തൃശൂര്‍: തൃശൂരിന്റെ രാജവീഥികളിലേക്ക് പുലിപ്പടയുമായി നാളെ ദേശങ്ങളെത്തും. അസുരവാദ്യത്തിന്റെ അകമ്പടിയോടെ മടകളില്‍ നിന്ന് നാലാമോണ നാളില്‍ പൂരനഗരിയിലെത്തുന്ന പുലികളെ വരവേല്‍ക്കാന്‍ ശക്തന്റെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു.
ഇത്തവണ എട്ട് ടീമുകളാണ് പുലിക്കളിക്ക് എത്തുന്നത്. ഒരോ ടീമുകളിലും 40 നും 60നും ഇടയില്‍ കളിക്കാരുണ്ടാകും. പൂങ്കുന്നം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റര്‍, മൈലിപ്പാടം, ചേറൂര്, നായ്ക്കനാല്‍, പടിഞ്ഞാറേകോട്ട, പൂത്തോള്‍ എന്നീ ദേശങ്ങളാണ് ഇത്തവണ എത്തുന്ന സംഘങ്ങള്‍.
എട്ടു തട്ടകങ്ങളിലും പുലികളെയിറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെ പുലിമടകള്‍ക്ക് ഉറക്കമുണ്ടാകില്ല. പുലിക്കളി സംഘങ്ങള്‍ക്കൊപ്പം വരുന്ന ടാബ്ലോയുടെ ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. എട്ടു ടീമുകള്‍ പങ്കെടുക്കുന്നതുകൊണ്ട് ഇത്തവണ പുലിക്കളി കാണാന്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തിരക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
പുലിച്ചമയ പ്രദര്‍ശനം, പുലിമുഖപ്രദര്ശനവും ആരംഭിച്ചു. പുലിക്കളിയിലെ കാരണവരായ ചാത്തുണ്ണി മുതല്‍ കുട്ടിപുലികള്‍ വരെ നാളെ പതിനായിരങ്ങളെ ആവേശം കൊള്ളിക്കാന്‍ എത്തും. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ നഗരത്തിലേക്ക് ഏറ്റവും കുടുതല്‍ ആളുകള്‍ എത്തുന്നത് പുലിക്കളിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: