കോട്ടയം: സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തതിനാല്‍ തല ചായ്ക്കാന്‍ ഇടമില്ലാതെ പാലത്തിനടിയില്‍ അഭയം തേടി മധുവും കുടുംബവും. വനവാസി വിഭാഗമായ ഹിന്ദു മലവേടന് സമുദായത്തില്‍പ്പെട്ട മധുവും കുടുംബവും മൂന്ന് വര്‍ഷമായി കോട്ടയത്ത് എത്തിയിട്ട്. വാടകയ്ക്ക് വീടെടുത്ത് താമസിക്കാന്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ ആര്‍പ്പൂക്കര പഞ്ചായത്തിന്റേയും നീണ്ടൂര്‍ പഞ്ചായത്തിന്റേയും അതിര്‍ത്തിയായ കുട്ടോമ്പുറം പാലത്തിന് കീഴിലാണ് താമസിക്കുന്നത്.
തടിക്കഷണങ്ങള്‍ കൊണ്ടും പടുതകൊണ്ടും മൂടിക്കെട്ടിയാണ് ഇവര്‍ കിടന്നുറങ്ങുന്നത്. ഭാര്യ അമ്മിണിയും മകന് രാജേഷും മകള്‍ അമ്പിളിയും കുഞ്ഞമ്മ രാധയുമാണ് മധുവിനൊപ്പം പാലത്തിന്റെ കീഴില്‍ താമസിക്കുന്നത്. മധു കുപ്പിപെറുക്കിയും അടുത്തുള്ള ഷാപ്പില് ഗ്ലാസ്സ് കഴുകിയും കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. മധുവും കുടുംബവും ഇതിനുമുമ്പ് നീണ്ടൂരിന്റെ വിവിധ ഭാഗങ്ങളില്‍ വീട് വാടകക്കെടുത്ത് താമസിച്ചിരുന്നു. എന്നാല്‍ വാടക നല്കാന് നിവൃത്തിയില്ലാത്തതിനാല്‍ വീട് വിട്ട് തെരുവില്‍ ഇറങ്ങേണ്ടിവന്നു.
പിന്നീട് നീണ്ടൂരിലെ പഴയ ബോട്ട് ജെട്ടിക്ക് സമീപം പഞ്ചായത്ത് സ്ഥലത്ത് കുടില്‍ കെട്ടി താമസം ആരംഭിച്ചു. അവിടെയും താമസിക്കാന്‍ സാഹചര്യം ഉണ്ടാവാത്തതിനാലാണ് പിന്നീട് കുട്ടോമ്പുറം പാലത്തിന് കീഴില്‍ താമസം ആരംഭിച്ചത്. കുട്ടോമ്പുറം പാലത്തിന് കീഴില്‍ ഇവരെ കൂടാതെ ചേര്‍ത്തല സ്വദേശികളായ ഗണേശനും മീനാക്ഷിയും അന്തിയുറങ്ങാന്‍ എത്താറുണ്ട്. മഴക്കാലം ആരംഭിച്ചാല്‍ പാലത്തിന് കീഴില്‍ ജീവിക്കാന്‍ സാധിക്കില്ല.
റോഡ് സൈഡില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുകയും കടത്തിണ്ണയിലും മറ്റുമാണ് ഈ കുടുംബം അന്തിഉറങ്ങുന്നത്. 7-ാം ക്ലാസ്സില്‍ പഠിക്കുന്ന മധുവിന്റെ കൊച്ചുമോള് അനു ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. വീട് നിര്‍മ്മിക്കുന്നതിനായി ഏറ്റുമാനൂര്‍ ബ്ലോക്കില്‍ അപേക്ഷ നല്‍കിയിരുന്നു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ മധു നല്കിയ അപേക്ഷ തള്ളി. ഓരോ ദിനവും കഷ്ടിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന തനിക്ക് സ്വന്തമായി സ്ഥലം വാങ്ങുവാനുള്ള സാമ്പത്തികം ഇല്ലെന്നാണ് മധു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: