വളരെ രഹസ്യമായ ഒരു കാര്യം ഞാന്‍ നിന്നോടുപറയാം. ശ്രീരാമദേവന് കേവലം മനുഷ്യനല്ല. ജഗന്മയനും പരമാത്മാവുമായ സാക്ഷാല്‍ മഹാവിഷ്ണുവാണ് അദ്ദേഹം. ജഗന്മോഹകാരിണിയായ മായയാണ് സീതയായി ജനിച്ചിട്ടുള്ളത്. സോദരനായ ലക്ഷ്മണന് അനന്തനാണ്. അങ്ങിനെയുള്ള ശ്രീരാമനെ പരിചരിച്ച് സേവ ചെയ്യുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും മുക്തിപദം പ്രാപിക്കാനാവുമെന്നും ഹനുമാന് പറഞ്ഞു.
അംഗദനോട് ഇങ്ങനെ ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും അവര്‍ക്ക് മനസ്സമാധാനം അപ്രാപ്യമായി. ഒരു വശത്ത് തരണംചെയ്യാന്‍ കഴിയാത്ത കടല്‍. മറുവശത്ത് സുഗ്രീവന് അനുവദിച്ച ഒരു മാസമെന്ന കാലയളവും കഴിഞ്ഞിട്ടും കാര്യം സാധിക്കാതെ കിഷ്കിന്ധയില്‍ തിരിച്ചുചെന്നാല്‍ സുഗ്രീവന് കൊല്ലുകതന്നെ ചെയ്യുമെന്ന ഭയം. അതിലും നല്ലത് ഉപവാസമനുഷ്ഠിച്ച് മരണത്തെ വരിക്കുകയാണെന്ന വിചാരത്തോടെ വാനരന്മാരെല്ലാവരും അനഗന നിഷ്ഠയോടുകൂടിയ (ഉപവാസത്തോടുകൂടിയ) മരണശയനം ആരംഭിച്ചു.
വാനരന്മാരുടെ സംഭാഷണങ്ങള്‍ കേട്ട് ആ മഹാഗിരിയുടെ വിശാലമായ ഒരു ഗുഹക്കകത്ത് തീറ്റ കിട്ടാതെ വിശന്നുവലഞ്ഞും ചിറകില്ലാതെ പറക്കാന്‍ കഴിയാഞ്ഞും അവശതയില്‍ കഴിഞ്ഞുകൂടുന്ന ഭീമാകാരമായ ഒരു പക്ഷിസത്വം നിരങ്ങിയും ഇഴഞ്ഞും നീങ്ങിനീങ്ങി ഗുഹാമുഖത്തെത്തി. നിരന്നുകിടക്കുന്ന വാനരന്മാരെക്കണ്ട് ആ കഴുകന് സന്തോഷത്തോടെ ചിന്തിക്കാന്‍ തുടങ്ങി.
കൊള്ളാം ഭാഗ്യംതന്നെ ദൈവം പരമകാരുണികനാണ്. പറന്നുപോയി ആഹാരം ശേഖരിച്ച് കഴിക്കാന്‍ കഴിയാത്ത എനിക്ക് ഇവരെ ഓരോരുത്തരെയായി ഓരോ ദിവസം തിന്ന് കുറെക്കാലംകൂടി ജീവിക്കാമല്ലൊ.
പക്ഷിവൃദ്ധന്റെ വാക്കുകള്‍ കേട്ട വാനരസംഘം പൂര്‍വാധികം പരിഭ്രാന്തരും കര്ത്തവ്യവിമൂഡരുമായിത്തീര്ന്നു. അവര്‍ പരസ്പരം പറഞ്ഞു. ഒരു കാര്യവും നമുക്കു ചെയ്യാന്‍ സാധിച്ചില്ല. കര്‍മ്മദോഷമെന്നല്ലാതെ മറ്റെന്താണ് പറയുക. ഈ ലവണാബ്ധി തീരത്തുകിടന്ന് മരണംവരിക്കാന്‍ തയ്യാറായ നമ്മളിപ്പോള്‍ ഇത്തരത്തിലുള്ള വിഷമങ്ങളില്‍ മുങ്ങിത്തുടിക്കേണ്ടിവന്നു. നമ്മുടെ ജീവിതം വിഫലമായിത്തീര്‍ന്നു. അവസാനം ദുര്‍മ്മരണവും നമ്മുടെ ഭാഗ്യദോഷത്തെപ്പറ്റി എന്തുപറയാനാണ്?
നമ്മുടെ ശ്രമം വിഫലമായിപ്പോയെങ്കിലും ശ്രീരാമദേവനുവേണ്ടി ശത്രുവിനോട് ധീരധീരം പോരാടി മരണംവരിച്ച ജടായു എത്ര ഭാഗ്യവാനാണ്. രാവണഖഡ്ഗമേറ്റ് നിലംപതിച്ചെങ്കിലും ഇഹലോകവാസം വെടിയുന്നതിനുമുമ്പ് ശ്രീരാമദര്ശനത്തിന്നുള്ള ഭാഗ്യം ജടായുവിനു ലഭിച്ചു.
ജടായുവിനെക്കുറിച്ചുള്ള പ്രസ്താവംകേട്ട് അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ആ വൃദ്ധനായ കഴുകന് പറഞ്ഞുകൊണ്ടിരുന്ന ജാംബവാനെ തന്റെ സമീപത്തേക്ക് വരുവാന്‍ ക്ഷണിച്ചു.
ഒരുവിധം വിശ്വാസവും ധൈര്യവുമവലംബിച്ചുകൊണ്ട് ജാംബവാന് പക്ഷിവൃദ്ധന്റെ അരുകിലേക്ക് ചെന്നു. അംഗദനും ജാംബവാനെ അനുഗമിച്ചു. തന്റെ അരുകിലെത്തിയ വാനരശ്രേഷ്ഠരോട് ആ പക്ഷിവൃദ്ധന് ചോദിച്ചു. നിങ്ങളൊക്കെ ആരാണ്? എവിടെനിന്നു വരുന്നു. എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്. എന്താവശ്യത്തിന്നുവേണ്ടിയാണ് ഇവിടെ വന്നത്. ജടായുവിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നതുകേട്ടു. എന്താണവന്റെ വിശേഷങ്ങള്‍? ഞാന്‍ അവനെക്കണ്ടിട്ട് വളരെക്കാലമായി. അവന്റെ വൃത്താന്തം വിസ്തരിച്ചുപറയുക. എനിക്ക് അവനെപ്പറ്റി എല്ലാം അറിയണം.
അംഗദന് തങ്ങള്‍ സുഗ്രീവ കിങ്കരന്മാരാണെന്നും ശ്രീരാമദേവദാസന്മാരായ തങ്ങള്‍ അദ്ദേഹത്തിന്റെ പത്നിയായ സീതാദേവിയെ അന്വേഷിച്ച് പുറപ്പെട്ടവരാണെന്നും; കണ്ടെത്താന്‍ കഴിയാഞ്ഞതുമൂലം നിരാശരായി. ഉപവാസമനുഷ്ഠിച്ച് മരണംവരിക്കാന്‍ ഒരുങ്ങിക്കിടക്കുന്നവരാണെന്നും പറഞ്ഞു. സീതാപഹരണവും ജടായു രാവണനെ തടഞ്ഞതും ഖഡ്ഗപാതമേറ്റ് നിലംപതിച്ചതും രാമനെ കണ്ട് വിവരം ഉണര്ത്തിക്കുന്നതുവരെ മരണം സംഭവിക്കാതിരിക്കട്ടെയെന്ന് സീതാദേവി അനുഗ്രഹിച്ചതും രാമദര്‍ശനവും ജടായുവിന്റെ മരണവും എല്ലാം വിവരിച്ചുപറഞ്ഞു.
അംഗദന്റെ വാക്കുകള്‍ ശ്രവിച്ച സമ്പാദി വളരെ സന്തോഷവാനായി പറഞ്ഞു. ജടായു എന്റെ പ്രിയപ്പെട്ട അനുജനാണ്. അനേകായിരം വര്‍ഷങ്ങളായി അവനെ പിരിഞ്ഞിട്ട്. പിന്നീട് ഇന്നാണ് ഞാന്‍ അവനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത്.
അതിനുശേഷം സമ്പാതി തന്റെ പൂര്‍വ്വ കഥ വാനരന്മാരോട് പറയാന്‍ തുടങ്ങി. ഞങ്ങള്‍ ഞാനും ജടായുവും അരുണദേവന്റെയും മഹാശ്വേതയുടേയും മക്കളാണ്. മാതാപിതാക്കളുടെ വരദാനത്താല്‍ ഭൂമിയിലെ സകല പക്ഷിവൃന്ദങ്ങള്‍ക്കും ഞാന്‍ രാജാവും ജടായു യുവരാജാവുമായിരുന്നു. ഞങ്ങളുടെ സഹോദര്യവും സൗഹാര്‍ദ്ദവും വളരുന്നതോടൊപ്പം അഹങ്കാരവും ദിനംപ്രതി വര്‍ദ്ധിച്ചു.
ഒരുദിവസം വേഗബലങ്ങള്‍ പരീക്ഷിച്ചിറിയുന്നതിന്നായി ഞങ്ങള്‍ മാര്ത്താണ്ഡമണ്ഡലത്തോളം പറക്കാന്‍ തീരുമാനിച്ചു. യൗവനത്തിളപ്പുകൊണ്ട് എന്നേക്കാള്‍ ചുണക്കുട്ടനായിരുന്ന ജടായു എന്നെ പിന്നിലാക്കി പറന്നുയര്‍ന്നു. അപ്പോള്‍ ഊഷ്മളമായ സൂര്യരശ്മികള്‍ തട്ടി അനുജന്റെ ചിറകുകള് കരിയാന്‍ തുടങ്ങി. ഞാന്‍ അവനെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന് കുതിച്ചുയര്‍ന്ന് പറന്ന് മുകളിലെത്തി അവന് തണല്‍ കൊടുത്തു.
അതുകൊണ്ട് ചാവാതേയും ചിറകുകരിയാതേയും അവന് ഭൂമിയിലെത്തി. എന്നാല്‍ ഞാന്‍ ചിറകുകള്‍ക്ക് തീപിടിച്ച് അവ നിശ്ശേഷം കരിഞ്ഞ് വിന്ധ്യപര്വത്തിന്റെ മുകളില്‍ വീണ് കാലൊടിഞ്ഞ് കിടപ്പിലായി. ചിറകു കരിഞ്ഞതിനാല്‍ പറക്കാനൊ കാലൊടിഞ്ഞതിനാല്‍ നടക്കാനോ സാധിക്കാത്ത ഞാന്‍ വീഴ്ചയുടെ ആഘാതത്തില്‍ മൂന്നുദിവസത്തോളം ഓര്‍മ്മപോലും നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: