ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ നാലു പാക് ഭീകരരെ സൈന്യം ശക്തമായ ഏറ്റുമുട്ടലില്‍ വധിച്ചു. ഒരാളെ ജീവനോടെ പിടിച്ചു. 22 കാരനായ സജ്ജദ് അഹമ്മദാണ് പിടിയിലായ ഭീകരന്. കഷ്ടിച്ച് ഒരു മാസം മുന്‍പാണ് ലഷ്കര്‍ ഭീകരന് ഉസ്മാന് ഖാന് എന്ന മൊഹമ്മദ് നാവേദിനെ സൈന്യം പിടിച്ചത്. സൈന്യത്തിന്റെ രണ്ടാമത്തെ വലിയ നേട്ടമാണിത്. അതിര്ത്തക്കപ്പുറത്തുള്ള ഭീകരത്താവളങ്ങളെക്കുറിച്ചും ഭീകരരെ സഹായിക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സൈന്യം.
ബുധനാഴ്ച രാത്രിയിലാണ് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്കടുത്ത്, സൈന്യവും ഭീകരരുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കന്‍ കശ്മീരിലെ ഉറി സെക്ടര്‍ മുതല്‍ റാഫിബാദിലെ പന്സാല വരെ സുരക്ഷാസൈനികര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയത്താണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മൂന്നു പേരെ സൈന്യം വെടിവച്ചുകൊന്നു. ഒരാളെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ സേന പിടികൂടിയത്. തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ മുസാഫര്‍ഗഡില്‍ നിന്നുള്ള ഭീകരനാണ് സജ്ജദ് അഹമ്മദ്. ശ്രീനഗറിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ച ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ കിഷ്ത്വാറിലെ ഭീകരത്താവളത്തില്‍ നിന്ന് സൈന്യം ഒരു എകെ 47 തോക്ക്, എകെ തോക്കുകളില്‍ ഉപയോഗിക്കുന്നവെടിയുണ്ടകള് അടങ്ങിയ മൂന്നു മാഗസീനുകള്, എട്ട് ഗ്രനേഡുകള്‍, ഒരു സാറ്റലൈറ്റ് ഫോണ്‍, നാല് റേഡിയോ സെറ്റുകള്‍, 12 ഹാന്‍ഡ് ഗ്രനേഡുകള്‍, രണ്ട് ദൂരദര്‍ശിനികള്‍ എന്നിവ പിടിച്ചെടുത്തു.
ഒരു മാസം മുന്‍പാണ് ഉധംപൂരിലെ പോലീസ് സ്റ്റേഷന് ആക്രമിച്ച സംഘത്തിലെ നാവേദെന്ന ഭീകരനെ നാട്ടുകാരും സൈന്യവും ചേര്‍ന്നാണ് പിടിച്ചത്. പാക്കിസ്ഥാന്‍കാരനായ ഇയാള്‍ ലഷ്കര്‍ ഭീകരനായിരുന്നു. ഇയാളില്‍ നിന്ന് സൈന്യത്തിന് ഭീകരരുടെ പരിശീലന കേന്ദ്രങ്ങളെപ്പറ്റിയും ഭീകരരെ സഹായിക്കുന്ന നാട്ടുകാരെപ്പറ്റിയുമുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. ഭീകരരെ അയക്കുന്നത് തങ്ങളല്ലെന്ന പാക് അവകാശവാദത്തിന് കനത്ത തിരിച്ചടിയായിരുന്നു നാവേദിന്റെ അറസ്റ്റ്. സൈന്യത്തെ ആക്രമിക്കുന്നതടക്കം കൃത്യമായ ലക്ഷ്യത്തോടെയാണ് തങ്ങളെ ഭാരതത്തിലേക്ക് അയച്ചതെന്ന് നാവേദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: