തിരുവനന്തപുരം: സംസ്ഥാനത്ത് അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം പെരുകുമ്പോള്‍ സര്‍ക്കാരും പട്ടികവര്‍ഗ്ഗ വകുപ്പും കൈമലര്‍ത്തുന്നു. ലൈംഗിക ചൂഷണത്തിനിരയായി അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ ഇത് സംബന്ധിച്ച് യാതൊരു വിവര ശേഖരണവും പട്ടിക വര്‍ഗ വകുപ്പ് നടത്തിയിട്ടില്ല. സംസ്ഥാനത്ത് എത്ര അവിവാഹിതരായ അമ്മമാരുണ്ടെന്നും ലൈംഗിക ചൂഷണത്തിനിരയായി എത്ര പേര് മരണപ്പെട്ടിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല.
സ്വന്തം സമുദായത്തില്‍ നിന്നുള്ള മന്ത്രി വകുപ്പ് ഭരിക്കുമ്പോഴാണ് ആദിവാസികളെ വംശഹത്യയിലേക്ക് തള്ളിവിടും വിധമുള്ള ചൂഷണങ്ങളും നിരന്തരം പുറത്തു വരുന്നത്. രണ്ട് വര്‍ഷത്തിനിടെ വകുപ്പ് ആദിവാസികളുടെ സാമൂഹിക സുരക്ഷിതത്വം സംബന്ധിച്ച് യാതൊരു വിവര ശേഖരണവും നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് കിട്ടിയ മറുപടി.
2012 മാര്‍ച്ച് 21 ന് പട്ടിക വര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി ആദിവാസി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും അവര്‍ക്കിടയില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. എന്നാല്‍ അതിനപ്പുറമുള്ള ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ല. മറ്റ് ഏജന്‍സികള്‍ നടത്തിയ പഠനങ്ങളും വകുപ്പ് പരിശോധിച്ചിട്ടില്ല.
അവിവാഹിതരായ ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങള്‍ അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം പെരുകുന്നുവെന്ന് അനവധി റിപ്പോര്‍ട്ടുകളുണ്ടായി. നിരവധി ലൈംഗിക ചൂഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭയില്‍ ഇത് സംബന്ധിച്ച് പല തവണ ചോദ്യം ഉന്നയിച്ചിട്ടും മൂന്ന് വര്‍ഷത്തിനിടെ വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
2015 ആഗസ്റ്റ് 28ന് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി നല്കിയ മറുപടി അവിവാഹിതരായ ആദിവാസി അമ്മമാരുടെയും ലൈംഗിക ചൂഷണത്തിനിരയായവരുടെയും കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നാണ്.
ഇക്കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ ആദിവാസിക്ഷേമത്തിനായി ഓരോ പദ്ധതിക്കും എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്നും ആയതില്‍ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വകുപ്പിനറിയില്ല. യുഡിഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പോഷകാഹാരക്കുറവ് മൂലം എത്ര ആദിവാസി അമ്മമാര്‍ മരണപ്പെട്ടു, ആദിവാസി ഊരുകളിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതികള്‍ എത്ര എന്നതുസംബന്ധിച്ചും വകുപ്പിന് മറുപടിയില്ല.
ആദിവാസി സമൂഹത്തിന് നേരെയുള്ള ലൈംഗിക അക്രമങ്ങള്‍ പെരുകുമ്പോഴും മന്ത്രിയും വകുപ്പും നടപടിയെടുക്കാതെ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: