തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന് അടിസ്ഥാനമായ മഹാബലിയെയും വാമനമൂര്‍ത്തിയെയും അവഹേളിച്ച് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന്. ഓണാഘോഷത്തിന്റെ ഭാഗമായി കെടിഡിസി ചെയര്മാന് വിജയന് തോമസ് പുറത്തിറക്കിയ ആശംസാ കാര്‍ഡിലാണ് അവഹേളനം.
ഓലക്കുട നിലത്തുവച്ച് വാമനമൂര്‍ത്തി ഒരു കസേരയിലിരുന്ന് മഹാബലിയുടെ തലയില്‍ ഇടതുകാല്‍കൊണ്ട് ചവിട്ടുന്ന ചിത്രമാണ് ആശംസാ കാര്‍ഡിലുള്ളത്. കൂടാതെ ‘ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു; അതുതന്നെയാണ് ചരിത്രത്തിന്റെ പോരായ്മയും’ എന്ന് മലയാളത്തിലും ഇതേ അര്‍ഥം വരുന്ന ഇംഗ്ലീഷിലുള്ള വാക്യവും കാര്‍ഡിന് മുകളില്‍ തലക്കെട്ടായി നല്‍കിയിട്ടുണ്ട്.
ആശംസാകാര്‍ഡുകള്‍ ഓരോ ആഘോഷ കാലത്തും പലരും പുറത്തിറക്കാറുണ്ട്. ആഘോഷിക്കപ്പെടുന്ന ഉത്സവവുമായി ബന്ധപ്പെട്ട ആശംസകളായിരിക്കും കാര്‍ഡില്‍ രേഖപ്പെടുത്തുക. ഇവിടെ തികച്ചും വ്യത്യസ്തമായി, ഓണം ആഘോഷിക്കാനുള്ളതല്ല മറിച്ച് തട്ടിപ്പിന്റെ ചരിത്രമാണ് ഓണത്തിന് പുറകിലുള്ളതെന്ന അര്‍ഥം വരുന്ന ആശംസയാണ് നല്‍കിയിരിക്കുന്നത്.
വാമനമൂര്‍ത്തിയെ പുരാണങ്ങള്‍ വര്‍ണിക്കുന്നത് ബ്രഹ്മചാരി അഥവാ ബ്രാഹ്മണ ബാലകനായാണ്. ഇവിടെ തലമൊട്ടയടിച്ച് ഗുണ്ടയെപ്പോലെ, മധ്യവയസ്കനായ ആളായാണ് വാമനനെ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല കസേരയിലിരുന്ന് മഹാബലിയുടെ തലയില്‍ ഇടതുകാല് കൊണ്ട് ചവിട്ടാന്‍ തുനിയുന്ന വാമനന്റെ ചിത്രം മുതലാളി തൊഴിലാളി ബന്ധവും സൂചിപ്പിക്കുന്നു. വാമനപുരാണവും മറ്റുമനുസരിച്ച് ബാലബ്രഹ്മചാരിയായ വാമനന് നര്‍മദാതീരത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലി തമ്പുരാനോട് തപസ്സിനായി മൂന്നടി മണ്ണ് യാചിക്കുന്നു.
രാജഗുരുവായ ശുക്രാചാര്യരുടെ എതിര്‍പ്പു മറികടന്ന് സ്ഥലം നല്‍കാമെന്ന് മഹാബലി വാമനനോട് സത്യം ചെയ്തു. ഉടന്‍ വാമനന് നിന്നുകൊണ്ട് വളര്‍ന്ന് വലുതായി ഒന്നാമത്തെ പാദം വച്ച് ഭൂമിയും രണ്ടാമത്തെ പാദം കൊണ്ട് സ്വര്‍ഗവും അളന്നെടുത്തു. മൂന്നാമത്തെ അടിവയ്ക്കാന്‍ സ്ഥലം ഇല്ലാതെ വന്നപ്പോള്‍ വാക്കുപാലിക്കാനായി മാഹാബലി തല കുനിച്ചുകൊടുത്തു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ നേരില്‍ കാണാന്‍ അനുവദിക്കണമെന്ന മഹാബലിയുടെ ആവശ്യം വരമായി നല്കി വാമനന് അദ്ദേഹത്തെ പാതാളത്തിലേക്ക് അയച്ചു എന്നാണ് ഐതീഹ്യം.
ഈ ഐതീഹ്യത്തെ വികലമായി ചിത്രീകരിച്ച് പുരാണകഥയെയും വാമന-മാഹാബലിമാരെയും അവഹേളിക്കാനാണ് കെടിഡിസി ആശംസാകാര്ഡിലൂടെ ശ്രമിച്ചിരിക്കുന്നത്. ‘ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു; അത് തന്നെയാണ് ചരിത്രത്തിന്റെ പോരായ്മയും’ എന്ന തലക്കെട്ടു നല്കിയതും ദൂരൂഹത വര്‍ധിപ്പിക്കുന്നു. ഇല്ലാത്ത ആര്യനാക്രമണത്തിന്റെ കെട്ടുകഥ വീണ്ടും പൊടിതട്ടിയെടുത്ത് യഥാര്‍ഥ അവകാശികളെ ആട്ടിയോടിച്ച് ഭൂമി മുഴുവന്‍ ചിലര്‍ തട്ടിയെടുത്തു എന്നു ധ്വനിപ്പിക്കുന്നതാണ് കാര്‍ഡിലെ തലക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: