തിരുവനന്തപുരം: സാഹോദര്യത്തിന്റെ സ്നേഹത്തണലിനെക്കുറിച്ച് പൊതുസമൂഹത്തെ ഓര്‍മപ്പെടുത്തി മലയാളക്കരയും രക്ഷാബന്ധന് ആഘോഷിച്ചു. ആര്‍എസ്എസ് സമ്പര്‍ക്ക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെമ്പാടും രക്ഷാബന്ധന് ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് കേരളത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം രാഖി ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി രക്ഷാബന്ധന് സന്ദേശം കൈമാറി രാഖി അണിയിച്ചു.
പ്രമുഖ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സംഘടനാ ചുമതലയുള്ളവര്‍ നേരിട്ടെത്തിയാണ് രാഖി അണിയിച്ച് സന്ദേശം നല്‍കിയത്. ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്. സേതുമാധവന് കൊല്ലം വള്ളിക്കാവ് ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയിയെ നേരില്‍കണ്ട് രാഖി അണിയിച്ചു. അദ്ദേഹം അമ്മയുമായി രക്ഷാബന്ധന് സന്ദേശം പങ്കുവച്ചു. സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന് മെട്രോ മാന്‍ എന്നറിയപ്പെടുന്ന ഇ. ശ്രീധരനെ രാഖി അണിയിച്ച് രക്ഷാബന്ധന് സന്ദേശം കൈമാറി.
തിരുവനന്തപുരത്ത് ടൂറിസംമന്ത്രി എ.പി. അനില്‍കുമാറിനെ രാവിലെ 8ന് വസതിയിലെത്തി ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ രാഖി അണിയിച്ച് രക്ഷാബന്ധന് സന്ദേശം നല്കി. തുടര്‍ന്ന് അദ്ദേഹം നടന് സുരേഷ്ഗോപിയുടെ വസതിയിലുമെത്തി. മലയാളത്തിന്റെ പ്രിയതാരം സസന്തോഷം രാഖി ബന്ധനത്തിന് കൈനീട്ടി. രക്ഷാബന്ധന് സന്ദേശവും സ്വീകരിച്ചു. ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്. മോഹന്‍, പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്, പ്രാന്തീയ കാര്യകാരി അംഗങ്ങളായ ആര്. സഞ്ജയന്, ടി.വി. പ്രസാദ് ബാബു, സഹസേവാപ്രമുഖ് ജി.വി. ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ വാര്‍ഡുകളിലും ആര്‍എസ്എസ്പ്രവര്‍ത്തകര്‍ സമ്പര്‍ക്കം ചെയ്ത് രാഖി അണിയിക്കുകയും രക്ഷാബന്ധന് സന്ദേശം കൈമാറുകയും ചെയ്തു. മഹാനഗരത്തില്‍ 40 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടന്നു.
ഏതാണ്ട് 600 ലധികം പൗരപ്രമുഖരെ തിരുവനന്തപുരത്ത് നേരിട്ട് കണ്ട് രാഖി അണിയിക്കുകയും സന്ദേശം കൈമാറുകയും ചെയ്തു. ചലച്ചിത്ര, പത്രപ്രവര്‍ത്തക, സാമൂഹ്യ, സാംസ്കാരികം തുടങ്ങി വിവിധമേഖലകളിലുള്ളവരെ സന്ദര്‍ശിച്ചാണ് രക്ഷാബന്ധന് മഹോതത്സവം ആഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: