മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് ബുധനാഴ്ചയുണ്ടായ ബോട്ടപകടത്തില്‍ മരണം പത്തായി. അപകടത്തെത്തുടര്‍ന്ന് കാണാതായ കുമ്പളങ്ങി കോയബസാര്‍ അറക്കല്‍ വീട്ടില്‍ ഫൗസിയ (26), മട്ടാഞ്ചേരി നസ്രത്ത് കണ്ടത്തിപ്പറമ്പില്‍ സെബാസ്റ്റിയന് ഷില്‍ട്ടണ്‍ (24) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കണ്ടെത്തി. അപകടസമയത്ത് ആറുപേരുടെയും വ്യാഴാഴ്ച രണ്ടുപേരുടെയും വെള്ളിയാഴ്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് ദുരന്തമരണം പത്തായത്. കാണാതായവരെ കണ്ടെത്തിയതോടെ തെരച്ചില്‍ നിര്ത്തിവെക്കുകയുംചെയ്തു.
വെള്ളിയാഴ്ച രാവിലെ ആറിനാണ് ഫോര്‍ട്ടുകൊച്ചി ജെട്ടിക്ക് സമീപത്തുനിന്ന് ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. കുമ്പളങ്ങി കോയാബസാര്‍ അറക്കല്‍ അബ്ദുള്‍ സലാമിന്റെ മകളാണ് ഫൗസിയ. സഹോദരി ഷെറീനയും മകള്‍ നിഹാസുമൊത്ത് വൈപ്പിന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോയി മടങ്ങിയപ്പോഴാണ് ദുരന്തത്തില്‍പ്പെട്ടത്.
ഷെറീനയും നിഹാസും രക്ഷപ്പെട്ട് മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്. ഫോര്‍ട്ട് വൈപ്പിന്‍ എഎല്എന്ജി ജെട്ടിക്ക് സമീപത്തുനിന്നാണ് വെള്ളിയാഴ്ച രാവിലെ ഷില്‍ട്ടന്റെ മൃതദേഹം കണ്ടെത്തിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോയി മടങ്ങവേയാണ് സെബാസ്റ്റിയന് ഷില്‍ട്ടണ്‍ അപകടത്തില്‍പ്പെട്ടത്. ഫോര്‍ട്ടുകൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപം ഷെല്‍ട്ടന്റെ ബൈക്കും കണ്ടെത്തിയിരുന്നു. നസ്രത്ത് കണ്ടത്തിപ്പറമ്പില്‍ പീറ്റര്‍ മകന് ഷില്‍ട്ടണ്‍ ബിഎസ്സി നോട്ടിക്കല്‍ സയന്‍സ് ബിരുദധാരിയും കൊച്ചി ഷിപ്പ്യാര്ഡില് കരാര്ജോലിക്കാരനുമാണ്.
ബോട്ട് ദുരന്തത്തെതുടര്‍ന്ന് മത്സ്യബന്ധന ബോട്ട് സ്രാങ്ക് കണ്ണമാലി സ്വദേശി ജോണ്‍, ബോട്ട് ഓടിച്ച ബൈജു എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. എന്നാല്‍ അനാസ്ഥയും അവഗണനയും പ്രകടമാക്കി മനുഷ്യജീവനുമായി പന്താടുന്ന യാത്രാബോട്ട് ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സാങ്കേതികമായി യാത്രാബോട്ടിന്റെ ഫിറ്റ്നസ് ഉയര്‍ത്തിക്കാട്ടി പലരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. കൊച്ചി തുറമുഖ ട്രസ്റ്റ് സര്‍വേയറും ഫോറന്‍സിക് വിഭാഗവും കൊച്ചി തഹസില്‍ദാറും പോലീസ് വിഭാഗവും മറൈന്‍ വിഭാഗവും യാത്രാബോട്ടിന്റെ കാലപ്പഴക്കവും സുരക്ഷാ ഉപകരണങ്ങളുടെ പോരായ്മയടക്കമുള്ളവ അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി ചൂണ്ടിക്കാട്ടുമ്പോഴും കൊച്ചി കോര്പ്പറേഷന് ഭരണസാരഥ്യത്തിനും കരാറുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ മടിക്കുന്നു.
കൊച്ചി ബോട്ട് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം പത്രസമ്മേളനത്തിലാണ് കൊടിയേരി ഇക്കാര്യം ആവശ്യപ്പെട്ടത്. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട്, ജങ്കാര്‍ സര്‍വീസുകള്‍ സ്വകാര്യമേഖലക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്കിയ നടപടികളെക്കുറിച്ചും കരാര്‍ വ്യവസ്ഥ ലംഘനത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും കുറ്റക്കാര്െക്കതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എണ്‍പതോളം യാത്രക്കാര്‍ സഞ്ചരിക്കാറുള്ള അഴിമുഖത്തെ കപ്പല്‍ച്ചാലിലൂടെയുള്ള യാത്രാബോട്ടില്‍ ലൈഫ്ജാക്കറ്റുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും മറ്റ് സുരക്ഷാ ഉപകരണങ്ങളില്ലായിരുന്നുവെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: