കൃഷ്ണഗിരി (വയനാട്): ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തെ കളി ഏറെയും മഴയില്‍ ഒലിച്ചുപോയി. ഇന്നലെ 22 ഓവര്‍ മാത്രമാണ് കളിനടന്നത്. എങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 400 കടന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 417 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധസെഞ്ചുറി നേടിയ അക്ഷര്‍ പട്ടേലിന്റെ മികച്ച ബാറ്റിംഗാണ് ഇന്ത്യന്‍ സ്കോര്‍ 400 കടത്തിയത്.
മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 69 റണ്‍സുമായി അക്ഷര്‍ പട്ടേലും 19 റണ്‍സുമായി കരണ്‍ ശര്‍മ്മയുമാണ് ക്രീസില്‍. രണ്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ എ ടീമിന് ഒന്നാം ഇന്നിങ്സില്‍ 157 റണ്‍സിന്റെ ലീഡായി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 260 റണ്‍സിന് പുറത്തായിരുന്നു. ഇന്ന് ഒരു ദിവസത്തെ കളി മാത്രം ബാക്കിനില്‍ക്കേ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണ്.
6ന് 342 റണ്‍സ് എന്ന നിലയില്‍ ഇന്നലെ കളി തുടര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 34 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന് ബെയ്ന്‍സ് ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്ത് മടങ്ങി. സ്കോര്‍ 7ന് 347. ഒരു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എട്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ജയന്ത് യാദവിനെ പെയ്ഡറ്റ് ബൗള്‍ഡാക്കി. പിന്നീട് അക്ഷര്‍ പട്ടേലും ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 400 കടത്തി വിട്ടത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പെയ്ഡറ്റ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 41 ഓവറില്‍ 191 റണ്‍സ് വഴങ്ങിയാണ് പെയ്ഡറ്റിന്റെ പ്രകടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: