ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസിലെ കോടതി നടപടികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. കേസ് അനിശ്ചിതകാലത്തേക്ക് നീട്ടണമെന്ന ഇറ്റലിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി കേസ് നടപടികള്‍ അഞ്ചു മാസത്തേക്ക് നിര്‍ത്തുകയാണെന്ന് അറിയിച്ചു. 2016 ജനുവരി 13ന് കേസ് വീണ്ടും പരിഗണിക്കും.
കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു.
അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ ഉത്തരവ് അനുസരിക്കാന്‍ രാജ്യം ബാധ്യസ്ഥമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് കേസിലെ നടപടികള്‍ അഞ്ചു മാസത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് സുപ്രീംകോടതി അറിയിച്ചത്.
അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടി കേസിലെ നടപടികള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെയ്ക്കണമെന്ന് ഇറ്റലി കോടതിയില്‍ വാദിച്ചു. എന്നാല്‍ രാജ്യത്തെ നിയമനടപടികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അന്താരാഷ്ട്ര ട്രിബ്യൂണലിന് മുന്നിലെ നടപടികള്‍ നടക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനില്‍ ആര് ദവെ, അമിതാവ റോയ്, കുര്യന് ജോസഫ് എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രണ്ടു നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ആവശ്യം അന്താരാഷ്ട്ര ട്രിബ്യൂണല്‍ നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അനിശ്ചിതമായി നീട്ടിവെയ്ക്കണമെന്ന ഇറ്റലിയുടെ ആവശ്യം സുപ്രീംകോടതിയും അംഗീകരിക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: