ന്യൂദല്‍ഹി: രാജ്യത്തെ നഗരങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട നഗരങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 100 നഗരങ്ങളില്‍ 98 എണ്ണത്തിന്റെ പേരാണ് ഇന്നലെ കേന്ദ്രനഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചത്.
നഗരങ്ങളില്‍ 24 എണ്ണം സംസ്ഥാന തലസ്ഥാനങ്ങളാണ്. 24എണ്ണം വ്യാവസായിക കേന്ദ്രങ്ങളും 18 എണ്ണം സാംസ്ക്കാരിക,വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. 5 തുറമുഖ നഗരങ്ങളും 3 വിദ്യാഭ്യാസ-ആരോഗ്യകേന്ദ്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. ഉത്തര്‍പ്രദേശിന് അനുവദിച്ച 13ല്‍ ഒരെണ്ണം പ്രഖ്യാപിച്ചിട്ടില്ല. ജമ്മുകാശ്മീര്‍ ഏതു നഗരത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനമെടുത്തില്ല.
ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 8 നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിച്ചു. ഒരുലക്ഷം മുതല്‍ 5 ലക്ഷം വരെ ജനസംഖ്യയുള്ള 35 നഗരങ്ങളും 5-10 ലക്ഷം ജനസംഖ്യയുള്ള 21 നഗരങ്ങളും സ്മാര്‍ട്ട് സിറ്റി പട്ടികയിലുണ്ട്. ഇതില്‍ കൊച്ചിയും ഉള്‍പ്പെടും. 10-25ലക്ഷം വരെ ജനസംഖ്യയുള്ള 25 നഗരങ്ങളുണ്ട്. 25-50ലക്ഷം ജനസംഖ്യയുള്ള 5 നഗരങ്ങളും 50ലക്ഷത്തിന് മുകളില്‍ ആളുകള്‍ അധിവസിക്കുന്ന നാല് മഹാനഗരങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടു.
65 ചെറിയ നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു വഴി നഗരങ്ങളുടെ വികസനം കൃത്യമായ രീതിയില്‍ ആരംഭത്തില്‍ മുതല്‍ നടപ്പാക്കാനാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇറ്റാനഗര്‍, പാട്ന, ഷിംല, ബംഗലൂരു, ദമാന്‍,തിരുവനന്തപുരം, പുതുച്ചേരി, ഗാങ്ടോക്, കൊല്‍ക്കത്ത എന്നീ തലസ്ഥാന നഗരങ്ങള്‍ പദ്ധതിയില്‍ ഇടംപിടിക്കാതിരുന്നത് തന്നെ നഗരങ്ങളുടെ പ്രധാന്യത്തെ അടിസ്ഥാനമാക്കിയല്ല സ്മാര്‍ട്ട് സിറ്റികള്‍ നടപ്പാക്കുന്നത് എന്നതിന്റെ തെളിവാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യത്തെ ആകെ നഗര ജനസംഖ്യയുടെ 35ശതമാനമായ 13കോടി പേര് അധിവസിക്കുന്ന നഗരങ്ങളാണ് 98 എണ്ണം. അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന്(അമൃത്) പദ്ധതികൂടി നടപ്പാകുന്നതോടെ നഗരങ്ങളിലെ 80 ശതമാനവും പദ്ധതിയുടെ കീഴിലെത്തും.
ജനറം പദ്ധതി വഴി നഗരങ്ങള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ലഭിച്ചത് കേവലം 36,000 കോടി രൂപയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 3ലക്ഷം കോടി രൂപയാണ് വിവിധ നഗരവികസന പദ്ധതികള്‍ക്കായി വകയിരുത്തിയത്.
സ്മാര്‍ട്ട് നഗരങ്ങള്‍
പോര്‍ട്ട് ബ്ലെയര്‍(ആന്റമാന് നിക്കോബര്‍), വിശാഖപട്ടണം,തിരുപ്പതി, കാക്കിനട(ആന്ധ്രാപ്രദേശ്), പസിഗട്ട്(അരുണാചല്‍ പ്രദേശ്), ഗുവാഹത്തി(ആസാം), മുസാഫര്‍പൂര്‍, ഭഗല്‍പൂര്‍, ബീഹാര്ഷെരീഫ്(ബീഹാര്‍), ഛണ്ഡീഗട്ട്(ഛണ്ഡീഗട്ട്), റായ്പൂര്‍,ബിലാസ്പൂര്‍, (ഛത്തീസ്ഗട്ട്), ദിയു(ദാമന്‍ദിയു), സില്‍വാസ(ദാദ്ര,നാഗര്‍ഹവേലി), ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്(ദല്‍ഹി), പനാജി(ഗോവ), ഗാന്ധിനഗര്‍, അഹമ്മദാബാദ്, സൂറത്ത്, വഡോദര,രാജ്കോട്ട്, ദഹോഡ്(ഗുജറാത്ത്), കര്‍ണ്ണാല്‍,ഫരീദാബാദ്(ഹരിയാന), ധര്‍മ്മശാല(ഹിമാചല്‍ പ്രദേശ്), റാഞ്ചി(ഝാര്‍ഖണ്ഢ്),മംഗലുരു, ബെല്‍ഗാം,ഷിമോഗ, ഹൂബ്ലി, തുമകുരു,ദേവനഗരി(കര്‍ണ്ണാടക), കൊച്ചി(കേരളം), കവരത്തി(ലക്ഷദ്വീപ്), ഭോപ്പാല്‍,ഇന്‍ഡോര്‍, ജബല്‍പൂര്‍,ഗ്വാളിയോര്‍,സാഗര്‍,സത്ന, ഉജ്ജയിന്‍(മധ്യപ്രദേശ്), നവി മുംബൈ,നാസിക്, താനെ, ഗ്രേറ്റര്‍ മുംബൈ, അമരാവതി,,സോലാപുര്‍, നാഗ്പൂര്‍, കല്യാണ്‍, ഔറംഗാബാദ്, പൂനെ(മഹാരാഷ്ട്ര), ഇംഫാല്‍(മണിപ്പൂര്‍), ഷില്ലോങ്(മേഘാലയ), ഐസ്വാള്‍(മിസോറാം), കൊഹിമ(നാഗാലാന്റ്), ഭൂവനേശ്വര്‍, റൂര്‍ക്കല(ഒറീസ), ഔള്ഗരറ്റ്(പോണ്ടിച്ചേരി), ലുധിയാന, ജലന്ധര്‍, അമൃത്സര്‍(പഞ്ചാബ്), ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട, അജ്മീര്‍(രാജസ്ഥാന്), നംച്ചി(സിക്കിം), തിരുച്ചിറപ്പള്ളി. തിരുനല്‍വേലി, ഡിണ്ടിഗല്‍,തഞ്ചാവൂര്‍,തിരുപ്പൂര്‍,സേലം, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര,ഈറോഡ്, തൂത്തുക്കുടി, ചെന്നൈ(തമിഴ്നാട്), ഗ്രേറ്റര്‍ ഹൈദ്രാബാദ്,ഗ്രേറ്റര്‍ വാറങ്കല്‍(തെലങ്കാന),അഗര്‍ത്തല(ത്രിപുര), മൊറാദാബാദ്, അലിഗട്ട്, സഹരാന്‍പൂര്‍, ബറേലി, ഝാന്‍സി, കാണ്പൂര്സ അലഹബാദ്, ലഖ്നൗ, വാരണാസി, ഗാസിയാബാദ്, ആഗ്ര,രാംപൂര്‍(ഉത്തര്‍പ്രദേശ്), ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്), ന്യൂടൗണ്‍ കൊല്‍ക്കത്ത, ബിധാന്‍ നഗര്‍,ദുര്‍ഗ്ഗാപൂര്‍,ഹാല്‍ഡ(പശ്ചിമബംഗാള്‍)
പദ്ധതി തയ്യാറാക്കി മുന്നിലെത്തിയാല്‍ ഉടന്‍ തുക
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ നഗരങ്ങളും ഉടന്‍ തന്നെ നഗരാടിസ്ഥാനത്തില്‍ സ്മാര്‍ട്ട് സിറ്റി പ്ലാനുകള്‍ തയ്യാറാക്കി കേന്ദ്രനഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിക്കണം. അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുള്ള പ്ലാനുകള്‍ക്ക് മുന്‍തൂക്കം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കപ്പെടുന്ന പ്ലാനുകളില്‍ ഏറ്റവും മുന്നിലെത്തുന്ന 20 നഗരങ്ങള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ ധനസഹായം ലഭിച്ചു തുടങ്ങും. അടുത്ത രണ്ട് റൗണ്ടുകളിലായി മറ്റ് നഗരങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കും. എന്നാല്‍ എല്ലാ റൗണ്ടുകളിലും നഗരവികസന പ്ലാനുകള്‍ മത്സരത്തിന് വിധേയമാക്കും. ഏറ്റവും മികച്ചവയ്ക്ക് മാത്രമേ സ്മാര്‍ട്ട്സിറ്റി ധനസഹായം ലഭിക്കൂ. രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങള്‍ക്ക് ആദ്യം 200 കോടി രൂപയും പിന്നീട് മൂന്നുവര്‍ഷം 100 കോടി രൂപവീതവും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: