വനമൈതാനത്തിലെത്തിയ വാനരസംഘം വീണ്ടും തെക്കുദിശ നോക്കി സഞ്ചരിച്ച് മഹേന്ദ്രഗിരിയിലെത്തിച്ചേര്ന്നു. അവിടമെല്ലാം പരിശോധിച്ചശേഷം ആ മഹോന്നതശൈലത്തിന്റെ തെക്കേ പാര്ശ്വത്തിലെത്തിയപ്പോള് ദക്ഷിണമഹാസമുദ്രം കണ്ട് അവര്‍ അത്ഭുതസ്തബ്ധരായി നിന്നുപോയി. ഇനി എന്തുചെയ്യണമെന്നറിയാതെ അവര്‍ പരസ്പരം മുഖത്തോടുമുഖം നോക്കിനിന്നു.
ചിന്താക്കുഴപ്പത്തില്‍ പെട്ടുനില്‍ക്കുന്ന ആ വാനരസംഘത്തോടായി അംഗദന് പറഞ്ഞു. നമുക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഭൂഭാഗത്തിന്റെ അതിര്‍ത്തിയില്‍ നാം എത്തിക്കഴിഞ്ഞു. ഇനി അങ്ങോട്ട് നമുക്ക് സഞ്ചരിക്കാനാവാത്ത സമുദ്രമാണ് മുന്നില്‍ കാണുന്നത്. നമ്മുടെ അന്വേഷണത്തിന് ഫലസിദ്ധിയും ലഭിച്ചില്ല. മലനിരകളില്‍ കഴിയുകകാരണം എത്ര ദിവസം കടന്നുപോയെന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. ഒരു മാസത്തിനുള്ളില്‍ സീതയെ അന്വേഷിച്ച് കണ്ടുപിടിച്ച് വിവരമറിയിക്കണമെന്നാണ് സുഗ്രീവന്റെ ആജ്ഞ. കാര്യം നടന്നില്ലെങ്കില്‍ വധിക്കുമെന്നും സുഗ്രീവന് പറഞ്ഞിട്ടുണ്ട്.
വിശന്നും ദാഹിച്ചും സൂര്യോദയാസ്തമയങ്ങളില്ലാതെ അലഞ്ഞുതിരിഞ്ഞും വിശ്രമിച്ചും കഴിഞ്ഞുകൂടിയ കാലം എത്രയെന്ന് നിശ്ചയിക്കാന്‍ കഴിയുന്നില്ല.
അംഗദന് തുടര്‍ന്നു. സുഗ്രീവന് എന്നെ വധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം ഞാന്‍ ശത്രുപുത്രനാണ്. എന്തുചെയ്യാനും മടിക്കാത്തവനാണ് സുഗ്രീവന്. അതുകൊണ്ട് ഞാന്‍ കിഷ്കിന്ധയിലേക്ക് ഇനി തിരിച്ച് വരുന്നില്ല. അതുകൊണ്ട് നിങ്ങളെല്ലാവരും തിരിച്ചുപൊയ്ക്കൊള്ളുക. ഇതുകേട്ട് സങ്കടത്തോടെ തുല്യ ദുഃഖിതരായ മറ്റ് വാനരന്മാരും കണ്ണുനീര് തുടച്ചുകൊണ്ട് അംഗദനോടായി പറഞ്ഞു. അങ്ങ് ദുഃഖിക്കരുത് ഏതാപത്തിലും ഞങ്ങള്‍ കൂടെയുണ്ട്. നമുക്ക് നാം മുമ്പ് പോയി വിശപ്പുംദാഹവുമടക്കിയ ആ സര്‍വസൗഭാഗ്യ സമന്വിതവും ദേവലോകതുല്യവുമായ ആ ഗുഹയില്‍ പോയി സുഖിച്ചുവസിക്കാമെന്ന് വാനരന്മാര് അംഗദനെ സമാധാനിപ്പിച്ചു.
വാനരസംഘത്തിന്റെ ഈ അഭിപ്രായപ്രകടനം കേട്ട നയകോവിദനായ ഹനുമാന് അംഗദനോടായി പറഞ്ഞു. എന്തൊരു വഴിപിഴച്ച വിചാരങ്ങളാണ് നിങ്ങളില്‍ ഉടലെടുക്കുന്നത്. ശ്രീരാമന് സൗമിത്രിയേക്കാള് പ്രിയപ്പെട്ടവനാണ് താരാസുതന്‍ എന്നതാണ് സത്യം. നിന്റെ കഴിവുകളേയും സാമര്‍ത്ഥ്യത്തേയും കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പാണ്. യഥാര്‍ത്ഥമായ സ്നേഹം സ്വര്‍ണ്ണംപോലെയാണ്. അതിന്റെ ശോഭക്ക് ഒരിക്കലും മങ്ങലേല്ക്കുകയില്ല. അതുകൊണ്ട് രാഘവനില്‍ നിന്നും ഒരിക്കലും ഭീതിയുണ്ടാക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഉണ്ടാകുന്നതല്ല. അതുപോലെത്തന്നെ ഭാഗവതോത്തമനായ സുഗ്രീവനും ആരോടും വൈരാഗ്യപൂര്‍വം പ്രവൃത്തിക്കുന്നവനല്ല.
ഈ കാര്യങ്ങളെ ഓര്‍ത്ത് ഒരിക്കലും ദുഃഖിക്കേണ്ടതില്ല. എനിക്കും നിന്നോട് താല്പര്യമാണ്. ബുദ്ധിയില്ലാത്തവര്‍ പറയുന്നതുകേട്ട് വിഡ്ഡിത്തങ്ങള് പ്രവര്‍ത്തിക്കരുത്. ഗുഹയില്‍ കയറി സുഖിച്ചുവാഴാമെന്ന് വാനരസംഘം ഇപ്പോള്‍ നിന്നോടുപദേശിച്ചല്ലേ? പക്ഷെ രാമബാണത്തിന് തകര്‍ക്കാനാവാത്തതായി ഒന്നുംതന്നെ ഈ മൂന്നുലോകത്തിലും ഇല്ലെന്നു മനസ്സിലാക്കുക. അല്പബുദ്ധികള് പറയുന്നതുകേട്ട് ഒരിക്കലും അരുതാത്തവ ചെയ്യാന്‍ തുനിയരുത്. ആപത്തുകള്‍ സംഭവിക്കുന്ന കാലങ്ങളില്‍ ഒരാള്‍ സജ്ജനങ്ങളുടെ വാക്കുകളോട് വൈമുഖ്യം കാണിക്കാനുള്ള വാസനയാണ് പ്രകടമാക്കുക. അത്തരം സമയങ്ങളില്‍ സ്വാഭാവികമായി സജ്ജനങ്ങളോട് വിദ്വേഷവും ദുര്‍ജ്ജനങ്ങളോട് വിശ്വാസവും പ്രകടിപ്പിക്കും. അത്തരക്കാര്‍ക്ക് ദേവന്മാരോടും പണ്ഡിതന്മാരോടും ധര്മ്മപ്രവൃത്തികളോടും വിദ്വേഷം വളര്‍ന്ന് വളര്‍ന്ന് പൂര്വബന്ധുക്കളില് വൈരം വര്ദ്ധിക്കുകകൂടി ചെയ്യുമ്പോള്‍ സ്വന്തം വംശനാശത്തിന് താന്‍ തന്നെ കര്ത്താവായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: