കൊച്ചി: മദ്യനയം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ നിലപാട് ദുരൂഹം. മദ്യ നിരോധനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പക്ഷേ ബാറുടമകള്ക്കനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നിരോധനം സുപ്രീംകോടതി റദ്ദാക്കാനുള്ള സാധ്യതയേറി.
സുപ്രീം കോടതിയില്‍ കേസ് തോറ്റുകൊടുക്കുക വഴി സര്‍ക്കാരും യുഡിഎഫ് നേതൃത്വവും ഇരട്ടനേട്ടമാണ് പ്രതീക്ഷിക്കുന്നത്. വാങ്ങിയതായി പറയുന്ന പണത്തിന് പ്രത്യുപകാരമായി ബാറുടമകളെ സഹായിക്കുക, മദ്യ നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയെന്ന പഴിയില്‍ നിന്ന് രക്ഷപ്പെടുക.
സുപ്രീം കോടതി ഉത്തരവ് മൂലമാണ് ബാറുകള്‍ തുറന്നതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നും ജനങ്ങളോട് പറയാം. സുപ്രീംകോടതിയില്‍ കേസ് തോറ്റുകൊടുക്കാനായി വന്‍ ഡീല്‍ നടന്നതായി കോണ്‍ഗ്രസ് നേതാവായ അജയ് തറയില്‍ തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് ഇന്നലെ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചതും. മദ്യ നിരോധന നയത്തില്‍ ഉറച്ചു നില്ക്കേണ്ടതിനു പകരം നയത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ നയം റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ സ്വീകരിച്ചത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചേരിപ്പോരും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റ ശക്തമായ നിലപാടും മൂലമാണ് സര്‍ക്കാരിന് ബാറുടമകളം സഹായിക്കാന്‍ കഴിയാതെ പോയത്. പുറമേക്ക് മദ്യനിരോധനത്തിന് അനുകൂലമാണെന്ന് പറയുമ്പോഴും സര്‍ക്കാരിലും യുഡിഎഫ് നേതൃത്വത്തിലും ബഹുഭൂരിപക്ഷവും ബാറുടമകളുടെ താത്പര്യം സംരക്ഷിക്കണമെന്ന നിലപാടുള്ളവരാണ്.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുതിര്‍ന്ന അഭിഭാഷകനാണ് ഇപ്പോള്‍ ബാറുടമകള്‍ക്കുവേണ്ടി ന്യൂദല്‍ഹിയില്‍ ഡീല്‍ ഉറപ്പിക്കുന്നത് എന്നാണ് വിവരം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംസ്ഥാന എക്സൈസ് മന്ത്രി കെ.ബാബു എന്നിവരുമായി ഇദ്ദേഹം നേരിട്ട് ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസിന്റെ ഗതിവിഗതികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നിരോധനം സുപ്രീം കോടതി റദ്ദാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: