ന്യൂദല്‍ഹി: രാജസ്ഥാനില്‍ നടന്ന 108 ആംബുലന്‍സ് സര്‍വ്വീസ് കുംഭകോണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാക്ക ളായ സച്ചിന് പൈലറ്റ്, അശോക് ഗെലോട്ട്, പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി, വയലാര്‍ രവിയുടെ മകന് രവി കൃഷ്ണ, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ മകന് രവി കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സിഗിറ്റ്സ ഹെല്‍ത്ത് കെയര്‍ ആംബുലന്‍സ് സര്‍വ്വീസിലൂടെ വന്‍ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 2009ല്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് തട്ടിപ്പ് അരങ്ങേറിയത്. ആംബുലന്‍സ് സര്‍വ്വീസ് നടത്തിയതിനേക്കാള്‍ ബില്ല് പെരുപ്പിച്ച് കാണിച്ച് 2.56 കോടിരൂപ തട്ടിക്കുകയായിരുന്നു. സര്‍വ്വീസിനായി കരാര്‍ നേടിയെടുത്തതും ക്രമവിരുദ്ധമായിട്ടായിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
ദേശീയ ഗ്രാമീണ ആരോഗ്യമിഷന് പദ്ധതി പ്രകാരം പൊതു, സ്വകാര്യ ഉടമസ്ഥതയില്‍ രവി കൃഷ്ണയുടെ കമ്പനി രാജസ്ഥാനില്‍ നടത്തിയ 108 ആംബുലന്‍സ് സര്‍വ്വീസ് നടത്തിപ്പിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പദ്ധതി നടത്തിപ്പുകാരായ സിഗിറ്റ്സ ഹെല്‍ത്ത് കെയറിന്റെ ഡയറക്ടര്‍മാരായിരുന്നു സച്ചിന് പൈലറ്റും കാര്‍ത്തി ചിദംബരവും രവി കൃഷ്ണയും. ഷാഫി മേത്തര്‍ കമ്പനിയുടെ സിഇഒയുമായിരുന്നു. മുന്‍ രാജസ്ഥാന് ആരോഗ്യമന്ത്രി എ.എ. ഖാന്, സേത മംഗള്‍ എന്നിവരുടെ പേരുകളും എഫ്ഐആറിലുണ്ട്. പദ്ധതിയുടെ മറവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 2.56 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്ന ജയ്പൂര്‍ മുന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന് പോലീസ് കേസെടുത്തിരുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലാണ് 108 ആംബുലന്‍സ് പദ്ധതി ആദ്യം നടപ്പാക്കിയത്. 2009ല്‍ എന്‍ആര്‍എച്ച്എം വഴി അത്യാധുനിക സൗകര്യങ്ങളുള്ള 45, 108 ആംബുലന്‍സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താല്‍ ‘സിഗിറ്റ്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് നടത്തിപ്പ് ചുമതല സര്‍ക്കാര്‍ കൈമാറുകയായിരുന്നു. രാജസ്ഥാന്, ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വണ്ടി ഓടിക്കാമെന്ന കരാറില്‍ കമ്പനി ഒപ്പുവെച്ചിരുന്നു. കരാര്‍ അനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം 2000 കിലോമീറ്ററാണ് ഓടേണ്ടത് . ഇതിന് 1,60,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു.
അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നല്‍കാമെന്നും കരാറിലുണ്ടായിരുന്നു. ഈ വ്യവസ്ഥ മുതലെടുത്താണ് കമ്പനി സര്‍ക്കാരിനെ കബളിപ്പിച്ചത്. ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകള്‍ അധികദൂരം ഓടിയെന്നു കാണിച്ച് സര്‍ക്കാരില്‍ നിന്നും വന്‍തുക പ്രതിഫലം വാങ്ങുകയായിരുന്നു. സച്ചിന് പൈലറ്റും, കാര്‍ത്തി ചിദംബരവും സിഗിറ്റ്സ ഹെല്‍ത്ത്കെയറിന്റെ ഡയറക്ടര്‍മാരാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അശോക് ഗെലോട്ടിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടന്നിട്ടും അത് തടയാന്‍ അദ്ദേഹം ശ്രമിച്ചില്ലെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് സിഗിറ്റ്സ ഹെല്‍ത്ത് കെയറിന് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേസമയം, തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരമൊരു അഴിമതി നടന്നിട്ടില്ലെന്നാണ് അശോക് ഗെലോട്ടിന്റെ അവകാശവാദം. എന്നാല്‍ ഈ വാദം പോലീസ് തള്ളിക്കളഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രവി കൃഷ്ണ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: