തിരുവനന്തപുരം: പരാതികളുടെ പ്രളയമായിരുന്ന കേരള ജലവിഭവ വകുപ്പില്‍ പാരതികള്‍ നന്നേ കുറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ കേന്ദ്രീകൃത കണ്‍സ്യൂമര്‍ ബില്ലിംഗ് സര്‍വ്വീസ് സംവിധാനമായ ഇ-അബാക്കസ് പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെയാണ് പരാതികള്‍ കുറഞ്ഞത്.
ഇ-അബാക്കസ് പദ്ധതിയിലൂടെ വാട്ടര്‍ അതോറിറ്റിയുടെ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നടത്താന്‍ കഴിയും.
വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പടികള്‍ കയറിയിറങ്ങാതെ ഉപഭോക്താവിന്റെ പേരുമാറ്റല്‍, കണക്ഷന് വിച്ഛേദിക്കല്‍, പുനസ്ഥാപിക്കല്‍, ഇടനിലക്കാരില്ലാതെ പുതിയ കണക്ഷനുള്ള അപേക്ഷാ ഫാറം നല്കല്, ബില്‍ തുക അടയ്ക്കല്‍ തുടങ്ങി ചെറുതും വലുതുമായ ആവശ്യങ്ങള്‍ ഇതിലൂടെ സാധിക്കും.
2005 ലാണ് പദ്ധതിയുടെ പ്രോജക്ടിന് രൂപം നല്‍കിയത്. 2007ല്‍ നടപ്പിലാക്കിത്തുടങ്ങി. പരാതികള്‍ക്ക് ഇടനല്‍കാതിരിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ അഞ്ചുവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുകയായിരുന്നു. ഇതു വിജയിച്ചതോടെ 2012 മുതല്‍ സംസ്ഥാനം മുഴുവന്‍ ഇ-അബാക്കസ് നടപ്പാക്കിത്തുടങ്ങി. വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനത്തോളം ഗ്രാമങ്ങളും പട്ടണങ്ങളും ഇ-അബാക്കസിനു കീഴിലായി.
പദ്ധതി നടപ്പിലായതോടെ മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപഭോക്താക്കളുടെ പഴികേള്‍ക്കേണ്ടി വരുന്നില്ല. ബില്‍തുക ഭീമമാകുമ്പോള്‍ റീഡിംഗിലെ വ്യത്യാസമാണെന്ന് കരുതി നിരവധി പരാതികളാണ് ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിച്ചിരുന്നത്. ഇ-അബാക്കസ്സിലൂടെ ഉപഭോക്താവിന് വീട്ടിലിരുന്ന് തങ്ങള്‍ എത്ര ലിറ്റര്‍ വെള്ളം കഴിഞ്ഞ മാസം ഉപയോഗിച്ചു എന്ന് കണ്ടെത്താനാകും. പദ്ധതി വിജയകരമായതോടെ വാട്ടര്‍ അതോറിറ്റിയെ തേടി പുരസ്ക്കാരവുമെത്തി.
ഭാരത സര്‍ക്കാരിന്റെ സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെരിറ്റ് പുരസ്ക്കാരമാണ് ലഭിച്ചത്. ദല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇ-അബാക്കസ് പദ്ധതി നടപ്പിലാക്കി വരുന്നതിനുള്ള അംഗീകാരം കൂടിയാണ് പുരസ്കാരം.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പൊതുജന സേവനങ്ങള്‍ക്കുള്ള ഇ- സിറ്റിസണ്‍സ് വിഭാഗത്തിലെ 2013ലെ ഇ-ഗവേണന്‍സ് അവാര്‍ഡും വാട്ടര്‍ അതോറിറ്റിക്കായിരുന്നു. ഡേറ്റാ ബെയ്സ് ഉപദേഷ്ടാവ് സുജാതയും എഡിബിഎ ജിതേന്ദ്രിയവും ആണ് പദ്ധതി നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നത്. സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ നടക്കുന്ന സ്കോച്ച് സമ്മേളനത്തില്‍ സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെരിറ്റ് പുരസ്കാരം കേരള വാട്ടര്‍ അതോറിറ്റിക്ക് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: