ന്യൂദല്‍ഹി: എല്ലാ ഭാഷകളുടേയും മാതാവായ സംസ്കൃത ഭാഷയെ മുന്നിലെത്തിക്കാന്‍ സര്‍വരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രസാംസ്ക്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. രാഷ്ട്രീയ സംസ്കൃത സംസ്ഥാന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ ആരംഭിച്ച സംസ്കൃത സപ്താഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ശര്‍മ്മ.
ഭാരതത്തില്‍ ഏകദേശം 1200 ഭാഷകളുണ്ടെന്നാണ് കണക്ക്. ഓരോ അമ്പത് കിലോമീറ്റര്‍ ദൂരത്തിലും പ്രത്യേക ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളാണുള്ളത്. എന്നാല്‍ എല്ലാ ഭാഷകളുടേയും മാതാവായ സംസ്കൃതത്തെ ഉപയോഗിക്കാന്‍ പലര്‍ക്കും നാണക്കേടുണ്ട്. പഴയകാലത്തെ ഭാഷയാണിതെന്ന് പറഞ്ഞ് അവഗണിക്കുകയാണ്. ഓരോ നാട്ടിലും അവിടുത്തെ ഭാഷയെ എന്നപോലെ കണക്കിലെടുത്ത് സംസ്കൃതത്തെ മുന്നിലെത്തിക്കണം.
സംസ്കൃത ഭാഷയുടെ വികസനത്തിനും വ്യാപനത്തിനുമായി സാംകാരിക മന്ത്രാലയം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു. എസ്. രാമാനുജം, അനില്‍ ഡി സഹസ്രബുദ്ധെ എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ സംസ്കൃത പണ്ഡിതന്മാരെ വേദിയില്‍ ആദരിച്ചു. നടന് മോഹന്‍ലാലിന്റെ ആമുഖത്തോടെ ആരംഭിക്കുന്ന സംസ്കൃത ആല്‍ബം അമരവാണിയുടെ ഉദ്ഘാടനം വേദിയില്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: