ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്ചയായി ഭക്തര്‍ ഉത്രാടകാഴ്ചക്കുലകള് സമര്‍പ്പിച്ചു. രാവിലെ ശീവലിക്ക് ശേഷം 7.30 ഓടെ സ്വര്‍ണ്ണ ക്കൊടിമരചുവട്ടില് അരിമാവണിഞ്ഞ് നാക്കില വെച്ചതിന് മേലെ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി സ്വര്‍ണ്ണവര്‍ണ്ണ നിറത്തിലുള്ള ആദ്യകാഴ്ചക്കുല സമര്‍പ്പിച്ചു. തുടര്‍ന്ന് ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി വാസുദേവന്‍ നമ്പൂതിരി, കീഴ്ശാന്തി തേലമ്പറ്റ കേശവന് നമ്പൂതിരി, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി തുടങ്ങിയവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.
മന്ത്രി സി. എന്‍. ബാലകൃഷ്ണന്, ദേവസ്വം ചെയര്മാന് ടി. വി. ചന്ദ്രമോഹന്, ഭരണസമിതി അംഗങ്ങളായ കെ. ശിവശങ്കരന്, അഡ്വ. എം. ജനാര്ദ്ദനന്, പി. വി. ബിനേഷ്,ഡിഐജി. പി. വിജയന്, ഡോ. ബീന തുടങ്ങിയവരും രാവിലെ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ ഭക്തര്‍ക്ക് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു.
ആയിരത്തിലധികം കാഴ്ചക്കുലകളാണ് തിരുമുല്‍ക്കാഴ്ചയായി ലഭിച്ചത്. ലഭിച്ച കാഴ്ചക്കുലകളില്‍ ഒരു ഭാഗം ഗുരുവായൂരപ്പന്റെ ആനകള്‍ക്ക് നല്കി. ഒരു ഭാഗം ഇന്ന് നടക്കുന്ന തിരുവോണസദ്യക്ക് പഴപ്രഥമന്‍ ഉണ്ടാക്കുന്നതിനുമായി നീക്കിവെച്ചു. ബാക്കി കുലകള്‍ ഭക്തര്‍ക്ക് ലേലം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: