേശ രാഷ്ട്രീയ പദ്ധതിയായിരിക്കും പുതിയ അടവുനയം. അതോടെ ദിശചിതറിയ കോഴിക്കുഞ്ഞുങ്ങളെക്കൊണ്ട് കേരള രാഷ്ട്രീയം കുഴയും.
മത-സമുദായ കക്ഷികളെ കൈവിട്ടുള്ള രാഷ്ട്രീയം കളിക്കാനൊന്നും കേരളത്തിലെ സിപിഎം തയ്യാറാവില്ല. യുഡിഎഫ് കൈവിട്ട ആര്. ബാലകൃഷ്ണ പിള്ള അഴിമതിക്കാരനും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുമാണെന്ന് വി.എസ്. അച്യുതാനന്ദന്റെ തിരുവിതാംകൂര്‍ സിപിഎം പറയുമ്പോഴും, പിണറായി-കോടിയേരികളുടെ മലബാര്‍ സിപിഎമ്മിന് പിള്ള പഥ്യമാകുന്നത് പിള്ളയ്ക്ക് ഇപ്പോഴും എന്‍എസ്എസ് നേതാക്കളില്‍ അടുത്ത സ്വാധീനം ഉള്ളതുകൊണ്ടാണ്. വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ഒന്നിച്ചുനിന്ന ചിത്രം കണ്ടപ്പോള്‍, അത് ‘ശ്രീനാരായണ ഗുരുദേവനെ ആര്‍എസ്എസിന്റെ ശൂലത്തില്‍ തറച്ചതായി’ കാര്‍ട്ടൂണ്‍ ചിന്തിച്ചു പ്രതികരിച്ച സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍’ശൂലം വിഴുങ്ങിയായി’
നില്‍ക്കുന്നത് ശ്രീനാരായണഗുരു വിശ്വാസികളെ പേടിച്ചാണ്. ഭീകരപ്രവര്‍ത്തനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയേയും സുന്നിമുസ്ലിം നേതാവ് കാന്തപുരത്തേയും മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയേയും ഒപ്പം നിര്‍ത്താന്‍, ഒരേസമയം അവരോടെല്ലാം കൂടിയാലോചന നടത്തുന്നത് ‘പാരസൈറ്റുകള്‍’ (പേന്‍, ചെള്ള്, കൊതുക് തുടങ്ങിയ മറ്റ് ജന്തുക്കളെ ആശ്രയിച്ച് ജീവിക്കുന്ന ജന്തുക്കളും മരങ്ങളില്‍ വളര്‍ന്നുപിടിക്കുന്ന ഇത്തിള്പോലെയുള്ള ചെടികളും അടങ്ങുന്ന പരാദവര്ഗ്ഗം) നല്കുന്ന പ്രകൃതിപാഠത്തില്നിന്നാണ്. നിലനില്‍പ്പിന്, കിട്ടാവുന്ന ഏതുപിടിവള്ളിയും ആശ്രയിക്കുക എന്നതും ജന്തുപാഠമാണമല്ലൊ. സിപിഎമ്മിന് ഇനി മഹാഭാരതത്തിലെ ‘ഗജേന്ദ്രമോക്ഷം’ കഥയില്‍ നിന്നുകൂടിയേ പാഠമുള്ക്കൊള്ളാനുള്ളൂ; താമരപ്പൂവുകൊണ്ട് സര്‍വശക്തനുമുന്നില്‍ ആത്മാര്‍ത്ഥമായ ഒരര്ച്ചന. ഒരു പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയ മുതലപ്പൂട്ടില്നിന്ന് രക്ഷപ്പെടാം. ദുര്‍വൃത്തയും വേശ്യയുമായിരുന്ന പിംഗളയ്ക്കും ഈശ്വര നിഷേധിയായി, ദുഷ്ടജീവിതം നയിച്ച അജാമിളനും അവസാനത്തെ ‘അപേക്ഷ’യില്‍ വിളിപ്പുറത്തെത്തിയതാണല്ലോ ഭഗവച്ചരിതം.
പാര്‍ട്ടിക്ക് രക്ഷാബന്ധന് നടത്താം; അതുപക്ഷേ, പണ്ട് നാടുനീളേ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൈയില്‍നിന്നും ബലം പ്രയോഗിച്ച് പൊട്ടിച്ചു കളഞ്ഞ, സ്വയംസേവകരെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ സിപിഎം ഗുണ്ടകള്‍ അടയാളമായിക്കണ്ടിരുന്ന, നിറമുള്ള ചരടിന്റെ കൂട്ടിക്കെട്ടല്‍ മാത്രമാകരുത്. ‘രക്ഷന്തിസ്മ പരസ്പരം’ (തമ്മില്‍ത്തമ്മിലുള്ള സംരക്ഷണം) എന്ന ഉദാത്ത ആശയത്തിന്റെ സാക്ഷാത്കരണ മനസ്സോടെ അതു ചെയ്യണം. അപരനെ സഹോദരനായി ക്കാണുന്ന, സഹോദരനെ സംരക്ഷിക്കുന്ന, അങ്ങനെ രാജ്യത്തെ സംരക്ഷിക്കുന്ന, കര്‍ത്തവ്യബോധം ഉള്ളില്‍ ഉണര്‍ത്തുകയും ചെയ്യണം.
സഖാക്കളും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കണം; അത് ഒറ്റദിവസത്തെ തെരുവു പ്രകടനമാകരുത്, കുട്ടിസഖാക്കളെന്നു മുദ്ര കുത്തി മക്കളെ മാറ്റി നിര്‍ത്താതെ, സ്വന്തം കുട്ടികളെയും ദേശീയ ചിന്താധാരയില്‍ ചേര്‍ത്ത്, എന്റെ മകനും ‘കൃഷ്ണാട്ടത്തിനു പോകണമെന്നും കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ അതില്‍ കണ്ണനായിത്തന്നെ ആടണ’മെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കണം. അകന്നുപോയവര്‍ ആപത്തില്‍ അറിഞ്ഞുവിളിച്ചാല്‍ വിളികേള്‍ക്കുന്ന പതിവാണ് ശ്രീകൃഷ്ണന്റെ ചരിതം മുഴുവന്‍. ശോഭായാത്രകളും രാമായണപാരായണവും ചിലര്‍ക്കുമാത്രമായി ആരും സംവരണം ചെയ്തിട്ടേ ഇല്ല. ആര്‍ക്കും പങ്കെടുക്കാം, ആര്‍ക്കും നയിക്കാം. ഇങ്ങനെയാണ് സംസ്കാര പോഷണ പ്രവര്‍ത്തനം സമാജം ഏറ്റെടുക്കുന്നത്. ഇരുമ്പുമറകള്ക്കപ്പുറം പൂട്ടിയിട്ടിരുന്ന സ്വന്തം അണികളുടെ മനസ്സ് പുറം ലോകത്തെത്തിയെന്ന യാഥാര്‍ത്ഥ്യം സിപിഎം മാത്രമല്ല, സകലമാന സംഘടനകളും തിരിച്ചറിഞ്ഞുകഴിഞ്ഞു. ശരീരങ്ങള്‍ക്ക് അവര്‍ കല്‍പ്പിച്ചിട്ടുള്ള വിലക്കുകള്‍ കൂടി നീങ്ങേണ്ടതുണ്ട്, അത് സമാജോത്സവങ്ങളിലൂടെ സംഭവിക്കും. ആരു വിലക്കിയാലും, പിടിച്ചുനിര്‍ത്തിയാലും ആ ചങ്ങലകള്‍ സമൂഹം ഒരുഘട്ടത്തില്‍ പൊട്ടിച്ചെറിയും. അത് പ്രകൃതിപാഠമാണ്. വൈകിയെങ്കിലും അതുള്‍ക്കൊള്ളുന്നു എന്നത് നല്ലപാഠവും.
പിന്കുറിപ്പ്: പക്ഷേ, ‘ചിന്തക്ക് ജര’ബാധിച്ച ചിന്താ ജറോമുകളുടെ നാവിന് നിയന്ത്രണം കൊണ്ടുവരുന്നത് പാര്‍ട്ടിക്കു നല്ലതാണ്. ടിന്റുമോന്റെ വനിതാ പതിപ്പായി വിലസുന്ന വായാടികള്‍ക്ക് നേതാക്കള്‍ വിലക്കിടുകതന്നെ വേണം. കുറഞ്ഞത് പഴയ ചരിത്രമെങ്കിലും പഠിപ്പിക്കണം. അല്ലെങ്കില്‍, വൈക്കം സത്യഗ്രഹപ്പന്തലില്‍, വാളണ്ടിയറായി, ട്രൗസറിട്ട് ഗാന്ധിത്തൊപ്പിയും ധരിച്ച്, കൊടുംകൈകുത്തി ഇരുന്ന സാക്ഷാല്‍ സഖാവ് എ.കെ. ഗോപാലന്റെ ചിത്രം കണ്ടാല്‍ അവര്‍ ഇതാ എ.കെ.ജി. ടിന്റുമോനെന്ന് ഒരു ചന്തപ്രസംഗത്തില് വിളിക്കുന്നത് നേതാക്കള്‍ക്കു കേള്‍ക്കേണ്ടിവന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: