ഡര്ബന്: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ 62 റണ്‍സിന്റെ വിജയം നേടിയ ദക്ഷിണാ്രഫിക്ക മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സ് ലോക റെക്കോര്‍ഡ് നേടിയതാണ് മത്സരത്തിലെ സവിശേഷത.
ഏകദിന ചരിത്രത്തില്‍ അതിവേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്. 190 മത്സരങ്ങളിലെ 182 ഇന്നിങ്സുകളില്‍ നിന്നാണ് ഡിവില്ലിയേഴ്സ് ഏകദിനത്തില്‍ 8000 റണ്‍സ് തികച്ചത്. 19 റണ്‍സെടുത്തതോടെയാണ് ഡിവില്ലിയേഴ്സ് നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ 48 പന്തില്‍ 64 റണ്‍സാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം. ഇതോടെ ഡിവില്ലിയേഴ്സിന്റെ അക്കൗണ്ടില്‍ 8045 റണ്‍സായി. മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഡിവില്ലിയേഴ്സ് തകര്‍ത്തത്. 200 ഏകദിനങ്ങളില്‍ നിന്നാണ് ഗാംഗുലി 8000 ക്ലബ്ബിലെത്തി റെക്കോര്‍ഡിട്ടത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റിന് 283 റണ്‍സെടുത്തു. ഡിവില്ലിയേഴ്സിന് പുറമെ വാന്‍വിക് (58), ആംല (44), ബഹാര്‍ഡിന്‍ (40), മില്ലര്‍ (36) എന്നിവരുടെ മികച്ച ബാറ്റിങാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച ടോട്ടല്‍ നേടിക്കൊടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്‍ഡിന് 49.2 ഓവറില്‍ 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 54 റണ്‍സെടുത്ത ലാഥമാണ് കിവീസ് നിരയിലെ ടോപ് സ്കോറര്‍. വില്ല്യംസണ് (39), മണ്േറാ (35) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി വീസ് മൂന്നും ഇമ്രാന് താഹിര്‍, രബാദ എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഡിവില്ലിയേഴ്സ് മാന്‍ ഓഫ് ദി മാച്ച്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം ആംലയാണ് പരമ്പരയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: