ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ഉത്രാട സദ്യക്കിടെ കയ്യാങ്കളിയും കയ്യിട്ടുവാരലും. സംഘര്‍ഷത്തിനിടയിലും വയറുനിറച്ച് സദ്യയുണ്ടാണ് എല്ലാവരും മടങ്ങിയത്. പന്തിയിലിരുന്ന ചിലര്‍ അടുത്തിരുന്നയാളിന്റെ ഇലയില്‍ കയ്യിട്ടതാണ് കശപിശയിലും പതിയെ കയ്യാങ്കളിയിലും അവസാനിച്ചത്.
ഇന്നലെ രാവിലെ 11ന് ക്ഷേത്രത്തിന് വടക്ക് വശത്തുള്ള വാനര ഭോജന ശാലയിലായിരുന്നു രംഗം. ക്ഷേത്രത്തിലെ അന്തേവാസികളായ നൂറോളം വാനരന്മാര്ക്ക് ഇന്നലെ ഉത്രാടസദ്യ ഒരുക്കിയിരുന്നു. തൂശനിലയിട്ട് തൊടുകറികള്‍ എല്ലാം വിളമ്പി പുത്തരിച്ചോറും പരിപ്പും പപ്പടവും പായസവുമടക്കം ഗംഭീരമായ ഓണസദ്യ. എല്ലാം വിളമ്പി തീരേണ്ട താമസം വാനര സംഘം കൂട്ടത്തോടെ പന്തിയിലേക്ക് ഇടിച്ചുകയറി.
തേവരുടെ തോഴര്‍ എന്നറിയപ്പെടുന്ന ശാസ്താംകോട്ടയിലെ വാനരന്മാര് ക്ഷേത്രോല്പത്തി മുതല്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന് ചുറ്റുമുള്ള കാടായിരുന്നു ഇവരുടെ സങ്കേതം. രാജഭരണകാലം മുതല്‍ ക്ഷേത്രഭരണ കാര്യങ്ങള്‍ നോക്കിയിരുന്നവര് വാനരന്മാരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വാനരക്കൂട്ടത്തിന് മൂന്ന് നേരം വയറു നിറച്ച് ആഹാരം നല്‍കുന്നതിന് രാജാക്കന്മാര് മുന്‍കൈ എടുത്തിരുന്നു.
വാനരന്മാര്ക്ക് ആഹാരം വച്ച് നല്കാന് മാത്രം പ്രത്യേക ജീവനക്കാര്‍ അന്ന് ക്ഷേത്രത്തിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തും നാട്ടുഭരണാധികാരികള്‍ ഇതിന് കുറവ് വരുത്തിയിരുന്നില്ല. പിന്നിട് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് വാനരക്കൂട്ടത്തിന്റെ ശനി ദശ തുടങ്ങിയത്. നല്കികൊണ്ടിരുന്ന ആഹാരത്തിന്റെ അളവ് വെട്ടിക്കുറച്ചു. മുമ്പുണ്ടായിരുന്ന രണ്ട് നേരത്തെ ആഹാരം ദേവസ്വം ബോര്‍ഡ് ഒരു നേരമാക്കി. അളവിലും കുറവ് വരുത്തി. ഇത് കാരണം വിശന്ന് വലഞ്ഞ കുരങ്ങന്മാര് ക്ഷേത്രം വിട്ട് നാട്ടിലേക്കിറങ്ങി.
വീടുകളില്‍ കയറി ആഹാരം കൈക്കലാക്കിയ ഇവര്‍ പിന്നിട് നാട്ടുകാര്‍ക്ക് ശല്യമായി മാറി. ശാസ്താംകോട്ട ചന്തയില്‍ തങ്ങിയ ഈ സംഘം പിന്നിട് ചന്തക്കുരങ്ങുകള്‍ എന്ന പേരില്‍ അറിയാന്‍ തുടങ്ങി. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ പതിനഞ്ചുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നിന്നും പ്രത്യേക സംഘത്തെ എത്തിച്ച് ചന്തക്കുരങ്ങുകളെ ഒന്നില്ലാതെ പിടികൂടി കൂട്ടിലാക്കി തെന്മല ചെന്തുരുണി വനത്തില്‍ കൊണ്ടുവിട്ടു.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തിന് ശേഷം ദേവസ്വം ബോര്‍ഡ് കണ്ണുതുറന്നു. ക്ഷേത്ര കുരങ്ങന്മാര്ക്ക് നല്കുന്ന ആഹാരത്തിന്റെ അളവ് കൂട്ടി. ശാസ്താംകോട്ടകാരനായ ഒരു വിദേശ മലയാളി അഞ്ച് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ കൊണ്ട് വാനരന്മാര്ക്ക് ആഹാരം നല്‍കാനുള്ള വ്യവസ്ഥയുണ്ടാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ വാനരന്മാര്ക്ക് ആഹാരം നല്‍കുന്നത് വഴിപാടായി കാണുന്നതാണ് ഇവിടുത്തെ ആചാരം. ഇന്നലെ വാനരര്‍ക്ക് ഉത്രാട സദ്യ ഒരുക്കിയത് മുന്ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.വി. അരവിന്ദാക്ഷന് നായരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: