കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ ഉപരിപഠനം നടത്തുന്ന പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് നിര്‍ത്തലാക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍. 2009ല്‍ എം.എ.ബേബിയാണ് സ്വാശ്രയ കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം വേണ്ടന്നുവച്ചത്. 50/209-2/7/2009 സര്‍ക്കാര്‍ ഉത്തരവിലൂടെ സ്റ്റൈപ്പന്റ് നല്‍കുന്നത് സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമാക്കുകയായിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ആനുകൂല്യത്തിന് സ്വാശ്രയ- സര്‍ക്കാര്‍ വിവേചനം ഇല്ലെന്നതും ശ്രദ്ധേയമാണ്. സര്‍വ്വകലാശാലയില്‍ നിന്നും നേരിട്ടാണ് പട്ടികജാതി- വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സ്റ്റൈപ്പന്റ് നല്‍കുന്നത്. ഇതില്‍ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്.
സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കുന്നതും 50 ശതമാനം മെരിറ്റ് നിശ്ചയിച്ചിരിക്കുന്നതും സംസ്ഥാന സര്‍ക്കാരാണ.് എന്നാല്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ കോളേജ് എന്ന പേരിലാണ് വിവേചനം. ഇതേത്തുടര്‍ന്ന് സ്വാശ്രയ കോളേജുകളില്‍ ഉപരിപഠനം നടത്തുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടുകയാണ്.
ഇതിനിടെ ചില സ്വാശ്രയകോളേജുകാര്‍ കുട്ടികളെ കിട്ടുന്നതിനായി പട്ടികജാതി- വര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ട് ലഭിക്കുമെന്ന് പറഞ്ഞ് പ്രവേശനം നല്‍കുകയും പിന്നീട് പരീക്ഷ അടുക്കാറാകുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ഫീസ് അടച്ചില്ലെങ്കില്‍ പരീക്ഷക്ക് ഇരിക്കാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നു. ഇതേത്തുടര്‍ന്ന് കടംവാങ്ങിയും പണയപ്പെടുത്തിയും വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഒരു സെമസ്റ്ററിന് 18,000 രൂപ വരെയാണ് ഫീസ്.
സ്വാശ്രയകോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലത്തെ ഒരു വിദ്യാര്‍ത്ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ സ്റ്റൈപ്പന്റ് വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ ഉത്തരവിനെതിരെ റിവ്യൂഹര്‍ജി നല്‍കുകയാണ് ചെയ്തത്.
പിന്നോക്ക ക്ഷേമം പ്രസംഗിക്കുന്ന എല്‍ഡിഎഫ് പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന ആനുകൂല്യം ഇല്ലാതാക്കുകയും യുഡിഎഫ് അതിനെ അനൂകൂലിക്കുകയും ചെയ്തപ്പോള്‍ ഉപരിപഠനം നടത്തുന്ന പതിനായിരക്കണക്കിന് പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുളടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: