കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ വളരെ സുപ്രധാനമായ പങ്ക് വഹിച്ച അധ:സ്ഥിത-ദുര്‍ബല-പിന്നാക്ക ജനവിഭാഗത്തിന്റെ നായകനാണ് മഹാത്മാ അയ്യന്‍കാളി. 2014 ഫെബ്രുവരി മാസം മുതല്‍ മഹാത്മാ അയ്യന്‍കാളിയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കായല്‍ സമ്മേളനത്തിന്റെ ശതാബ്ദി സമ്മേളനം കൊച്ചിയില്‍ സംഘടിപ്പിച്ചതും അതില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പങ്കെടുത്തതും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികപൊതുവേദികളില് സജീവ ചര്‍ച്ചയായിരുന്നു. അതിനുശേഷം ബിജെപി പട്ടികജാതിമോര്‍ച്ചയും കേരള പുലയര്‍മഹാസഭയും ചേര്‍ന്ന് സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ 152-ാമത് ജയന്തി സമ്മേളനം ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയിലെ വിജ്ഞാനഭവനില്‍ ഉദ്ഘാടനം ചെയ്തു.
ഭാരതത്തിലാദ്യമായി സനാതനധര്‍മ്മ പാരമ്പര്യത്തിന്റെ വക്താക്കളായ ഒരു ദേശീയപാര്‍ട്ടി കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറിയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച, പിന്നാക്കക്കാരനായ, സാധാരണ കുടുംബത്തില്‍ ജനിച്ചയാള്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയായത് ചരിത്രത്തിന്റെ ഭാഗമായി മാറിയപ്പോള്‍, ആ ചരിത്രനായകന് മറ്റൊരു ചരിത്രസംഭവത്തിനും സാക്ഷിയായി. കേരളത്തിന്റെ സാമൂഹിക നവോത്ഥാന രംഗത്തെ മുന്നണിപ്പോരാളി മഹാത്മാ അയ്യന്‍കാളിയുടെ ജയന്തി സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത് ചരിത്രത്തിന്റെ സുവര്ണ്ണലിപികളില് സ്ഥാനം പിടിക്കുകയുണ്ടായി.
ആയിരങ്ങളെ സാക്ഷിനിര്‍ത്തി അയ്യന്‍കാളിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന അയ്യന്‍കാളി ഭാരതചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അയ്യന്‍കാളിയെ ആദരിച്ച ആദ്യത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഇത് രാജ്യത്തെ പട്ടികജാതിക്കാരെ പ്രത്യേകിച്ച് കേരളീയരെ ആവേശത്തിലാക്കി. അവര്‍ നരേന്ദ്ര മോദിയെ നെഞ്ചേറ്റി.
പട്ടികജാതി സമൂഹം ഉറക്കെ പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടത് മോദിയേയും മോദിയുടെ പ്രത്യയശാസ്ത്രത്തെയുമാണ്. അപ്പോഴാണ് അഭിനവ പട്ടികജാതി സംരക്ഷകര്‍ വാളെടുത്ത് ഉറഞ്ഞുതുള്ളിയത്. മോദി അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്യാമോ, മോദി പട്ടികജാതിക്കാരെ ഹൈജാക്ക് ചെയ്തു, മോദിയ്ക്ക് ചരിത്രമറിയില്ല, കായല്‍ സമ്മേളനത്തെ മോദി വളച്ചൊടിച്ചു, സംഘാടകരായ ബിജെപിയും പട്ടികജാതി മോര്‍ച്ചയും കെപിഎംഎസും മാപ്പ് പറയണം. ഒരാഴ്ച്ചകാലം എന്തായിരുന്നു പുകില്.
അധ:സ്ഥിത വിഭാഗത്തിന്റെ ഉയര്‍ച്ച ജീവിത ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു അയ്യന്‍കാളി. അയിത്തവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയെ ദേശീയധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ നവോത്ഥാന നായകന്. തിരുവിതാംകൂറിനെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റി, വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടം, പൊതുനിരത്തുകളിലൂടെ അധസ്ഥിതന് സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വില്ലുവണ്ടിയാത്ര, ലോകത്തിലെ ആദ്യത്തെ കാര്‍ഷികസമരം തുടങ്ങിയ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ അയ്യന്കാളിയ്ക്ക് ചരിത്രകാരന്മാര് അര്‍ഹമായ പരിഗണന നല്‍കിയില്ല.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പട്ടികജാതി സമൂഹത്തിന്റെ ഉയര്‍ച്ച ജീവിതവ്രതമാക്കി പ്രവര്‍ത്തിച്ച മഹാത്മ അയ്യന്ങ്കാളിയ്ക്ക് അര്‍ഹമായ അംഗീകാരം നല്കാന് സര്‍ക്കാരുകള്‍ തയ്യാറായില്ല.ചരിത്രം സൃഷ്ടിച്ച ആ മഹാത്മാവിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഭാരതചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പുരോഗനവാദികളായ ചരിത്രകാരന്മാര്ക്ക് സമയം ലഭിച്ചില്ല. അങ്ങനെ ആ മഹാത്മാവ് ഭാരത ചരിത്രത്തില്‍ ഇടംപിടിക്കാതപ്പോയി.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കൊട്ടിഘോഷിച്ച കേരള വികസന മാതൃകയില്‍ ഇടം പിടിക്കാതെ പോയവരാണ് പട്ടികജാതിക്കാര്‍. കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണം കേരള വികസന മോഡലിന്റെ വിപ്ലകരമായ നേട്ടമെന്ന് കൊട്ടിഘോഷിച്ച് നടന്നവര്‍ ഇതിന് മറുപടി പറയണം. ഇതിന്റെ ഭാഗമായി മിച്ചംവന്ന പട്ടികജാതിക്കാരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി 1972 ല്‍ കേരളത്തില്‍ സ്ഥാപിച്ച ലക്ഷം വീട് പദ്ധതികളിലൂടെ പട്ടികജാതിക്കാര്‍ ഭൂരഹിതരായിമാറി.
ഇന്ന് 25906 പട്ടികജാതി കോളനികളിലായി അധിവസിക്കുന്ന നമ്മുടെ സഹോദരന്മാര്ക്ക് പ്രാഥമികാവശ്യങ്ങള്‍ അടക്കം മനുഷ്യന്റെ സ്വകാര്യതയ്ക്ക്പോലും മറയില്ലാതെ മൂന്ന് സെന്റ് ഭൂമിയിലെ ‘തൊഴുത്തില്‍’ കിടക്കേണ്ട ദുര്‍ഗ്ഗതിയാണ്. റോഡ് വക്കത്തും കനാല്‍ പുറംപോക്കിലും റെയില്‍വേ പുറംപോക്കിലും ചേരികളിലും അന്തിയുറങ്ങുകയാണ് ഈ സമൂഹത്തിലെ ഭൂരിഭാഗംപേരും. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അവസ്ഥയെന്തെന്ന് നാമൊന്ന് ചിന്തിച്ചു നോക്കണം. ഏക്കറുകണക്കിന് ഭൂമി സ്വന്തമായുണ്ടായ ആദിവാസികള്‍ ഇന്ന് ഒരു സെന്റ് ഭൂമിക്കുവേണ്ടി സര്‍ക്കാരുകള്‍ക്കു മുന്പില് യാചിക്കുന്നു. ആദിവാസിഭൂമികള്‍ തട്ടിയെടുക്കുന്ന സംഘടിത കയ്യേറ്റക്കാര്‍ ആദിവാസി ഊരുകളെ പട്ടിണിയുടെയും ദൈന്യതയുടെയും സങ്കേതമായി മാറ്റിയിരിക്കുന്നു.
മഹാത്മ അയ്യങ്കാളിയുടെ 153-ാമത് ജയന്തി വര്‍ഷം ആഘോഷിക്കുമ്പോള്‍ കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗം സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ജനസംഖ്യയില്‍ 9.8 ശതമാനം വരുന്ന 3123941 വരുന്ന പട്ടികജാതിക്കാരുടെയും 364189 പട്ടികവര്‍ഗ്ഗക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനും അട്ടമറിക്കുവാനും ആസൂത്രിതവും സംഘടിതവുമായ ശ്രമം നടക്കുന്നു. ഒരുഭാഗത്ത് സംഘടിതമത ന്യൂനപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് സര്‍വ്വ സംഹാരതാണ്ഡവമാടുമ്പോള് കോണ്‍ഗ്രസ്സും സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രീണനതന്ത്രം ഉപയോഗിച്ച് പട്ടികജാതിക്കാരെ വേട്ടയാടുന്നു.
ഇവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേരള സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തിന് അനര്‍ഹമായത് നല്കി പ്രീണനരാഷ്ട്രീയം കളിക്കുന്നു. ഇവര്‍ക്കിടയില്‍ക്കിടന്ന് ഞെരിഞ്ഞമരുകയാണ് പട്ടികജാതി ജനത. പട്ടികജാതി സമൂഹത്തെ കൈപിടിച്ചുയര്‍ത്തി ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഭരണഘടനാശില്പികള് വിഭാവനം ചെയ്തതാണ് പട്ടികജാതി സംവരണം. ഒരു കാലത്ത് മണ്ണിന്റെ മക്കളായി, ഉടമകളായി മണ്ണില്‍ പൊന്നുവിളയിച്ച പട്ടികജാതിക്കാരുടെയും ആദിവാസികളുടെയും കണക്കുപോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. വിദ്യാഭ്യാസ മേഖലയില്‍ പട്ടികജാതിക്കാരന്റെ അവകാശങ്ങള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ കൂലിപട്ടാളമായിരുന്നു കേരളത്തിലെ പട്ടികജാതിക്കാര്‍.
ഇടതുപക്ഷം അധികാരത്തില്‍ കയറുവാന്‍ ഉപയോഗിച്ചത് പാവം പട്ടികജാതിക്കാരെയായിരുന്നു. എന്നാല്‍ പട്ടികജാതിക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനും അട്ടിറിക്കുന്നതിനും എന്നും മുന്‍പന്തിയില്‍ നിന്നതും ഈ ഇടതുപക്ഷമാണ്, പ്രത്യേകിച്ചും സിപിഎം. ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കോയമ്പത്തൂര്‍, കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പ്രമേയം പാസ്സാക്കിയ സിപിഎം പരിവര്‍ത്തിത ക്രിസ്ത്യാനികളേയും, മുസ്ലിങ്ങളേയും പട്ടികജാതിലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചു. രജീന്ദര്‍ സച്ചാര്‍ കമ്മീഷന്റെ മറവില്‍ പാലോളി കമ്മറ്റി രൂപീകരിച്ച് പട്ടികജാതി ആനുകൂല്യങ്ങല്‍ കവര്‍ന്നെടുത്തതും ഇടതുപക്ഷമായിരുന്നു.
അയ്യന്‍കാളിയുടെ 150-ാമത് ജയന്തിവര്‍ഷം കടന്നുപോയി. കേരളം ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോണ്‍ഗ്രസ്സും സിപിഎം അടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളും എവിടെപോയിരുന്നു? ഒരാഘോഷം സംഘടിപ്പിക്കാന്‍പോലും ഇവരാരും തയ്യാറായില്ല. ബിജെപി മാത്രമാണ് അയ്യന്‍കാളിയുടെ 150-ാം ജയന്തി ആഘോഷിക്കാന്‍ തയ്യാറായത്. കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന അയ്യന്‍കാളിയെ ഇന്ദ്രപ്രസ്ഥത്തില്‍ ആദരിച്ചത് ബിജെപിയായിരുന്നു. അതും സാക്ഷാല്‍ ലാല്‍കൃഷ്ണ അദ്വാനി. ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ 2012ല്‍ ദല്‍ഹിയില്‍ അയ്യന്‍കാളിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ട് അദ്വാനി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്- ”അയ്യന്‍കാളിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ ഒരുപിടി പുഷ്പമര്പ്പിച്ചപ്പോള് എന്റെ ജീവിതം ധന്യമായി.”
ചില അഭിനവ ദളിത സാഹിത്യകാരന്മാര് എന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന കപട സാഹിത്യകാരന്മാര് ഇത്രയും കാലം എവിടെയായിരുന്നു? അയ്യന്‍കാളിയെ അവഗണിച്ചപ്പോള്‍ ഇവര്‍ നിശബ്ദത പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അയ്യന്‍കാളിയെ ആദരിച്ചതാണോ തെറ്റ്? ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളചരിത്രമെഴുതിയതില് അയ്യന്‍കാളിയെക്കുറിച്ച് എവിടെയെങ്കിലും ഒരുവാക്ക് കാണിച്ചുതരാമോ?
പട്ടികജാതിക്കാരും ആദിവാസികളും അടിത്തട്ടില്‍ നിന്ന് ദേശീയധാരയിലേക്ക് ഉയര്ന്നുവരേണ്ടവരും സമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്നുമുള്ള ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും സമീപനം രാജ്യത്തെ പട്ടികജാതിക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ വിറളി പൂണ്ട അവസരവാദികളെ കേരളത്തിലെ പട്ടികജാതി സമൂഹം പുച്ഛിച്ചുതള്ളും.
ഇത്രയും കാലം ബിജെപിയോടും സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടും അയിത്തവും തൊട്ടുകൂടായ്മയും പുലര്‍ത്തിയിരുന്ന കേരളത്തിലെ പ്രബലമായ സാമുദായിക-സംഘടനകള്‍ ഇന്ന് ഒരുമിച്ച് ഒരു കുടക്കീഴില് അണിനിരക്കുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇടതു-വലതു മുന്നണികള്‍ക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ ഭൂരിപക്ഷ പട്ടികജാതി സാമുദായിക സംഘടനകള്‍ തങ്ങള്‍ക്ക് പറ്റിയ അമളിയും തെറ്റും തിരിച്ചറിഞ്ഞിരിക്കുന്നു. ഭൂരിപക്ഷ സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ന്യൂനപക്ഷ പ്രീണനം നടത്തിയ ഇടതു-വലതു മുന്നണികള്‍ക്കുള്ള താക്കീത് കൂടിയാണിത്.
ഹൈന്ദവനവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള താല്പര്യത്തെ കേരളത്തിലെ ഭൂരിപക്ഷ സമൂഹഐക്യത്തിന്റെ അനിവാര്യതയാണ് വിളിച്ചോതുന്നത്. ശ്രീനാരായണഗുരുദേവനും മഹാത്മാ അയ്യന്‍കാളിയും ഒരുമിച്ചുനിന്ന് ഒരേ ലക്ഷ്യത്തിനാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേ ലക്ഷ്യവും ഐക്യവുമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിയില് അനിവാര്യം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനും കെപിഎംഎസ് നേതാക്കളും ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇതിന്റെ തുടക്കമായി കാണാവുന്നതാണ്. ബിജെപി -എസ്എന്‍ഡിപി-കെപിഎംഎസ് കൂട്ടായ്മ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ പുതിയ ഒരു തുടക്കം കുറിക്കലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: