ഹനുമാന്റെ അഭ്യര്‍ത്ഥന കേട്ട യോഗിനി പുഞ്ചിരിയോടെ പറഞ്ഞു. ഏതായാലും നിങ്ങളെല്ലാവരും ഫലമൂലാദികള്‍ കഴിച്ച് ജലപാനവും ചെയ്ത് സംതൃപ്തരായി തെളിഞ്ഞ മനസ്സോടും ബുദ്ധിയോടും കൂടി വരിക അപ്പോള്‍ ഞാന്‍ എന്റെ കഥ വിസ്തരിച്ചു പറയുന്നതാണ്.
ദേവിയുടെ അരുളപ്പാട് കേട്ട് അവര്‍ ഭോജനപാനീയാദികള് കൊണ്ട് ക്ഷുത്തും ദാഹവും ശമിപ്പിച്ചശേഷം വീണ്ടും യോഗിനിയുടെ മുന്നിലെത്തി. ബ്രഹ്മചാരിയും പണ്ഡിതനും വൈയാകരണനുമായ ഹനുമാന്റെ ചോദ്യത്തിന്നുത്തരമായി യോഗിനി മന്ദസ്മിതത്തോടുകൂടി തന്റെ തപസ്സിന്റേയും ആത്മീയോത്കര്ഷത്തിന്റേയും കഥ വിവരിച്ചുതുടങ്ങി.
വിശ്വകര്‍മ്മാവിന്റെ പുത്രിയായ ഹേമ നൃത്തഭേദം കൊണ്ട് ശിവനെ സന്തുഷ്ടനാക്കി. സംപ്രീതനായ ശിവന് ഈ ദിവ്യപുരം അവള്‍ക്ക് നല്കുകയുണ്ടായി. വളരെക്കാലങ്ങളോളം ഹേമ സന്തോഷോല്ലാസങ്ങളോടെ ഇവിടെ കഴിഞ്ഞു. അവളുടെ സഖിയായിരുന്ന സ്വയംപ്രഭയാണ് ഞാന്‍.
ഹേമ മുക്തിനേടി ബ്രഹ്മലോകം പ്രാപിക്കുന്നതിന്നുമുമ്പ് എന്നോട് ഇവിടെ തപസ്സനുഷ്ഠിക്കാന്‍ ഉപദേശിച്ചു. യാതൊരു ജന്തുക്കളുടേയും ഉപദ്രവം ഉണ്ടാകുകയില്ലെന്നും പറഞ്ഞു. മാത്രമല്ല ത്രേതായുഗത്തില്‍ ദശരഥപുത്രനായ രാമന് പത്നീസമേതനായി വനവാസത്തിന് വരാന്‍ ഇടയാകുമെന്നും അവര്‍ വനത്തില്‍ വസിക്കുന്ന സമയത്ത് രാമപത്നിയെ ക്രൂരനായ രാവണന് അപഹരിക്കുമെന്നും സീതാന്വേഷണത്തിന്നായി പുറപ്പെട്ട വാനരന്മാര് ഈ ഗുഹയില്‍ നിന്റെ മുന്നില്‍ വരുമെന്നും അവരെ സല്‍ക്കരിച്ച് സന്തുഷ്ടരാക്കിയശേഷം ശ്രീരാമനെ ദര്‍ശിച്ച് വണങ്ങിയാല്‍ യോഗികളുടെ പ്രാപ്യസ്ഥാനമായ മുക്തിപദം ലഭിക്കുമെന്നും എന്നോടരുളിചെയ്യുകയുണ്ടായി.
ഞാന്‍ ഉടനെത്തന്നെ ശ്രീരാമദര്‍ശനത്തിനായി ഇവിടംവിട്ട് പോവുകയാണ്. ഈ സ്ഥലം ഇല്ലാതാകാനും പോവുകയാണ്. നിങ്ങള്‍ സകലരും കണ്ണടച്ച് നില്ക്കുക. ഞാന്‍ നിങ്ങളെ നിങ്ങള്‍ മുമ്പു നിന്നിരുന്ന മൈതാനത്തില്‍ ആക്കിത്തരാം.
വാനരന്മാരെല്ലാവരും കണ്ണടച്ചു നിന്നു. കുറച്ചുകഴിഞ്ഞ് അവര്‍ കണ്കള് തുറന്നപ്പോള്‍ ഉദ്യാനവുമില്ല സ്വയംപ്രഭയുമില്ല. ഗുഹാപ്രവേശനത്തിന് മുമ്പ് നിന്ന മൈതാനത്തില്‍ അവരെല്ലാവരും നില്ക്കുന്നു.
ഭൂഗര്ഭോദ്യാനത്തില്നിന്നും അപ്രത്യക്ഷയായ സ്വയംപ്രഭ ശ്രീരാമസവിധത്തിലെത്തുകയും അദ്ദേഹത്തെ വണങ്ങി സ്തുതിക്കുകയും ചെയ്തു. ശ്രീരാമചന്ദ്രന് സ്വയംപ്രഭയോട് ബദര്യാശ്രമത്തില്‍പോയി തപസ്സനുഷ്ഠിക്കാന്‍ ഉപദേശിച്ചു. ശ്രീരാമന്റെ വാക്യാമൃതംകേട്ട് യോഗിനി ബദര്യാശ്രമത്തില് പോയി ധ്യാനത്തില്‍ മുഴുകുകയും ബ്രഹ്മപദം പ്രാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: