മാനവസമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും പരിവര്‍ത്തനത്തിന്റെ സന്ദേശം ജീവിതത്തിലും കര്‍മ്മമേഖലയിലും കാട്ടിത്തന്ന യുഗപ്രഭാവനായിരുന്നു ശ്രീനാരായണപരമഹംസദേവന്. ഗുരുദേവന്റെ ജീവിതവീഥിയും തിരുമൊഴികളും പൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുംവിധമാണ് കാലം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ജീവിതവിജയം എന്ന് തൃപ്പാദങ്ങള്‍ അരുളിചെയ്ത വചനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതിലൂടെ നാം നേരിടേണ്ടിവരുന്നത് വലിയ വിപത്തുക്കളെയായിരിക്കും.
ഗുരുദേവന്റെ 161-ാം തിരുജയന്തി ആഘോഷിക്കുന്ന വേളയില്‍ ഗുരുകല്പ്പനകളിലൂന്നിയുള്ള ജീവിതമാര്‍ഗം ഓരോരുത്തര്‍ക്കും ഏതുവിധത്തില്‍ പാകപ്പെടുത്താനാവുമെന്ന് കണ്ടെത്താനുള്ള ശ്രമം ഉചിതമായിരിക്കും. വ്യക്തിക്കും സമൂഹത്തിനും കുടുംബത്തിനും എന്നുവേണ്ട എല്ലാ രംഗങ്ങളിലും സമാധാനം നിറവേറുന്നതിന് ഒരു സിദ്ധൗഷധമെന്ന വിധം ഉപകരിക്കുന്ന ഗുരുദേവ ഉപദേശം നമുക്കു മുന്നിലുള്ളപ്പോള്‍ ശാന്തി തേടി അലയേണ്ടതില്ലെന്നു ഓരോ ജനത്തിനും ബോധ്യപ്പെടുന്ന പക്ഷം നന്മ നിറഞ്ഞ അന്തരീക്ഷം ലോകത്തിന് മുന്നില്‍ സംജാതമാകുകതന്നെ ചെയ്യും. വര്‍ത്തമാനകാല ജീവിതരീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അടിയന്തരമായി നാം എന്തൊക്കെ ചെയ്യേണ്ടിവരുന്നു എന്നു പരിശോധിക്കുന്നത് ഉചിതമാകും.
ലോകസമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയും ദിവ്യമായ ഉപദേശങ്ങള്‍ പ്രായോഗികജീവിതത്തില്‍ കാട്ടിക്കൊടുക്കുകയും ചെയ്ത അത്ഭുത പ്രതിഭാസമാണ് ഭഗവാന് ശ്രീനാരായണഗുരുദേവന്‍. ഗുരുദേവന് ലോകത്തിനായി കാട്ടിത്തന്ന പാതയിലൂടെയാണ് നാം ഇന്നു കടന്നുപോകുന്നത്. തെരഞ്ഞെടുക്കുന്ന രീതികളില്‍ വേര്‍തിരിവുകള്‍ കാണാനാവുമെങ്കിലും ഏവരും ചെന്നെത്തുക ഒരേ ലക്ഷ്യത്തിലേക്കെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗുരുവിന്റെ കാലം ഇരുളടഞ്ഞ ഘട്ടമായിരുന്നുവെന്നുതന്നെ പറയാം. പലതരത്തിലും അവയെയെല്ലൊം തട്ടിമാറ്റി പ്രകാശം ചൊരിഞ്ഞ മഹാഗുരു ഇന്ന് ലോകം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. ആ മഹാചൈതന്യം ജനകോടികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മന്ത്രധ്വനികളായി എവിടെയും മുന്നിട്ടുനില്‍ക്കുന്നു. പകരംവയ്ക്കാന്‍ പറ്റാത്ത തരത്തിലുള്ള ആശയങ്ങള്‍ സംഭാവന ചെയ്ത മഹാജ്ഞാനിയായ ഗുരുദേവന് അവിടുത്തെ അനുഗ്രഹവര്‍ഷത്താല്‍ വിശ്വമാകെ അനുഗ്രഹിച്ചുകൊണ്ട് ലോകമനസ് കീഴടക്കി വന്നിരുന്നു. മഹത്തായ ദര്ശനപ്പെരുമയിലൂടെ.
അക്രമവാസനകളും അഹിംസ നിറഞ്ഞ കര്‍മ്മമേഖലകളും വിട്ടൊഴിഞ്ഞുവേണം ജീവിതം സമ്പന്നമാക്കാന്‍. ഗുരുദേവദര്‍ശനത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാനായാല്‍ മനുഷ്യമനസില്‍ അക്രമവാസനക്കും അഹന്തക്കും സ്ഥാനമുണ്ടാകില്ല. കാരുണ്യാധിഷ്ഠിതമായ ദര്‍ശനമാണ് മഹാഗുരു നമുക്കായി നല്‍കിയത്. തെരഞ്ഞെടുത്ത കര്മരംഗത്തെല്ലാം നന്മയുടെ നറുമലരുകള്‍ മാത്രമാണ് അവിടുന്നു വിതറിയത്.
ഗുരുദേവ ദര്‍ശന മഹത്വത്തില്‍നിന്നും ലഭ്യമാകുന്ന ആത്മശാന്തി ജീവിതത്തിന് പ്രചോദനമാകണം. എങ്കില്‍ മാത്രമേ ഗുരുദര്‍ശനത്തോട് നീതി പുലര്‍ത്തുന്നവരാണ് നാമെന്നും അവകാശപ്പെടുവാനാകുകയുള്ളൂ.
ഗുരുദേവന് തുല്യമായ അവതാരപുരുഷന്മാര് ഇന്ന് നമുക്ക് മുന്നില്‍ വഴികാട്ടിയായില്ല. ഇന്നലെകളില്‍ മനുഷ്യജീവിതം പ്രശ്നസങ്കീര്ണമായിരുന്നുവെങ്കില് അതില്‍നിന്നുള്ള മോചനത്തിന്റെ പാത തെളിയിക്കാന്‍ ഗുരുദേവന്റെ അവതാരത്തിലൂടെ കഴിയുകയുണ്ടായി. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും രാഷ്ട്രപിതാവ് മഹാത്മാജിയുമൊക്കെ ഗുരുദേവസന്നിധിയിലേക്ക് കടന്നുവന്നതുതന്നെ ഗുരുദേവന്റെ വിശ്വസാഹോദര്യമഹിമയുടെ തിരിച്ചറിവിലൂടെയാണല്ലോ. ഈവിധം എത്രയോ മഹത്തുക്കളാണ് വന്നുപോയത്.
തൃപ്പാദങ്ങളുടെ മഹത്വം പൂര്‍ണമായി മനസിലാക്കിയ നിരവധി മഹത്തുക്കള്‍ ഗുരുവിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ഗുരുമഹിമയില്നിന്നും ആവേശം ഉള്‍ക്കൊണ്ട യതിവര്യന്മാരും സാമൂഹികപരിഷ്കര്‍ത്താക്കളും നവോത്ഥാന പ്രസ്ഥാനനായകരും തുടര്‍ന്ന് അവരുടെ കര്‍മ്മമേഖലയില്‍ സ്വാംശീകരിച്ചത് ഗുരുദേവദര്‍ശന മഹിമയായിരുന്നു. അവര്‍ അവയെ ഫലപ്രദമായി സമൂഹമധ്യത്തിലേക്ക് പലതരത്തില്‍ അവതരിപ്പിച്ചു ജനതയുടെ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും വര്‍ധിപ്പിച്ചു. അപ്രകാരം രൂപപ്പെട്ടതാണ് നവകേരളവും ഇവിടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളും.
ലോകത്തിന്റെ ഏതു കോണിലേക്കും കടന്നുചെന്ന് ജനജീവിതത്തെ സമാധാനപൂര്ണമാക്കാമെന്നുതിരിച്ചറിഞ്ഞവരൊക്കെ അതിനായി അവരവരുടെ മേഖലകളില്‍ മുന്നിനിര്ത്തിയത് ഗുരുദേവചിന്തകളും അതിലൂടെ കാഴ്ചവെച്ച ജീവിതരീതികളുമായിരുന്നു. ഇതുവഴി ലോകം നിറയെ ഇന്ന് ഗുരുദര്‍ശനം പടര്‍ന്നുകഴിഞ്ഞു. അതിന്റെ പ്രകടമായ കാഴ്ചയായിരുന്നു സമീപകാലങ്ങളില്‍ ശിവഗിരിയിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഗുരുവിന്റെ പേരില്‍ കാണാനായ പദ്ധതികളില്‍ പലതും. നമുക്ക് സജീവമായി ഉള്‍ക്കൊള്ളാവുന്നതും കര്‍മ്മപഥത്തില്‍ ഏറ്റെടുക്കാവുന്നതുമായ മാര്‍ഗ്ഗത്തിലേക്ക് ചിന്തിക്കാം, ലളിതമായി.
മിതവ്യയം ശീലമാക്കാന്‍ കഴിയാതെ വരുന്നതുമൂലം സമൂഹം പല മേഖലകളിലും ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതായിവരുന്നു. ഒഴിവാക്കാവുന്നതോ കുറെയൊക്കെ നിയന്ത്രിക്കാവുന്നതോ ആയ പല കാര്യങ്ങളും നമുക്ക് മുന്നിലൂടെ കടന്നുപോകുന്നുവെങ്കിലും അതിനൊന്നും തയ്യാറാകാതെ ആര്‍ഭാടജീവിതത്തെ പുണരുവാനാണ് കൂടുതല്‍ പേരും ഇന്നു തുനിയുന്നത്. അപകടകരമായ ഈ പോക്കിന് കടിഞ്ഞാണിടാന്‍ സമൂഹത്തെ പ്രേരിപ്പിക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, കുടുംബത്തില്‍ അഭിമുഖീകരിക്കേണ്ട മറ്റ് വിശേഷാല്‍ വേളകള്‍ എല്ലാംതന്നെ അനിയന്ത്രിതമായ ചെലവുകള്‍ വഹിക്കേണ്ട നിലയലാണിന്ന്. വിവാഹത്തിന് മുമ്പുള്ള പല തയ്യാറെടുപ്പുകളും പോയകാലങ്ങളെക്കാള് കൂടുതല്‍ ധാരാളിത്തത്തിലൂടെയാണ് നിറവേറ്റുക. വിവാഹനിശ്ചയംതന്നെ വിവാഹച്ചടങ്ങിന് സമാനമായ നിലയില്‍ ചെലവേറിയതാകുന്നു. ആര്‍ക്കും ഒന്നും നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ ഇവയുടെയെല്ലാം ഭാരം താങ്ങേണ്ടിവരിക സാധാരണക്കാരനാകുന്നു.
ധനശേഷിയുള്ളവര്‍ കാട്ടിക്കൂട്ടുന്ന തരം ചടങ്ങുകള്‍ ഏറ്റെടുക്കാന്‍ സാധാരണക്കാരനും നിര്‍ബന്ധിതരാകുന്നു. പാടുപെട്ടുണ്ടാക്കുന്ന ധനം പലപ്പോഴും ചോര്‍ന്നുപോകുന്നത് ഈ അനുകരണരീതികൡലാണെന്നു കാണാം. കാരണം മാറിവരുന്ന കാലത്തിന്റെ ആര്ഭാടരീതികള് കുടുംബത്ത് സ്ത്രീകളും ചെറുപ്പക്കാരും പ്രത്യേകിച്ച് മക്കളും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ നിര്‍ബന്ധിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എത്രയൊക്കെ ചെലവുകള്‍ നിയന്ത്രിക്കണമെന്നു ചിന്തിക്കാന്‍ പോലും കുടുംബനാഥന് പറ്റാത്ത അവസ്ഥ താനെ സംജാതമാകുന്നു. ഇതുമൂലം ചെന്നുപതിക്കുന്നത് കടക്കെണിയിലാണ് പലപ്പോഴും. ഒപ്പം കുടുംബത്തില്‍ അസ്വസ്ഥതകളും ഏറുന്നു. കുടുംബജീവിതത്തെ താറുമാറാക്കിക്കൊണ്ടുള്ള ആര്‍ഭാടം ഒഴിവാക്കണമെന്നുള്ള ചിന്ത കുടുംബാംഗങ്ങളില്‍ എല്ലാവരിലും രൂപപ്പെടുകയാണെങ്കില്‍ അത്തരം കുടുംബങ്ങള്‍ സ്വര്‍ഗതുല്യമാകും.
‘ഭാര്യാധര്‍മ്മം’ എന്ന കൃതിയിലൂടെ ഭഗവാന് ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചിട്ടുള്ള പാഠം ഏവരും കര്‍മ്മപഥത്തില്‍ നിറവേറ്റേണ്ടതാണ്. കുടുംബം ഏതുവിധത്തിലാകണമെന്ന് ഭാര്യാധര്‍മ്മം നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകിച്ച് കുടുംബിനികള്‍ക്ക് കുടുംബജീവിതം എത്രമാത്രം നന്മ നിറഞ്ഞതാക്കാമെന്ന് ഉപദേശിക്കുന്ന ഈ കൃതി കൂടുതല്‍ അറിയുന്നതിനും പഠിപ്പിക്കുന്നതിനും ഗുരുദേവ വിശ്വാസികള്‍ക്കാകണം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, കുടുംബം അഭിമുഖീകരിക്കുന്ന മറ്റിതര വേളകള്‍ എല്ലാംതന്നെ മറ്റുള്ളവരെ അനുകരിച്ച് ധാരാളം ധനം വിനിയോഗിക്കുന്ന വിധത്തിലാകാതെ കഴിയുന്നത്ര മിതവ്യയം പാലിച്ച് നിവേറ്റാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. പണം ഗുണകരമല്ലാതെ വിനിയോഗിക്കേണ്ടിവരുന്ന മേഖലകളെപ്പറ്റി നമുക്ക് ബോധ്യം ഉണ്ടാകേണ്ടതുണ്ട്. വ്യക്തിയുടെ മനസ്സില്‍ രൂപപ്പെടുന്ന മിതവ്യയ ആശയം ചടങ്ങുകള്‍ക്ക് മുമ്പേ കുടുംബത്തില്‍ അവതരിപ്പിക്കണം. അഭിപ്രായഭിന്നതകള്‍ ചിലപ്പോള്‍ ഉണ്ടാകാമെങ്കിലും ആശാസ്യമല്ലാത്ത ചെലവുകള്‍മൂലം നേരിടുന്ന വ്യക്തി-കുടുംബവൈകല്യങ്ങള് കുടുംബത്തിലെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കണം. ഒഴിവാക്കാവുന്ന കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാതെ ബാധ്യത ഏറുംവിധം പ്രവര്‍ത്തിച്ചാല്‍ അതുമൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ ദീര്‍ഘകാലം കുടുംബസമാധാനം തകര്‍ക്കുമെന്നതിന് രണ്ടുപക്ഷമില്ലാത്തതുകൊണ്ടുതന്നെ കുടുംബം നേരത്തെ തയ്യാറെടുപ്പ് നടത്തുന്നത് എന്തുകൊണ്ടും ഫലപ്രദമാകും.
വിവാഹനടത്തിപ്പിന് ഏതുമാര്‍ഗം സ്വീകരിക്കാമെന്നു ഗുരുദേവന് പഠിപ്പിക്കുകയും അതനുസരിച്ചുള്ള വിവാഹങ്ങള്‍ അപൂര്‍വ്വമെങ്കിലും ഇന്നും നടക്കാറുണ്ട്. തൃപ്പാദങ്ങള്‍ ഉപദേശിച്ചതില്നിന്നും കുറെയൊക്കെ മാറ്റം വേണ്ടിവരുമെന്ന വാദഗതികള്‍ ഉണ്ടാകാം. എങ്കില്‍ത്തന്നെ ഗുരുദേവന് കല്പിച്ചതിന്റെ മൂല്യം ഉള്‍ക്കൊള്ളാനായാല്‍ നമുക്ക് വലിയ നലയില്ത്തന്നെ പാഴ്ചെലവുകളെ മാറ്റിനിര്‍ത്താനാവും.
വധുവിന്റെയും വരന്റെയും വീട്ടില്‍ നടത്തുന്ന വിവാഹനിശ്ചയങ്ങള്‍ ഇന്ന് സാധാരണ വിവാഹത്തിനു സമാനമാണല്ലോ. വധൂവരന്മാരെ കണ്ടെത്തുന്നതുമുതല്‍ അനിയന്ത്രിതവും അശാസ്ത്രീയവുമായ പല രീതികളും നാം ഏറ്റെടുക്കുന്നു. ഉറ്റവര്‍ നിര്‍വഹിക്കേണ്ട കാര്യം സുഹൃത്തുക്കളും നാട്ടുകാരും ഏറ്റെടുക്കുവാന്‍ നാം അവസരം ഒരുക്കുന്നു. അവിടെ തുടങ്ങുന്നു വിവാഹവുമായി ബന്ധപ്പെട്ടുള്ള അനാവശ്യ ഇടപെടലുകളും അനാവശ്യചെലവുകളും.
വിവാഹചടങ്ങുകളുടെ അവസാനവേളവരെ നിര്‍വഹിച്ചശേഷം പിന്തിരിഞ്ഞുനോക്കുമ്പോഴാകും ഒഴിവാക്കാമായിരുന്ന ഏതെല്ലാം മേഖലകളിലേക്കാണ് ധനം പൊയ്ക്കഴിഞ്ഞതെന്നും മനസിലാകുക. തിരിച്ചുപിടിക്കാനാവാത്ത നഷ്ടത്തെപ്പറ്റി പിന്നീട് ചിന്തിച്ചിട്ടെന്ത്കാര്യം.
മോശമല്ലാത്ത ഒരു പങ്ക് സാക്ഷ്യംവഹിച്ചത് മദ്യസല്ക്കാരത്തിനുകൂടിയായിരുന്നുവെന്ന് പഠിക്കുമ്പോഴാണ് നാം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയൂ.
പ്രിയപ്പെട്ടവരുടെ മരണം, മരണാനന്തര ചടങ്ങുകള്‍ എല്ലാം തന്നെ ഈ വിധത്തിലായിക്കഴിഞ്ഞു. ഇവ മാത്രമല്ലല്ലോ ഒരു കുടുംബത്തില്‍ നേരിടുന്ന ചടങ്ങുകള്‍. ഈവിധ ചടങ്ങുകളും ഇവക്കെല്ലാം കൂടി വിനിയോഗിക്കുന്ന ധനവും കുടുംബാംഗങ്ങളുടെ വിലയിരുത്തലുകള്‍ക്കും പഠനത്തിനും വിധേയമാക്കിയശേഷമായാല് പാഴ്ച്ചെലവുകള് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഓരോ കുടുംബാംഗങ്ങളില്‍നിന്നും നിര്‍ദ്ദേശിക്കപ്പെടുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇടയാകും. എല്ലാറ്റിനുമുപരി മിതവ്യയം കുടുംബത്തിന്റെ ഭദ്രത ഉറപ്പിക്കുന്നതിനും അത് മറ്റുള്ളവര്‍ക്ക് അനുകരണമായി മാറുന്നതിവും വഴിതെളിക്കും.
മാറുന്ന കാലത്തിനനുസരിച്ച് ഭൗതികസാഹചര്യങ്ങള്‍ അനുകൂലമെന്ന് കണ്ട് ധാരാളിത്തം ഏറുമ്പോള്‍ അതുവഴി കടന്നുകൂടുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ വളരെയേറെ ത്യാഗം ചെയ്യേണ്ടിവരുന്നു. അനാവശ്യവും ഒഴിവാക്കാവുന്നതുമായ ഘടകങ്ങള്‍ ഒഴിവാക്കി, ദുരിതം വിതയ്ക്കുന്ന പാതയിലൂടെ യാത്രചെയാതെ ഗുരുദേവന് നയിച്ച മാര്‍ഗ്ഗം ഉള്‍ക്കൊള്ളുകയെന്ന ചിന്ത ഓരോരുത്തരിലും രൂപപ്പെടുമെന്നു പ്രതീക്ഷിക്കാം.
(ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: