ആലപ്പുഴ: ഇടതുകാലിന് ഒടിവു സംഭവിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടുവയസുകാരന്റെ വലതുകാലില്‍ പ്ലാസ്റ്ററിട്ട സംഭവത്തിലും അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി.
ഇത്തരത്തിലുണ്ടായ നിരവധി സംഭവങ്ങളില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതല്ലാതെ യാതൊരു നടപടിയും ആര്‍ക്കെതിരെയും ഇതുവരെയും സ്വീകരിച്ചിട്ടില്ല.
കുട്ടിയുടെ കാലുമാറി പ്ലാസ്റ്ററിട്ട സംഭവം നാലംഗ ഡോക്ടര്‍സംഘം അന്വേഷിക്കുമെന്നാണ് പ്രഖ്യാപനം. സംഭവവുമായി ബന്ധപ്പെട്ടു അസ്ഥിരോഗ വിഭാഗം മേധാവി നല്കിയ പ്രാഥമിക വിശദീകരണ റിപ്പോര്‍ട്ട് ആശൂപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയലേഖയ്ക്കു കൈമാറി. അസ്ഥി രോഗവിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. സലിം തലവനായി ഡോ. അശോക്, ഡോ. അബ്ദുള്‍ലത്തീഫ്, ഡോ. സുനില്‍ മോഹന്‍ എന്നിവരായ സംഘത്തെയാണ് വിശദമായ അന്വേഷണത്തിനു നിയമിച്ചിരിക്കുന്നത്.
ഓണം അവധികഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷിക്കാന്‍ ഇത്രയും കാലതാമസം നല്‍കുന്നത് തന്നെ ജനശ്രദ്ധയില്‍ നിന്ന് വിഷയം മറയുന്നതിനാണെന്നാണ് ആക്ഷേപം ഉയരുന്നത്. രേഖാമൂലം പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു നേരിട്ടു അന്വേഷണം സംഘത്തെ നിയമിക്കുകയായിരുന്നുമെന്നാണ് സൂപ്രണ്ട് പറയുന്നത്.
ആലപ്പുഴ ചാത്തനാട് വെളുത്തശേരിയില് അനില്കുര്യന്റെ മകന് ആരോണിന്റെ കാലിലാണ് ഒടിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വീടിനു മുന്നിലിരുന്ന സ്കൂട്ടര്‍ കാലിലേക്ക് മറിഞ്ഞാണ് പരിക്കേറ്റത്. കുട്ടിയെ ആദ്യം ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി ബഹളമുണ്ടാക്കിയതിനാല്‍ എക്സറേയെടുക്കാനായില്ല. അനസ്തേഷ്യ നല്‍കിയശേഷം പരിശോധനയും ചികിത്സയും നടത്താമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ആരോണിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്ഥി രോഗ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഹൗസ് സര്ജന്മാര് മാത്രമാണുണ്ടായിരുന്നത്. ഇവര്‍ കുട്ടിയെ പരിശോധിക്കുകയും പ്ലാസ്റ്ററിടുകയുമായിരുന്നു.
പരിക്കേറ്റ ഇടതുകാലിന് പകരം വലതുകാലിലാണ് പ്ലാസ്റ്ററിട്ടത്. ഈ സമയം മാതാവ് കുട്ടിയോടൊപ്പമുണ്ടായിരുന്നെങ്കിലും കരഞ്ഞുകൊണ്ടിരുന്ന ആരോണിനെ സാന്ത്വനിപ്പിക്കുന്നതിനിടയില്‍ പ്ലാസ്റ്ററിട്ട കാല് മാറിപ്പോയത് അറിഞ്ഞില്ല. വീട്ടിലെത്തിയശേഷമാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് കുട്ടിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു പ്ലാസ്റ്റര്‍ മാറി ഇടതുകാലിലിടുകയായിരുന്നു.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെ സീനിയര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അഭാവം സാരമായി ബാധിക്കുന്നു. 21 പിജി വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളജില്‍ ഉള്ളത്. ഇവര്‍ മാത്രമാണ് പലപ്പോഴും ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാനുണ്ടാകുക.
മൂന്നു മാസത്തിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതാണ്. എയ്ഡ്സ് രോഗിയുടെ മുലപ്പാല്‍ നവജാതശിശുവിനു നല്കിയതും റേഡിയേഷന് ടേബിളില്‍ നിന്ന് രോഗി നിലത്ത് വീണു മരിച്ചതും ഇവയില്‍ ചിലത് മാത്രമാണ്.
ആഴ്ചകള്‍ മുന്‍പ് മുതുകുളം സ്വദേശിയായ പ്രണവിനെ(19) അപകടത്തില്‍പ്പെട്ട് സാരമായി പരിക്കേറ്റ് ഇവിടെയെത്തിച്ച് ആറു മണിക്കൂറോളം ച്കിത്സ നല്‍കിയില്ല. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ കഴിയിമായിരുന്നു. പിന്നീട് ഈ യുവാവിന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുനര്‍ജീവന്‍ നല്കി. ഇതൊന്നും അധികൃതരുടെയും സര്‍ക്കാരിന്റെയും കണ്ണു തുറപ്പിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: