അഴീക്കോട് (കണ്ണൂര്‍): അഴീക്കോട് പഞ്ചായത്തില്‍ സിപിഎം അഴിഞ്ഞാട്ടം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ 9 വീടുകള്‍ അഗ്നിക്കിരയാക്കി. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ചു. ഒരാളുടെ നില ഗുരുതരം. തിരുവോണദിവസം വൈകുന്നേരത്തോടെയാണ് സിപിഎം സംഘം മേഖലയില്‍ അഴിഞ്ഞാടിയത്. മീന്‍കുന്ന്, നീര്‍ക്കടവ്, കാപ്പിലെപീടിക എന്നിവിടങ്ങളിലാണ് സിപിഎമ്മുകാര്‍ വ്യാപകഅക്രമം അഴിച്ചുവിട്ടത്.
പളളിയാംമൂലയിലെ ആര്‍എസ്എസ് പളളിക്കുന്ന് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിനോയി (30)യെ അക്രമിച്ചുകൊണ്ടാണ് സിപിഎം മേഖലയില്‍ വ്യാപക അക്രമത്തിന് തുടക്കം കുറിച്ചത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിനോയിയെ ബീച്ചില്‍വെച്ച് യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അഴീക്കല്‍ കാപ്പിലെ പീടികയില്‍ കെ.പി.ഷജീറിനെ(35)യും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചു. ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷജീറിനെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ അര്‍ധരാത്രിയോടെയാണ് മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറിയായ കെ.പി.സരസ്വതിയുടേതടക്കം ഒമ്പതോളം വീടുകള്‍ നിശ്ശേഷം തകര്‍ക്കുകയും രണ്ട് വീടുകള്‍ ഭാഗികമായി നശിപ്പിക്കുകയും ചെയ്തത്.
മിക്ക വീടുകളും വീട്ടുപകരണങ്ങളും പെട്രോള്ളൊഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. ഓണക്കോടിയുള്പ്പെടെ അഗ്നിക്കിരയാക്കിയവയില്പ്പെടും. മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കു മുന്നില്‍ ഉടുതുണിപോലുമില്ലാതെ അഗ്നിക്കിരയായ വീട്ടിലെ കുഞ്ഞുങ്ങളുള്‍പ്പെടെ ഓടിരക്ഷപ്പെടുകയായിരുന്നു.
മീന്‍കുന്നിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സജിത്ത്, മണികണ്ഠന്, രഞ്ചിത്ത് എന്നിവരുടെ വീടുകളാണ് സിപിഎം സംഘം അഗ്നിക്കിരയാക്കിയത്. കാപ്പിലെ പീടികയിലെ മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറിയായ കെ.പി.സരസ്വതി, സ്മനേഷ് എന്ന ജോജു, ബൈജു, ശ്യാംസുന്ദര്‍, രാജീവന്, സി.പി.സുമതി എന്നിവരുടെ വീടുകള്‍ അക്രമി സംഘം തകര്‍ത്തു. വീടുകളും വീട്ടുപകരണങ്ങളുമെല്ലാം കത്തിനശിച്ച നിലയിലാണ്. പല വീടുകളിലെയും വീട്ടുപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും തകര്‍ത്ത് കിണറിലെറിഞ്ഞു. സ്മനേഷിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 20 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ അക്രമിസംഘം കൊളളയടിച്ചു. ജിജോ,ശ്യാം, സജിത്ത്, സുമതി എന്നിവരുടെ വീടുകളില്‍ നിര്‍ത്തിയിട്ട ബൈക്കുകളും സ്കൂട്ടറുകളും അക്രമികള്‍ തീയിട്ടും അടിച്ചും തകര്‍ത്തു. സരസ്വതിയുടെ വീട്ടില്‍ വളര്‍ത്തു പ്രാവുകളെ അക്രമിക്കുകയും കൂടുകള്‍ തകര്‍ക്കുകയും ചെയ്തു. ഭീകരാന്തരീക്ഷമാണ് സിപിഎം സംഘം മേഖലയില്‍ സൃഷ്ടിച്ചത്.
പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചക്കാലത്തേക്ക് വളപട്ടണം പോലീസ് സ്റ്റേഷനു കീഴിലെ അഴീക്കോട് പഞ്ചായത്ത് മേഖലയില്‍ ജില്ലാ പോലീസ് സൂപ്രണ്ട് പി.എന്‍.ഉണ്ണിരാജ കേരളാ പോലീസ് ആക്ട് 78 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം അക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് പ്രദേശത്ത് ഉണ്ടായിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: