കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇന്ന് തുടക്കം. ഇരു രാജ്യങ്ങളും ഓരോ ടെസ്റ്റ് വീതം ജയിച്ച് തുല്യനിലയിലാണ്. ഇതോടെ അവസാന ടെസ്റ്റ് നിര്‍ണ്ണായകമായി. ഈ ടെസ്റ്റില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത പ്രകടനത്തോടെ ശ്രീലങ്കയും രണ്ടാം ടെസ്റ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യയും വിജയിച്ചിരുന്നു.
കഴിഞ്ഞ ടെസ്റ്റോടെ ക്രിക്കറ്റ് കരിയറിന് അവസാനമിട്ട കുമാര്‍ സംഗക്കാരയുടെ അഭാവത്തിലാണ് ശ്രീലങ്കന്‍ പോരാളികള്‍ ഇന്ന് ആരംഭിക്കുന്ന അവസാന ടെസ്റ്റിനിറങ്ങുന്നത്. അതേസമയം കോഹ്ലിക്കും അവസാന ടെസ്റ്റ് നിര്‍ണായകമാണ്. മുഴുവന്‍ സമയ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റശേഷം കോഹ്ലിയുടെ കീഴില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യന്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ടെസ്റ്റ് നടക്കുക.
പരിക്കിന്റെ പിടിയിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റിനിനെ പരിക്കേറ്റ് ടീമില്‍ നിന്ന് പിന്‍വാങ്ങിയ ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെ മറ്റൊരു ഓപ്പണറായ മുരളി വിജയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ളത്. ഇരുവരും അവസാന ടെസ്റ്റില്‍ കളിക്കില്ല. ഇവര്‍ക്ക് പകരമായി നമന്‍ ഓജയും മലയാളി താരം കരുണ്‍നായരും ടീമില്‍ ഇടംപിടിച്ചു. ഓജ ഇന്ന് കളിക്കുമെന്ന് കരുതുന്നത്. എന്നാല്‍ കരുണ്‍നായര്‍ക്ക് അവസരം ലഭിക്കാനിടയില്ല. പകരം ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാതിരുന്ന ചേതേശ്വര്‍ പൂജാരയായിരിക്കും ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യത. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ പൂജാര അനുയോജ്യനാണെന്ന് ക്യാപ്റ്റന്‍ കോഹ്ലി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ വന്നാല്‍ ലോകേഷ് രാഹുലിനൊപ്പം പൂജാര ഓപ്പണറുടെ റോളില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ബൗളിംഗ് നിര മികച്ച ഫോമിലാണ്. ആര്. അശ്വിനും അമിത് മിശ്രയും എതിരാളികളെ കറക്കിവീഴ്ത്തുന്നതില് കഴിവ് പ്രകടമാക്കി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വിക്കറ്റെടുത്തു തങ്ങളുടേതായ സംഭാവന നല്കുന്നു.
അതേസമയം ഇതിഹാസതാരമായ കുമാര്‍ സംഗക്കാരയുടെ വിടവാങ്ങലിന്റെ ദുഃഖത്തിലാണ് ലങ്ക ഒരുങ്ങുന്നത്. സംഗക്ക് പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം അവര്‍ക്ക് കണ്ടെത്തണം. സംഗക്ക് പകരമായി ഉപുല്‍ തരംഗയെ അവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എട്ടുവര്‍ഷത്തിനിടെ അതിലേറെ തവണ ടീമില്‍ വരികയും പുറത്താകുകയും ചെയ്ത താരമാണ് തരംഗ. 2004ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ സുനാമിയില്‍ വീടും സ്വന്തക്കാരെയും നഷ്ടപ്പെട്ട തരംഗയെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിച്ചതു സംഗക്കാരയായിരുന്നു. രണ്ടാംവരവിനു വഴിയൊരുക്കിയ അതേ താരത്തിന്റെ പകരക്കാരനാകുകയെന്ന അപൂര്‍വതയും തരംഗയുടെ തിരിച്ചുവരവിനുണ്ട്.
തുടക്കത്തില്‍ ബാറ്റ്സ്മാന്മാരെയും പിന്നീട് സ്പിന്നര്‍മാരെയും അകമഴിഞ്ഞു പിന്തുണക്കുന്നതാണ് പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച്. ഇത്തവണയും പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാകില്ല എന്നതിനാല്‍ ടോസ് നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: