വാല്മീകി രാമായണത്തില്‍ മുപ്പത്തഞ്ചാം സര്‍ഗത്തില്‍ സുമന്ത്രര്‍ പറയുന്ന ഈ കഥ ആനന്ദരാമായണത്തിലും വിശദമായി വര്‍ണിക്കുന്നുണ്ട്. കേകയരാജാവ് ഒരിക്കല്‍ നായാട്ടിന് വനത്തില്‍ പോയപ്പോള്‍ ഒരു മഹര്‍ഷിയുടെ സ്നേഹത്തിനു പാത്രമായി. അദ്ദേഹം ഒരു വരം കൊടുത്തു. പക്ഷിമൃഗാദികളുടെ ഭാഷ മനസ്സിലാക്കാനുള്ള കഴിവായിരുന്നു അത്. വരം കൊടുത്തിട്ട് മഹര്‍ഷി ഇങ്ങനെ പറഞ്ഞു. ”അങ്ങേയ്ക്ക് ഈ വരം കിട്ടിയ വിവരം ആരോടും ഒരിക്കലും പറഞ്ഞുപോകരുത്. പറഞ്ഞാല്‍ ആ നിമിഷം അങ്ങ് മരിച്ചുപോകും. ”രാജാവ് ഈ വിവരം രഹസ്യമായി സൂക്ഷിച്ചു.
ഒരുദിവസം രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് രാജാവ് പള്ളിയറയില്‍ തനിച്ചിരിക്കുമ്പോള്‍ രണ്ടു രാപ്പാടിപക്ഷികള് (ജൃംഭം എന്ന് വാല്മീകി രാമായണത്തില്‍) ശബ്ദിക്കാന്‍ തുടങ്ങി. ശബ്ദത്തിന്റെ ആശയം മനസ്സിലാക്കിയ കേകയന് പൊട്ടിച്ചിരിച്ചു. ആ നിമിഷത്തില്‍ കൈകേയിയുടെ അമ്മ കയറിവന്നു. ഭര്‍ത്താവ് തനിച്ചിരുന്നു പൊട്ടിച്ചിരിക്കുന്നതെന്തിനെന്ന് അവര്‍ ചോദിച്ചു. ഒന്നുമില്ല, വെറുതെ” യെന്ന് മറുപടി പറഞ്ഞു. ”അല്ല എന്നെ പരിഹസിച്ചു ചിരിച്ചതാണ്.” എന്നു രാജ്ഞി. ”അല്ല. ഞാന്‍ വെറുതെ ചിരിച്ചുപോയെന്നു” രാജാവ് പറ്റില്ല, ചിരിച്ചതിന്റെ കാരണമറിയണമെന്ന് ആ സ്ത്രീ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ അതൊരു രഹസ്യമാണെന്നും ആരോടെങ്കിലും പറഞ്ഞാല്‍ താന്‍ മരിച്ചുപോകുമെന്നും കേകയന് തുറന്നുപറഞ്ഞു. നിങ്ങള്‍ മരിച്ചാലും വേണ്ടില്ല എനിക്കാ രഹസ്യമറിയണമെന്ന് അവര്‍ വാശിപിടിച്ചു. എങ്കില്‍ നാളെ അതു പറയാമെന്ന് രാജാവ് സമ്മതിച്ചു. പിറ്റേദിവസം വനത്തിലേക്കുപോയി വരം കൊടുത്ത മഹര്‍ഷിയോട് എല്ലാം തുറന്നു പറഞ്ഞു.
താനെന്തു വേണമെന്ന് ചോദിച്ചു. അവര്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. നിങ്ങള്‍ മരിക്കണോ ജീവിക്കണോയെന്നു തീരുമാനിക്കുക. ഒരിക്കലും ഈ രഹസ്യം വെളിപ്പെടുത്തരുത്. മഹര്‍ഷി ഉപദേശിച്ചു. അന്നുതന്നെ ഭാര്യയെ അടുത്തുവിളിച്ചു പറഞ്ഞു. ഭര്‍ത്താവ് മരിച്ചാലും സാരമില്ല. രഹസ്യം അറിയമെന്നു പറയുന്ന ഭാര്യയെ എനിക്കുവേണ്ട. നിന്നെ ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു.” അങ്ങനെ രാജാവ് രക്ഷപ്പെട്ടു. കേകയനെപ്പോലെ ചെയ്യാന്‍ ദശരഥനു ധൈര്യമില്ലല്ലോ എന്നാണ് സുമന്ത്രര്‍ പറഞ്ഞതിനു സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: