ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇനി പുറത്തിറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം എടുത്തതായും കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എപ്പോഴും സജ്ജമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ആഗസ്ത് 31ന് നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുകയാണ്. ഓര്‍ഡിനന്‍സ് പുതുക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം.ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു. കര്‍ഷകരുടെ മനസ്സില്‍ ഭയവും ആശങ്കകളും ഉണ്ടാക്കാന്‍ ഉദ്യേശിച്ചുള്ളവയായിരുന്നു അതെല്ലാം. ഓര്‍ഡിനന്‍സ് ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന വ്യവസ്ഥകള്‍ ഇല്ലാതാകുന്നത് തടയുന്നതിനായാണ് 13 നിയമങ്ങള്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തോടൊപ്പം ചേര്‍ത്തത്. ഇതുവഴി കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകുന്നത് തടയാന്‍ സാധിച്ചു, മോദി പറഞ്ഞു. രാജ്യത്തെ ഗ്രാമങ്ങളെ വികസിപ്പിക്കണമെങ്കില്‍ ഉദ്യോഗസ്ഥഭരണം തീര്‍ക്കുന്ന വിലങ്ങുകളും ചുവപ്പുനാടകളും പൊട്ടിച്ചെറിയേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തില്‍ ഉടലെടുത്ത സംഭവങ്ങള്‍ ദേശവാസികളെ മുഴുവന്‍ അസ്വസ്ഥരാക്കി. ഗാന്ധിജിയുടെയും സര്‍ദാറിന്റെയും ഭൂമിയില്‍ എന്തെങ്കിലുമൊക്കെ നടന്നാല്‍ നമ്മുടെ നാടിനെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യും. എന്നാല്‍, വളരെ കുറഞ്ഞ ഒരു സമയംകൊണ്ടുതന്നെ ഗുജറാത്തിലെ പ്രബുദ്ധരായ സഹോദരീസഹോദരങ്ങള്‍ അത്തരം പരിതസ്ഥിതികളെ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയുന്നതിനായി ക്രിയാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടെ ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം ഗുജറാത്തില്‍ ഉണ്ടാകുകയും ചെയ്തു. ശാന്തിയും സമാധാനവും ഐക്യവും സാഹോദര്യത്തിന്റെ ശരിയായ വഴികളാണ്. പുരോഗമനത്തിന്റെ മാര്‍ഗ്ഗത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് നമുക്ക് പോകേണ്ടതായിട്ടുണ്ട്. നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഒരേ ഒരു പോംവഴി വികസനമാണ്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന നടപ്പാക്കി ഒരുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ 17.74 കോടി പേര് ബാങ്ക് അക്കൗണ്ടുകള്‍ എടുത്തിട്ടുണ്ട്. ഏകദേശം 22,000 കോടി രൂപയോളം ഈ അക്കൗണ്ടുകളിലുണ്ട്. 1,31,012 ക്യാമ്പുകള്‍ നടത്തിയാണ് ഇത്രയേറെ പേരെ ബാങ്കുമായി ബന്ധപ്പെടുത്തിയത്, മോദി പറഞ്ഞു.
1965ലെ യുദ്ധവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വീരയോദ്ധാക്കര്ക്കും പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന ഡങ്കിപ്പനിയില്‍ നിന്നും രക്ഷ നേടുന്നതിനായി 514 സൗജന്യ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. അംബേദ്ക്കര്‍ക്ക് സ്മാരകം നിര്‍മ്മിക്കാനും ലണ്ടനില്‍ അംബേദ്കര്‍ കഴിഞ്ഞ മന്ദിരം വാങ്ങാനും സാധിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വളരെ കുറഞ്ഞ സമയംകൊണ്ട് 11 കോടിപേരില്‍ എത്തിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: