കോട്ടയം: ഓണത്തലേന്ന് കോട്ടയം നഗരത്തില്‍ വന്‍മോഷണം. നഗരമദ്ധ്യത്തില്‍ പഴയ സ്വര്‍ണ്ണം വില്‍ക്കുന്ന സ്ഥാപനത്തിലാണ് സംഭവം. സഹായം തേടിയെത്തിയ യുവാവ് സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തില്‍ നിന്ന് ഒന്നരക്കിലോയോളം സ്വര്‍ണവുമായി കടന്നു. കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുനക്കര മുന്‍സിപ്പല്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍സ് മരിയാ ഗോള്‍ഡ് ജൂവലറിയില്‍ നിന്നാണ് 36 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക്് 2നാണു സംഭവം. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഷോപ്പിങ്ങ് കോംപ്ലക്സിലെത്തിയ യുവാവ് ആംഗ്യഭാഷയില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഏതാനും പേപ്പറുകളുമായി കടകള്‍ കയറിയിറങ്ങി. മുഴുക്കൈയ്യന്‍ ഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവാണിതെന്നു കാമറാ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഊമയെപ്പോലെ ആംഗ്യഭാഷയിലാണ് ഇയാള്‍ ആശയവിനിമയം നടത്തിയത്. ഏതാനും കടകളില്‍ കയറിയ ശേഷം മോഷണം നടന്ന കടയിലെത്തി. ജീവനക്കാരനായ മോഹനന് മാത്രമാണ് കടയിലുണ്ടായിരുന്നത്. യുവാവ് കടയ്ക്കുള്ളിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെ ആളില്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ വീണ്ടുമെത്തിയ മോഷ്ടാവ് കൈയിലുണ്ടായിരുന്ന പേപ്പറുകളിലൊന്ന് മോഹനനു നല്കി. ഇയാള്‍ക്കു സഹായം നല്‍കിയവരുടെ പേരുകളായിരുന്നു പേപ്പറിലുണ്ടായിരുന്നതെന്ന് മോഹനന് പറഞ്ഞു.
മോഹനന് പേപ്പര്‍ വായിക്കുന്നതിനിടെ, മേശയുടെ മുകളില്‍ പ്ലാസ്റ്റിക് ട്രേയില്‍ വച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടാവ് തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നു മോഹനന്റെ പക്കല്‍ നിന്നും പേപ്പര്‍ തിരികെ വാങ്ങി ഇയാള്‍ കടയില്‍ നിന്നു പുറത്തിറങ്ങി. അല്പസമയത്തിനു ശേഷമാണു സ്വര്‍ണം നഷ്ടമായ വിവരം മോഹനന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ കടയുടമ അരുണ്‍ മാര്‍ക്കോസിനെ മോഹനന് വിവമരറിയിക്കുകയും ഇയാള്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
പഴയ സ്വര്‍ണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമാണ് അരുണ്‍സ് മരിയാ ഗോള്‍ഡ്. വില്‍പ്പനയ്ക്കെത്തിച്ച 1350 ഗ്രാം സ്വര്‍ണാഭരണങ്ങളാണു മോഷ്ടിക്കപ്പെട്ടത്. ഒരു ഗ്രാം മുതല്‍ മൂന്നു പവന് വരെ തൂക്കം വരുന്ന മാല, കമ്മല്‍, വള ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. 916 ആഭരണങ്ങള്‍ മാത്രം സൂക്ഷിച്ചിരുന്ന ട്രേയാണു മോഷ്ടിക്കപ്പെട്ടത്. ഇന്നലെ വില്‍പ്പന ആരംഭിച്ചപ്പോള്‍ 1506 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും 17 ഗ്രാം മാത്രമാണ് ഇന്നലെ വിറ്റിരുന്നതെന്നും ഉടമ അരുണ്‍ പറഞ്ഞു. സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ട്രേയ്ക്ക് 140 ഗ്രാം തൂക്കം വരും.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മോഷണം നടന്ന കടയിലെയും സമീപ കടകളിലെയും കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് സ്വദേശിയാണു മോഷ്ടാവെന്നു പോലീസ് സംശയിക്കുന്നു. ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, ഡിവൈ.എസ്.പി. വി.അജിത്, സി.ഐ.മാരായ ഗിരീഷ് പി. സാരഥി, എ.ജെ.തോമസ്, വെസ്റ്റ് എസ്.ഐ. ടി.ആര്. ജിജു എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
കടയില്‍ കടന്നുവന്ന ഒരാള്‍ വന്നു സ്വര്‍ണം എടുത്തു കൊണ്ടുപോയെന്നതും, ഇത്രയും കൂടുതല്‍ സ്വര്‍ണം ഇവിടെ സൂക്ഷിച്ചിരുന്നുവെന്നു പറയുന്നതും പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: