തിരുവനന്തപുരം: ‘അഭി ഓണമുണ്ണാനെത്തും. ഓണത്തിന് എല്ലാവര്‍ക്കുമൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കുന്നത് അഭിക്ക് നിര്‍ബന്ധമായിരുന്നു.’ വാണി മൂകാംബിക ഇത് പറയുമ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട് ആ മുഖത്ത്. കോവളത്ത് തിരയില്‍പ്പെട്ട് കാണാതായ ബാസ്കറ്റ്ബാള്‍ കോച്ചും ദേശീയ റഫറിയുമായ അഭിഷേക് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കുകയാണ് ഭാര്യ വാണി മൂകാംബിക. മരിച്ചില്ലെങ്കില്‍ ശരീരം എവിടെ എന്നാണ് വാണിയുടെ ചോദ്യം. അഭിക്ക് നന്നായി നീന്താനറിയാം. തമിഴ്നാട്ടിലെവിടെയോ എത്തിപ്പെട്ടിട്ടുണ്ടാകും. തമിഴ്നാട്ടിലെ പത്രത്തില്‍ക്കൂടി ഈ വാര്‍ത്ത കൊടുക്കണേ എന്ന് അഭ്യര്‍ത്ഥിച്ച് അഭിഷേകിന്റെ ഒരു ഫോട്ടോയും തരാന്‍ വാണി മറന്നില്ല.
മൊബൈല്‍ ഫോണില്‍ വരുന്ന ഓരോവിളിയും പ്രതീക്ഷയോടെ കാത്തിരുക്കുകയാണ്. അച്ഛന് തമിഴ്നാട്ടിലെവിടെയോ ഉണ്ട് എന്നുകരുതി പ്രസരിപ്പോടെ ഓടിനടക്കുകയാണ് ആദിത്യ. ഇവരുടെ മുന്നില്‍ വിഷമങ്ങള്‍ കടിച്ചമര്‍ത്തിക്കഴിയുന്ന ബന്ധുക്കളുടെ അവസ്ഥ ഏറെ ദയനീയവും.
പിടിപി നഗറിലെ എഡ്യൂകെയര്‍ ലെയിനില്‍ 245 ലെ വാടകവീട്ടില്‍ ഇരുന്ന് ഇതു പറയുമ്പോള്‍ അഭിഷേകിന്റെ അമ്മ ഗേളി ഗോമസ് ദുഖങ്ങളെല്ലാം കടിച്ചമര്‍ത്തി ചിരിക്കാന്‍ ശ്രമിക്കുകയാണ്..
ബാസകറ്റ് ബോളിനോടുള്ള അഭിനിവേശം കാരണം ബാംഗഌരിലുണ്ടായിരുന്ന ബിസിനസ് ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു. 7 വര്‍ഷമായി നഗരത്തിലെ ക്ലബ്ബുകളിലും സ്കൂളുകളിലും ബാസ്കറ്റ്ബാള്‍ കോച്ചായി പ്രവര്‍ത്തിച്ചുവരുന്നതിനിടെ ദേശീയ ഗെയിംസിലും റഫറിയാകാന്‍ അവസരം ലഭിച്ചു. അന്താരാഷ്ട്ര റഫറിയാകാനുള്ള പരീക്ഷയില്‍ വിജയിച്ച് നിയമനവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ബാസ്കറ്റേബാള് അസോസിയേഷന് ചുമതലപ്പെടുത്തിയതനുസരിച്ച് പാങ്ങോട് മിലിറ്ററി ക്യാമ്പിലെ സൈനികരുടെ ബാസ്കറ്റ് ബോള്‍ പരിശീലനപരിപാടി നടത്തിയിരുന്നു.
പരിശീലനകാലം സമാപിച്ചതിനുശേഷം ഉല്ലാസയാത്രയ്ക്ക് കോവളത്ത് എത്തിയതായിരുന്നു അഭിഷേക്. വേളി കടല്‍പ്പുറത്ത് കൡച്ചുവളര്ന്ന അഭിഷേക് തിരയില്‍ മുങ്ങിത്താണ നാലുപേരുടെ ജീവന് രക്ഷിക്കാനായി കടലിലേക്ക് ചാടിയെങ്കിലും കടലില്‍ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പം ചാടിയ ഷാദിഖ് എന്നയാളും തിരയില്‍ പെട്ടു. കണ്ടുനിന്ന ചന്ദ്രന് കടലിലേക്ക് ചാടി ഷാദിഖിനെ രക്ഷപ്പെടുത്തിയെങ്കിലും അഭിഷേകിനെ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സംഭവിച്ച ധീരപ്രവര്ത്തിയോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും അഭിഷേകിന്റെ കുടുംബാംഗങ്ങള്‍ക്ക് ദുഃഖമുണ്ട്.
കെ.മുരളീധരന് എംഎല്‍എ വാണിക്ക്് ജോലി വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ സര്‍ക്കാരില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല. വീട്ടമ്മയായ വാണിക്കും മകള്‍ ആദിത്യയ്ക്കും അമ്മയ്ക്കും ഏക ആശ്വാസമായിരുന്നു അഭിഷേക്. അഭിഷേകിന്റെ സഹപ്രവര്‍ത്തകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ സാമ്പത്തികസഹായം ലഭിച്ചു. സര്‍ക്കാരിന്റെ അനുകൂല നിലപാടും കാത്ത് കഴിയുകയാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: